'ലോകത്തിലെ ഏറ്റവും കരുത്തുറ്റ നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ; ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം; അവിടെ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിയാം... അത് വേഗത്തില്‍ വേണം'; ഇറാനെതിരെയുള്ള സൈനിക നീക്കം വരും ആഴ്ചകളില്‍ അതിരൂക്ഷമായേക്കും; ട്രംപിന്റെ വെല്ലുവിളി വീണ്ടും; പശ്ചിമേഷ്യയില്‍ ആശങ്ക മാത്രം

Update: 2026-04-03 08:12 GMT

വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കം വരും ആഴ്ചകളില്‍ അതിരൂക്ഷമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ അവശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തകര്‍ക്കുമെന്നും രാജ്യത്തെ 'ശിലായുഗത്തിലേക്ക്' മടക്കി അയക്കുമെന്നുമാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് സൂചന നല്‍കിയത്.

'ലോകത്തിലെ ഏറ്റവും കരുത്തുറ്റ നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ. ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം. അവിടെ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിയാം, അത് വേഗത്തില്‍ വേണം,' ട്രംപ് കുറിച്ചു. ഇറാന്റെ പ്രധാന ഗതാഗത സംവിധാനങ്ങളും ഊര്‍ജ്ജ നിലയങ്ങളും തകര്‍ക്കുന്നതിലൂടെ രാജ്യത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കുക എന്ന തന്ത്രമാണ് അമേരിക്കന്‍ സൈന്യം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ബുധനാഴ്ച നടത്തിയ ടെലിവിഷന്‍ പ്രസംഗത്തിലും ട്രംപ് സമാനമായ ഭീഷണി മുഴക്കിയിരുന്നു. അടുത്ത രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഇറാന്‍ കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളും ഊര്‍ജ്ജ സ്രോതസ്സുകളും ബോംബിട്ടു തകര്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയിരുന്നു. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം അമേരിക്ക നേരിട്ട് പങ്കെടുക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്.

ട്രംപിന്റെ പുതിയ ഭീഷണി അന്താരാഷ്ട്ര തലത്തില്‍ വലിയ നിയമവിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സിവിലിയന്‍മാരുടെ ദൈനംദിന ജീവിതത്തിന് അത്യാവശ്യമായ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുന്നത് ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് നൂറിലധികം അന്താരാഷ്ട്ര നിയമവിദഗ്ധര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

1949-ലെ ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം സൈനിക ലക്ഷ്യങ്ങളും സിവിലിയന്‍ വസ്തുക്കളും തമ്മില്‍ വേര്‍തിരിക്കേണ്ടതുണ്ട്. സിവിലിയന്‍മാരെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളെ തള്ളിക്കളയുന്ന സമീപനമാണ് വൈറ്റ് ഹൗസ് സ്വീകരിക്കുന്നത്.

യുദ്ധം ആഗോള വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില കുതിച്ചുയര്‍ന്നത് പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കി. ഇറാന്റെ എണ്ണക്കപ്പലുകള്‍ക്കും ശുദ്ധീകരണശാലകള്‍ക്കും നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചനകള്‍ വന്നതോടെ വിപണിയില്‍ വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.

ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങളില്‍ ഇറാനിലും അയല്‍രാജ്യമായ ലെബനനിലും ഇതിനകം ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി മാറിയതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. സംഘര്‍ഷം കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

ട്രംപിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ലോകനേതാക്കളെയും കുഴപ്പിക്കുന്നുണ്ട്. യുദ്ധത്തിന്റെ കൃത്യമായ ലക്ഷ്യങ്ങളോ അവസാനിക്കുന്ന സമയമോ അദ്ദേഹം വ്യക്തമാക്കുന്നില്ല. അമേരിക്കയുടെ സൈനിക ശക്തിയെ പുകഴ്ത്തുമ്പോഴും നയതന്ത്രപരമായ പരിഹാരത്തിനുള്ള സാധ്യതകള്‍ ട്രംപ് ആരായുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

നിലവില്‍ മിഡില്‍ ഈസ്റ്റില്‍ കനത്ത ജാഗ്രതയാണ് തുടരുന്നത്. ട്രംപ് പറഞ്ഞതുപോലെ വരും ദിവസങ്ങളില്‍ പാലങ്ങള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായാല്‍ അത് മേഖലയില്‍ സമാനതകളില്ലാത്ത മാനുഷിക ദുരന്തത്തിന് കാരണമാകും. ഇറാന്റെ ഭരണമാറ്റമാണ് അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Tags:    

Similar News