എപ്സ്‌റ്റൈന്റെ കെണിയില്‍പ്പെടുന്നത് പതിനാറാം വയസില്‍; സ്വകാര്യ ദ്വീപിലെത്തിച്ച് ലൈംഗിക അടിമയാക്കി; ആന്‍ഡ്രൂ രാജകുമാരന്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്കായി 'കാഴ്ചവെച്ചു'; ജീവന്‍ വേണ്ടി പിടഞ്ഞപ്പോഴും ക്രൂരമായി ബലാത്സംഗം ചെയ്ത 'പ്രശസ്തനായ പ്രധാനമന്ത്രി'; എപ്സ്‌റ്റൈന്റെ സാമ്രാജ്യം തകര്‍ത്ത വിര്‍ജിനിയ ഗിയുഫ്രെ; മരണശേഷവും ലോകത്തെ വിറപ്പിച്ച 'നോബഡീസ് ഗേള്‍!'
വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങള്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരെ ലോകം മുഴുവന്‍ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് എപ്സ്റ്റീന്‍ ഫയലുകള്‍. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റേയും കൂട്ടാളി ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന്റേയും ക്രമിനല്‍ ശൃംഖലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാമര്‍ശിക്കുന്ന എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവന്നതോടെ ലോകനേതാക്കളുടെയടക്കം വ്യക്തിജീവിതങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. ആയിരക്കണക്കിന് പേജുകളുള്ള എപ്സ്റ്റീന്‍ ഫയലുകളില്‍ ഇമെയിലുകള്‍, ഫ്‌ലൈറ്റ് ലോഗുകള്‍, ഫോട്ടോകള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, യാത്രാ രേഖകള്‍, റെക്കോര്‍ഡിങുകള്‍, ഇമെയിലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ലൈംഗിക കുറ്റവാളിയായിരുന്നിട്ട് പോലും പലരും എപ്സ്റ്റീനുമായി സൗഹൃദം നിലനിര്‍ത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു കുറ്റകൃത്യവും ആരുടേയും മേല്‍ ചുമത്തിയിട്ടില്ല. 2019 ല്‍ മാന്‍ഹട്ടന്‍ ജയില്‍ മുറിയില്‍ എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തു. എപ്സ്റ്റീന്റെ മരണശേഷം യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ട ഫയലുകള്‍ ചര്‍ച്ചയാകുമ്പോള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൊണ്ട് സമ്പാദിച്ച് പടുത്തുയര്‍ത്തിയ എപ്സ്റ്റീന്റെ ഇരുണ്ട സാമ്രാജ്യത്തിന്റെ അസ്ഥിവാരമിളക്കിയ വിര്‍ജീനിയ ഗിയുഫ്രെയുടെ ജീവിതവും ചര്‍ച്ചയാകുകയാണ്. സമാനതകളില്ലാത്ത പോരാട്ടത്തിന്റെയും കടുത്ത വേദനകളുടെയും കഥയാണ്. ജെഫ്രി എപ്സ്‌റ്റൈന്‍ എന്ന ശതകോടീശ്വരന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയ വിര്‍ജീനിയ, അധികാരത്തിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ക്കെതിരെ ഭയമില്ലാതെ പോരാടി
