അനധികൃത കുടിയേറ്റക്കാരെ നാടുകടത്തലിനായി ആറ് ബോയിംഗ് 737 വിമാനങ്ങള്‍ വാങ്ങുന്നതിന് 140 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പു വച്ച് അമേരിക്ക; ഇനി വേഗത്തില്‍ ഒഴിപ്പിക്കല്‍; നാടുകടത്തല്‍ തുടരും

Update: 2025-12-12 05:14 GMT

നധികൃത കുടിയേറ്റക്കാരെ നാടുകടത്തലിനായി ആറ് ബോയിംഗ് 737 വിമാനങ്ങള്‍ വാങ്ങുന്നതിനായി ഏകദേശം 140 മില്യണ്‍ ഡോളറിന്റെ കരാറില്‍ അമേരിക്ക ഒപ്പു വച്ചു. വിര്‍ജീനിയ ആസ്ഥാനമായുള്ള ഡെയ്ഡലസ് ഏവിയേഷനുമായി ഒപ്പുവച്ച കരാറിനുള്ള ഫണ്ട് ട്രംപിന്റെ അതിര്‍ത്തി നയത്തിനായി അനുവദിച്ച 170 ബില്യണ്‍ ഡോളറില്‍ നിന്നായിരിക്കും. നല്‍കുന്നത്. കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ബുധനാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് ഡിഎച്ച്എസ് സ്ഥിരീകരിക്കുകയും ചെയ്തു.

ഹോം സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കുന്നത് ഇതിലൂടെ നികുതിദായകരുടെ 279 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയും എന്നാണ്. കുറ്റവാളികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് വേഗത്തിലും കാര്യക്ഷമമായും പുറത്താക്കാന്‍ പ്രസിഡന്റ് ട്രംപും സെക്രട്ടറി നോയമും പ്രതിജ്ഞാബദ്ധരാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രതലത്തില്‍ വരെ ഒഴിപ്പിക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ തങ്ങള്‍ സജ്ജരാണ് എന്നാണ് ഡീഡലസ് ഏവിയേഷനും വ്യക്തമാക്കിയിരിക്കുന്നത്. ഏത് രാജ്യത്തും എന്ത് സാഹചര്യവും നേരിടാന്‍ ഒരുക്കമാണെന്നും കമ്പനി പറഞ്ഞു.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിനുള്ള ധനസഹായം ട്രംപിന്റെ അതിര്‍ത്തി, കുടിയേറ്റ നയങ്ങള്‍ക്കായി യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച 170 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ നിന്നാണ് എന്നാണ്. പുതിയ തടങ്കല്‍ കേന്ദ്രങ്ങള്‍, ഐ.സി.ഇ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി മതില്‍ നിര്‍മ്മാണം എന്നിവയ്ക്കുള്ള ധനസഹായവും ഈ ബജറ്റില്‍ ഉള്‍പ്പെടുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രവര്‍ത്തനം നടത്താനുള്ള ട്രംപിന്റെ നീക്കങ്ങളുടെ ഭാഗമായി ഡി.എച്ച്.എസ് സ്വീകരിച്ച നടപടികളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ കരാര്‍.

ഇതേ ലക്ഷ്യത്തിനായി സ്പിരിറ്റ് എയര്‍ലൈന്‍സില്‍ നിന്ന് 10 ബോയിംഗ് 737 വിമാനങ്ങള്‍ വാങ്ങാന്‍ ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോയിമും മുതിര്‍ന്ന ട്രംപ് ഉപദേഷ്ടാവായ കോറി ലെവാന്‍ഡോവ്‌സ്‌കിയും ഐസിഇയോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വിമനാനക്കമ്പനിയുടെ ജെറ്റുകള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ സ്വന്തമല്ല എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറിയത് എന്നാണ് പറയപ്പെടുന്നത്. ഒക്ടോബറില്‍, 1.6 ദശലക്ഷം ആളുകള്‍ യുഎസില്‍ നിന്ന് സ്വയം വിട്ടുപോയതായും 500,000 പേരെ നാടുകടത്തിയതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

അധികാരമേറ്റതിനുശേഷം ഒക്ടോബര്‍ അവസാനം വരെ, ട്രംപിന്റെ ഭരണകൂടം 77 രാജ്യങ്ങളിലേക്ക് 1,701 നാടുകടത്തല്‍ വിമാന സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ജോ ബൈഡന്‍ ഭരണകൂടം 43 രാജ്യങ്ങളിലേക്കുള്ള നീക്കം നടത്തിയ 2024 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 79% വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ക്രിമിനല്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരാണ് യുഎസ് ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്നവരില്‍ ഏറ്റവും വലിയ പങ്ക് എന്ന് സമീപകാല സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്.

Similar News