'ചന്ദനമഴ 1000 എപ്പിസോഡ് ഓടിച്ച പോലെ ഓടിക്കാന്‍ ഉള്ള പുറപ്പാട് ആണോ? ഓവര്‍ ആക്കി ചളം ആക്കും; അമ്മ ബഹിരാകാശത്തു സ്ഥലം വാങ്ങാനുള്ള പരിപാടി ആണെന്ന് തോന്നുന്നു'; നടപ്പാതയിലെ സമരപോരാട്ടത്തിന് കയ്യടിക്ക് പിന്നാലെ പ്രഭാവതിയമ്മയ്‌ക്കെതിരെ സൈബര്‍ അറ്റാക്കും

Update: 2026-02-14 11:00 GMT

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌കൂട്ടര്‍ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ എരഞ്ഞിപ്പാലം സ്വദേശിനിയായ പ്രഭാവതിയമ്മ തടഞ്ഞതും പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തവന്നതും വലിയ ചര്‍ച്ചയായിരുന്നു. സ്‌കൂട്ടര്‍ ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ ഇനിമുതല്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.

എരഞ്ഞിപ്പാലം സ്വദേശി 72 കാരിയായ പ്രഭാവതിയമ്മയാണ് ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂര്‍വം തടഞ്ഞുനിര്‍ത്തിയത്. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ 'അഫ്ലു സ്റ്റോറീസ്' എന്ന വ്‌ലോഗര്‍ പങ്കുവെച്ചതോടെയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്. എരഞ്ഞിപ്പാലം സിഗ്നലിന് സമീപം റോഡില്‍ വന്‍ തിരക്കുള്ള സമയത്താണ് സ്‌കൂട്ടര്‍ ഫുട്പാത്തിലൂടെ ഓടിച്ചുപോകാന്‍ യാത്രികന്‍ ശ്രമിച്ചത്.

ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നില്‍ തടസമായി നിന്നു. സ്‌കൂട്ടര്‍ യാത്രികന്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയും അവര്‍ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. പ്രഭാവതിയമ്മ തടയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇപ്പോഴിതാ സമാന സ്വഭാവത്തിലുള്ള റോഡിലെ പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി മാറി സൈബര്‍ അറ്റാക്കായി മാറുകയാണ്.

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി. നീ അവിടെ നിന്നാല്‍ ഞാനും ഇവിടെ തന്നെ നില്‍ക്കും, നീ ഇന്ന് പോവലുണ്ടാവില്ല'. - ഇതാണ് പ്രഭാവതിയമ്മ പുതിയ വിഡിയോയില്‍ ഒരാളോ തടഞ്ഞുകൊണ്ട് പറയുന്നത്. ഓവര്‍ ആയാല്‍ കൈയ്യടിച്ച സോഷ്യല്‍ മീഡിയ തന്നെ ടിക്കറ്റ് എടുത്ത് ബഹിരാകാശത്തേക്ക് അയക്കും എന്നാണ് ഇതിന് താഴെ ആദ്യം വന്ന കമന്റ്.

ഒരു വിഡിയോ ചര്‍ച്ചയായതോടെ സ്വാഭാവികമല്ലാത്ത സമാന സ്വഭാവത്തിലുള്ള മറ്റ് വിഡിയോ കണ്ടന്റുകള്‍ ബോധപൂര്‍വം ഉണ്ടാക്കി സോഷ്യല്‍ മീഡിയയിലിടുന്നുവെന്നാണ് കമന്റുകള്‍.

ചന്ദനമഴ 1000 എപ്പിസോഡ് ഓടിച്ച പോലെ ഓടിക്കാന്‍ ഉള്ള പുറപ്പാട് ആണോ?, ഓവര്‍ ആക്കി ചളം ആക്കും, അമ്മ ബഹിരാകാശത്തു സ്ഥലം വാങ്ങാനുള്ള പരിപാടി ആണെന്ന് തോന്നുന്നു, ഓവര്‍ ആക്കിയാല്‍ പൊക്കി പറഞ്ഞവര്‍ തന്നെ എടുത്തെറിയും, ഒരിക്കല്‍ വൈറല്‍ ആയെന്ന് വെച്ച് എന്നും അങ്ങനെ ആകണമെന്നില്ല തുടങ്ങി 90 ശതമാനവും നെഗറ്റീവ് കമന്റുകളാണ്.

പ്രഭാവതിയമ്മയുടെ ആദ്യ വിഡിയോയുടെ അടിസ്ഥാനത്തില്‍, കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച വേങ്ങേരി സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിരുന്നു. കോടതി നിര്‍ദേശിക്കുന്ന തുക പിഴ ഈടാക്കാനും മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചു. ഗതാഗത നിയമലംഘനം തിരുത്താന്‍ പ്രഭാവതിയമ്മ കാണിച്ച ധൈര്യത്തിന് നിറഞ്ഞ കൈയ്യടിയാണ് കിട്ടുന്നത്. ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പ്, സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്തി.

രാവിലെ വാഹനത്തിന്റ രേഖകള്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ റോഡ് സുരക്ഷ നിയമം അനുസരിച്ച് കേസെടുത്തു. ഇതിന് പുറമെ എടപ്പാളിലെ മോട്ടോര്‍ വാഹനവകുപ്പിന്റ പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് അയയ്ക്കും. കോടതി നിര്‍ദേശിക്കുന്ന തുക പിഴയായും ഈടാക്കും. നിയമലംഘനം തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോര്‍ വാഹനവകുപ്പിന്റ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി ആദരിച്ചിരുന്നു.

Tags:    

Similar News