ഫ്‌ലോറിഡയിലെ ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാരലാഗോ റിസോര്‍ട്ടില്‍ സ്പാ അറ്റന്‍ഡന്റായി ജോലി ചെയ്യുമ്പോഴാണ് 16-ാം വയസ്സില്‍ വിര്‍ജീനിയ എപ്സ്‌റ്റൈന്റെയും കാമുകി ഗിസ്ലൈന്‍ മാക്‌സ്വെല്ലിന്റെയും കെണിയില്‍പ്പെടുന്നത്. മികച്ച ജീവിതം വാഗ്ദാനം ചെയ്ത് അവളെ തട്ടിക്കൊണ്ടുപോയി എപ്സ്‌റ്റൈന്റെ സ്വകാര്യ ദ്വീപില്‍ ലൈംഗിക അടിമയാക്കി. ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കായി എപ്സ്‌റ്റൈന്‍ അവളെ 'കാഴ്ചവെച്ചു'. വിര്‍ജീനിയയും ആന്‍ഡ്രൂ രാജകുമാരനും ഒപ്പമുള്ള 2001-ലെ ചിത്രം വ്യാജമാണെന്നായിരുന്നു രാജകുടുംബത്തിന്റെ വാദം. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഈ വാദങ്ങളെ പൊളിക്കുന്നു. വിര്‍ജീനിയയെ ആന്‍ഡ്രൂവിന് പരിചയപ്പെടുത്തിയത് താനാണെന്നും, ചിത്രം യഥാര്‍ത്ഥമാണെന്നും ഗിസ്ലൈന്‍ മാക്‌സ്വെല്‍ എപ്സ്‌റ്റൈന് അയച്ച ഇമെയിലില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ വീട്ടില്‍ വെച്ചാണ് ആന്‍ഡ്രൂ വിര്‍ജീനിയയുടെ അരയില്‍ കൈവെച്ച് ഈ ചിത്രം എടുത്തതെന്ന് മാക്‌സ്വെല്‍ സമ്മതിക്കുന്നു.
'നോബഡീസ് ഗേള്‍': മരണശേഷമുള്ള വെളിപ്പെടുത്തലുകള്‍
കൊടുംപീഡനങ്ങളെ അതീജിവിച്ച അമേരിക്കന്‍ വംശജ വിര്‍ജീനിയ ഗിയുഫ്രെ. 2025 ഏപ്രില്‍ 25-ന് ഓസ്ട്രേലിയയിലെ വസതിയില്‍ 41-ാം വയസ്സില്‍ വിര്‍ജീനിയ ആത്മഹത്യ ചെയ്തു. അവളുടെ മരണത്തിന് ആറുമാസത്തിന് ശേഷം പുറത്തിറങ്ങിയ 'നോബഡീസ് ഗേള്‍' (Nobody's Girl) എന്ന പുസ്തകം ലോകത്തെ വീണ്ടും ഞെട്ടിച്ചു. ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്‌റ്റൈന്റെ ലൈംഗിക കുറ്റകൃത്യങ്ങളിലെ ആദ്യ പരാതിക്കാരിയായിരുന്നു വിര്‍ജിനിയ ഗിയുഫ്രെ. വിര്‍ജിനിയ തന്റെ ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് എപ്‌സ്‌റ്റൈന്റെ ക്രൂരതയ്ക്കിരയായ കൂടുതല്‍ ഇരകള്‍ പരാതിയുമായി രംഗത്തെത്തിയത്.
ജെഫ്രി എപ്‌സ്‌റ്റൈനും ആന്‍ഡ്രൂ രാജകുമാരനും 17 മത്തെ വയസില്‍ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ 2009 ലാണ് വിര്‍ജിനിയ ആദ്യമായി നടത്തുന്നത്. ജെഫ്രി എപ്സ്റ്റീനും കാമുകി ഗിസ്ലൈന്‍ മാക്സ് വെല്ലും ചേര്‍ന്ന് കൗമാരകാലത്ത് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും അയാളുടെ ദ്വീപില്‍ അനേകര്‍ക്കായി തന്നെ കാഴ്ചവെച്ചെന്നും ആയിരുന്നു വിര്‍ജീനിയയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ നീണ്ട പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട വിര്‍ജിനിയ, എപ്‌സ്‌റ്റൈനെതിരായ നിയമപോരാട്ടത്തില്‍ ഉറച്ചുനിന്നു. ജെഫ്രി എപ്‌സ്‌റ്റൈന്റെയും പ്രിന്‍സ് ആന്‍ഡ്രൂവിന്റെയും ലൈംഗിക പീഡനത്തിനെതിരായ ഒരു പ്രധാന പ്രചാരകയായി അവര്‍ മാറി.
