ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ഇഷ്ടംപോലെ ഉപദ്രവിക്കാം; എല്ലുകള്‍ ഒടിക്കുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാന്‍ പാടില്ല; ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദര്‍ശിച്ചാല്‍ ഭാര്യയ്ക്ക് മൂന്ന് മാസം തടവ്: ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്‍

ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ഇഷ്ടംപോലെ ഉപദദ്രവിക്കാം; ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്‍

Update: 2026-02-19 03:42 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇനി ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ഇഷ്ടം പോലെ തല്ലാം. ഒടിവോ മുറിവോ ഉണ്ടാക്കാതിരുന്നാല്‍ മാത്രം മതി. ഇനി അധവാ പരിക്ക് അല്‍പ്പം ഗുരുതരമാണെങ്കില്‍ പോലും നിയമത്തിന്റെ മുന്നില്‍ നിന്നും വളരെ ഈസിയായി ഊരിയും പോരാം. തല്ലി ഒടിച്ചിട്ടാല്‍ വെറും 15 ദിവസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ജയിലില്‍ നിന്നും ഇറങ്ങാം. സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനത്തെ നിയമവിധേയമാക്കിയിരിക്കുകയാണ് താലിബാന്‍. ഇതോടൊപ്പം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും ലളിതമാക്കിയിട്ടുണ്ട്. ഇനി സ്ത്രീകളെ ഉപദ്രവിച്ചാലും അഫ്ഗാനില്‍ പുരുഷന്മാര്‍ക്ക് സുഖമായി വിലസാം. ഇതോടെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷ പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്.


എല്ലുകള്‍ ഒടിയുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാതെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാന്‍ അനുവദിക്കുന്ന നിയമമാണ് താലിബാന്‍ നടപ്പാക്കിയത്. ഇസ്ലാമിക ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട പീനല്‍ കോഡിലാണ് ഇക്കാര്യം പറയുന്നത്. ഇതേ നിയമത്തിലാണ് അടിമത്തത്തെ നിയമവിധേയമാക്കിയത്. ഇനി ഭര്‍ത്താവ് മര്‍ദിച്ചെന്ന് പറഞ്ഞ് സ്ത്രീ കോടതിയില്‍ പോയാലും കേസ് ജയിക്കാന്‍ എന്നു വേണ്ട കോടതിയില്‍ കയറാന്‍ പോലും ഒരുപാട് കടമ്പ കടക്കേണ്ടി വരും. മാത്രമല്ല തക്കതായ ശിക്ഷയും വാങ്ങി നല്‍കാന്‍ കഴിയില്ല.

ഭാര്യ കേസുമായി മുന്നോട്ട് പോയാല്‍ ഭര്‍ത്താവോ ഒരു പുരുഷ രക്ഷാധികാരിയോ കോടതിയിലേക്ക് അവളെ അനുഗമിക്കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ ഭാര്യക്ക് ഒടിവുകളോ മുറിവോ ഉണ്ടായാല്‍ പുതിയ നിയമപ്രകാരം 15 ദിവസത്തെ തടവ് ശിക്ഷ മാത്രമാണ് ഭര്‍ത്താക്കന്മാര്‍ക്ക് വിധിക്കുന്നത്. മാത്രമല്ല കോടതിയില്‍ സ്ത്രീക്ക് പീഡനം വിജയകരമായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പുരുഷന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താനാകൂ. സ്ത്രീ തന്റെ മുറിവുകള്‍ ജഡ്ജിയെ കാണിക്കുകയും ശരീരം പൂര്‍ണ്ണമായും മൂടുകയും വേണം.

അതേസമയം, വിവാഹിതയായ സ്ത്രീ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദര്‍ശിച്ചാല്‍ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. ആര്‍ട്ടിക്കിള്‍ 9 അഫ്ഗാന്‍ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മത പണ്ഡിതര്‍ (ഉലമ), വരേണ്യവര്‍ഗം (അഷ്റഫ്), മധ്യവര്‍ഗം, താഴ്ന്ന വിഭാഗം. ഈ സംവിധാനത്തില്‍, ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഇനി പ്രധാനമായും കുറ്റകൃത്യത്തിന്റെ സ്വഭാവമോ തീവ്രതയോ അനുസരിച്ചാവില്ലെന്നും മറിച്ച് പ്രതിയുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിയാണെന്നും പറയുന്നു.

90 പേജുള്ള പുതിയ പീനല്‍ കോഡ്, മുന്‍ യുഎസ് പിന്തുണയുള്ള ഭരണകൂടം കൊണ്ടുവന്ന 2009-ലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കല്‍ (EVAW) നിയമത്തെ അസാധുവാക്കി. പുതിയ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ കുറ്റകരമാണെന്ന് താലിബാന്‍ പുതിയ വിധി പുറപ്പെടുവിച്ചതിനാല്‍, കോഡിനെതിരെ സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നുവെന്ന് അവകാശ സംഘടനകള്‍ പറയുന്നതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ മനുഷ്യാവകാശ സംഘടനയായ റവാദാരി, ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളോടും ക്രിമിനല്‍ നടപടിക്രമ കോഡ് നടപ്പിലാക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നും തടയാന്‍ എല്ലാ നിയമ സാധ്യതകളും ഉപയോഗിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News