കണ്ണ് കെട്ടി, ചെവി മൂടി, കയ്യിലൊരു പ്ലാസ്റ്റിക് കുപ്പിയുമായി ട്രാക്ക് സ്യൂട്ടില്‍ നിക്കോളാസ് മഡുറോ! ഒരു രാജ്യത്തിന്റെ അധിപനില്‍ നിന്ന് അമേരിക്കന്‍ തടവുകാരനിലേക്ക്; ട്രംപ് പുറത്തുവിട്ട ദയനീയ ചിത്രം ലോകത്തെ ഞെട്ടിക്കുന്നു; വെനസ്വേല തല്‍ക്കാലം അമേരിക്ക ഭരിക്കും! മധൂറോയുടെ ഭാര്യ സീലിയക്കും കടുത്ത ശിക്ഷ; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ പുതിയ പ്രഖ്യാപനം

കണ്ണ് കെട്ടി, ചെവി മൂടി, കയ്യിലൊരു പ്ലാസ്റ്റിക് കുപ്പിയുമായി ട്രാക്ക് സ്യൂട്ടില്‍ നിക്കോളാസ് മഡുറോ

Update: 2026-01-03 17:31 GMT

വാഷിംഗ്ടണ്‍: വെനസ്വേലയില്‍ ജനാധിപത്യപരമായ അധികാരമാറ്റം വരുന്നത് വരെ അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 'സുരക്ഷിതവും, ശരിയായതും, വിവേകപൂര്‍ണ്ണവുമായ ഒരു കൈമാറ്റം സാധ്യമാകുന്നത് വരെ ഞങ്ങള്‍ ആ രാജ്യം ഭരിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിടെ നടന്നത് പോലെ മറ്റൊരു സാഹചര്യം ഇനി ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' ട്രംപ് വ്യക്തമാക്കി. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും യുഎസ് സൈന്യത്തിന്റെ പിടിയിലായെന്നും, ഇരുവരും അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധക്കപ്പലില്‍ മഡുറോയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്നതിന്റെ ചിത്രം ട്രംപ് പുറത്തുവിട്ടു. ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധക്കപ്പലില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്ന് അവകാശപ്പെട്ട ട്രംപ്, മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടുന്നത് രാത്രിയില്‍ ഒരു ടെലിവിഷന്‍ ഷോ കാണുന്നതുപോലെയാണ് താന്‍ കണ്ടതെന്നും വെളിപ്പെടുത്തി.

ട്രാക്ക് സ്യൂട്ടില്‍ കണ്ണ് കെട്ടിയ നിലയില്‍ മഡുറോ; ചിത്രം വൈറല്‍

അറസ്റ്റ് ചെയ്തതിന് പിന്നാലെ നിക്കോളാസ് മഡുറോയുടെ ദയനീയമായ ഒരു ചിത്രം ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു. ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ധരിച്ച്, കയ്യില്‍ ഒരു പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുമായി ഇരിക്കുന്ന മഡുറോയുടെ ചിത്രമാണിത്. അദ്ദേഹം എവിടെയാണെന്ന് തിരിച്ചറിയാതിരിക്കാന്‍ കറുത്ത പ്ലാസ്റ്റിക് മാസ്‌ക് കൊണ്ട് കണ്ണുകളും ഇയര്‍ മഫ് കൊണ്ട് ചെവികളും മൂടിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ തലവനായിരുന്ന വ്യക്തിയുടെ ഏറ്റവും അന്തസ്സില്ലാത്ത ചിത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.




 ഭാര്യ സീലിയക്കും രക്ഷയില്ല; കുറ്റം ഗൂഢാലോചന

മഡുറോയുടെ ഭാര്യ സീലിയ ഫ്‌ലോറിസിനെതിരെയും ക്രിമിനല്‍ കേസുകള്‍ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. മഡുറോയുടെ മയക്കുമരുന്ന്-ആയുധ കടത്ത് പദ്ധതികളില്‍ സീലിയക്കും പങ്കുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. മഡുറോയെയും ഭാര്യയെയും ഉടന്‍ തന്നെ മാന്‍ഹട്ടനിലെ കോടതിയില്‍ ഹാജരാക്കും. 'അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയുടെ പൂര്‍ണ്ണമായ ശക്തി അവര്‍ ഉടന്‍ നേരിടും,' ട്രംപ് മുന്നറിയിപ്പ് നല്‍കി.




ഡെല്‍റ്റ ഫോഴ്‌സിന്റെ 'മിന്നല്‍' ഓപ്പറേഷന്‍

അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് ഡെല്‍റ്റ ഫോഴ്‌സ് മഡുറോയുടെ കിടപ്പുമുറിയിലേക്ക് ഇരച്ചുകയറിയത്. വെനസ്വേലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന ഈ സൈനിക നീക്കത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് അമേരിക്കന്‍ വാദം. എന്നാല്‍, കാരക്കാസില്‍ നടന്ന സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ക്ക് മാരകമായി പരിക്കേറ്റുവെന്ന് വെനസ്വേലന്‍ അറ്റോര്‍ണി ജനറല്‍ താരെക് സാബ് ആരോപിച്ചു.




അടുത്തത് ആര്?

വെനസ്വേലയില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ നോബല്‍ സമ്മാന ജേതാവ് മരിയ കോറിന മച്ചാഡോ പ്രസിഡന്റായേക്കുമെന്ന് സൂചനകളുണ്ടെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് അവരുടെ പേര് പരാമര്‍ശിച്ചില്ല.



നിലവില്‍ മഡുറോയെ യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധക്കപ്പലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവിടെനിന്ന് വിമാനമാര്‍ഗ്ഗം ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോകും.

കാരക്കാസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോള്‍ മഡുറോയെയും ഭാര്യയെയും പ്രത്യേക സൈനിക വിഭാഗം നാടകീയമായി പിടികൂടിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള തന്റെ മാര്‍-എ-ലാഗോ കണ്‍ട്രി ക്ലബ്ബില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഈ വിവരങ്ങള്‍ വിശദീകരിച്ചത്. യുഎസിലേക്ക് അനധികൃത മയക്കുമരുന്ന് ഒഴുക്കുന്ന ഒരു കാര്‍ട്ടലിന്റെ തലവനാണ് മഡുറോയെന്നും, മയക്കുമരുന്ന് കടത്തും ആയുധക്കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.

വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം കാത്തിരുന്നതായി ട്രംപ് പറഞ്ഞു. ഓപ്പറേഷനിടെ ചില യുഎസ് സൈനികര്‍ക്ക് പരുക്കുകള്‍ സംഭവിച്ചെങ്കിലും മരണമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് സ്ഥിരീകരിച്ചു. ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി മഡുറോയെ യുഎസില്‍ വിചാരണ ചെയ്‌തേക്കുമെന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലീ ഇക്കാര്യം വെളിപ്പെടുത്തിയത്.

ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.50 ഓടെയാണ് തലസ്ഥാനമായ കാരക്കാസില്‍ യുഎസിന്റെ ബോംബ് ആക്രമണങ്ങളുണ്ടായത്.

മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം കസ്റ്റഡിയിലെടുത്ത കാര്യം ആദ്യം അറിയിച്ചത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്.

Tags:    

Similar News