2000 ല്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളോറിഡയിലെ മാറലാഗോ റിസോര്‍ട്ടില്‍ സ്പാ അറ്റന്‍ഡന്റായി ജോലി ചെയ്തിരുന്ന കൗമാരക്കാരിയായ വിര്‍ജീനിയയെ എപ്‌സ്‌റ്റൈനും പെണ്‍സുഹൃത്തായ മാക്സ് വെല്ലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങളോളം ലൈംഗികപീഡനത്തിനിരയാക്കുക ആയിരുന്നു. ബ്രിട്ടിഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ് തന്നെ കൈമാറിയത് എപ്‌സ്‌റ്റൈനാണെന്നും ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും അവര്‍ ആരോപിച്ചിരുന്നു. 2001ലെ ആന്‍ഡ്രൂ രാജകുമാരനൊപ്പം നില്‍ക്കുന്ന വിര്‍ജിനിയയുടെ ഫോട്ടോയില്‍ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഈ ചിത്രം യഥാര്‍ഥമാണെന്ന് ജെഫ്രി എപ്‌സ്‌റ്റൈന്റെ കാമുകി മാക്സ്വെല്‍ സ്ഥിരീകരിക്കുന്ന ഇമെയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എപ്‌സ്‌റ്റൈനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ വിര്‍ജിനിയെ മീടൂ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകയായി മാറി. 2015 ല്‍, സ്പീക്ക് ഔട്ട്, ആക്റ്റ്, റീക്ലെയിം (SOAR) എന്ന സംഘടന അവര്‍ സ്ഥാപിച്ചു. ലൈംഗിക കടത്ത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ് ഇതിന്റെ ലക്ഷ്യം. എപ്‌സ്‌റ്റൈന്റെ വിവാദമായ ദ്വീപിലെ ജീവിത അനുഭവങ്ങളും വിര്‍ജീനിയയുടെ നീണ്ട പോരാട്ടത്തെ കുറിച്ചും പുറത്തുവരുന്നത് അവരുടെ മരണ ശേഷം പ്രസിദീകരിച്ച ഡയറിക്കുറിപ്പുകളിലൂടെയാണ്. 2025 ഏപ്രില്‍ 25 നാണ് 41 കാരിയായ വിര്‍ജീനിയ ഓസ്ട്രേലിയയിലെ തന്റെ വസതിയില്‍ ആത്മഹത്യ ചെയ്തത്. വിര്‍ജീനിയയുടെ മരണത്തിന് 6മാസങ്ങള്‍ക്ക് ശേഷമാണ് 'നോബഡീസ് ഗേള്‍' എന്ന പുസ്തകം പുറത്തുവന്നത്.
ആ 'പ്രശസ്തനായ പ്രധാനമന്ത്രി' ആരാണ്?
കൗമാരപ്രായത്തില്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും, തനിക്കും സഹ ഇരകള്‍ക്കും നീതി ലഭിക്കാന്‍ അവള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഉള്ള വേദനാജനകമായ കുറിപ്പുകളായിരുന്നു 367-പേജുകളുള്ള ആ ബുക്കിലുള്ളത്. തനിക്കൊപ്പം അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ എല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്നും വിര്‍ജീനിയ വെളിപ്പെടുത്തിയിരുന്നു. ഒരു 'പ്രശസ്തനായ പ്രധാനമന്ത്രി' തന്നെ ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ബുക്കിലുണ്ടായിരുന്നു. അയാള്‍ മറ്റാരേക്കാളും ക്രൂരമായി തന്നെ ബലാത്സംഗം ചെയ്തുവെന്നും അന്ന് തനിക്ക് 18 വയസ്സായിരുന്നുവെന്നും അവര്‍ എഴുതിയിരുന്നു.
'തനിക്ക് ബോധം നഷ്ടപ്പെടുന്നതുവരെ അയാള്‍ ആവര്‍ത്തിച്ച് ശ്വാസം മുട്ടിച്ചു, ജീവന്‍ വേണ്ടി പിടഞ്ഞപ്പോള്‍ അയാള്‍ സന്തോഷിച്ചു. നിര്‍ത്താന്‍ അപേക്ഷിച്ചപ്പോള്‍ അയാള്‍ കൂടുതല്‍ ശക്തനായി. പിന്നീട്, അയാളുടെ അടുത്തേക്ക് തിരിച്ചയക്കരുതെന്ന് കണ്ണീരോടെഎപ്‌സ്‌റ്റൈനോട് അപേക്ഷിച്ചു' വിര്‍ജീനിയ ബുക്കില്‍ എഴുതി. എന്നാല്‍ ആ പ്രധാനമന്ത്രി ആരാണെന്ന ചോദ്യം ഇന്നും അവശേഷിക്കയാണ്.
ഭര്‍ത്താവില്‍ നിന്നും പീഡനം
സ്പാ അറ്റന്‍ഡന്‍ഡായി ജോലി ചെയ്തിരുന്ന കാലത്തേതടക്കം ബാല്യത്തിലും കൗമാരത്തിലും നേരിട്ട പീഡനവും മനുഷ്യക്കടത്തിന് വിധേയയായ അനുഭവങ്ങളുമാണ് വിര്‍ജീനിയ തുറന്നുപറയുന്നത്. തനിക്ക് 17 വയസ്സ് പ്രായമുള്ളപ്പോള്‍ മൂന്നുതവണയാണ് ആന്‍ഡ്രൂ രാജകുമാരന്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നും പുസ്തകത്തിലുണ്ട്. ഒരിക്കല്‍ താന്‍ ബോധരഹിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെന്നും പിന്നീട് തനിക്ക് അബോര്‍ഷന്‍ നടത്തിയതായി എപ്‌സ്‌റ്റൈന്‍ പറഞ്ഞുവെന്നും വിര്‍ജീനിയ പറയുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍ രേഖകളില്‍ ഒന്നും അത് വ്യക്തമാക്കിയിരുന്നുമില്ല.
അവരോടൊപ്പമുണ്ടായിരുന്ന കാലത്ത് ധനികരായ പലര്‍ക്കും അവര്‍ തന്നെ കൈമാറി. നിരന്തരമായ പിഢനം, ചില സന്ദര്‍ഭങ്ങളില്‍ ശ്വാസംമുട്ടിച്ചു. അടിച്ചു. ചോര ചിന്തി. ഒരു ലൈംഗിക അടിമയായി മരിക്കുമെന്ന് വിശ്വസിസിച്ചിരുന്നു എന്നും വിര്‍ജിനിയ കുറിച്ചിരുന്നു. എപ്‌സ്‌റ്റൈനെതിരെ നടത്തിയ നിയമ പോരാട്ടവും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
യുഎസില്‍ ജനിച്ച വിര്‍ജിനിയ ഭര്‍ത്താവ് റോബര്‍ട്ടിനും മക്കള്‍ക്കും ഒപ്പം ഓസ്‌ട്രേലിയയിലെ നോര്‍ത്ത് പെര്‍ത്തിലാണ് താമസിച്ചിരുന്നത്. പിന്നീട് അവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡന അനുഭവങ്ങളും അവര്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് ഒരു കാറപകടത്തില്‍ തനിക്ക് പരിക്കേറ്റതായി വിര്‍ജിനിയ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലം മുതല്‍ ജീവിത കാലത്തുടനീളം അനുഭവിച്ച ദുഃഖത്തിന്റെയും വേദനകളുടെയും ഭാരം താങ്ങാതെയാവും അവളുടെ ആത്മഹത്യ എന്നതായിരുന്നു വിര്‍ജീനിയയുടെ മരണത്തില്‍ കുടുംബത്തിന്റെ പ്രതികരണം.
