'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..'; ഷൈനിയെ വാട്‌സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; കുറ്റപത്രവുമായി പോലീസ്; ഇനി വിചാരണക്കാലം
കോട്ടയം: ഏറ്റൂമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു കാരണം ഭര്‍ത്താവ് നോബിയുടെ പീഡനമാണെന്ന് കുറ്റപത്രം. മരിക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പ് നോബിയുടെ തൊടുപുഴയിലെ വീട്ടില്‍ നിന്നും ഷൈനിയും മക്കളും ഇറങ്ങിപ്പോയിട്ടും പിന്തുടര്‍ന്നെത്തി ഉപദ്രവിച്ചുവെന്നും മരിക്കുന്നതിന്റെ തലേ ദിവസവും നോബി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചു സംസാരിച്ചപ്പോള്‍ 'മക്കളെയും കൂട്ടി പോയി മരിക്കൂ' എന്ന് നോബി പറഞ്ഞുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി 28ന് പുലര്‍ച്ചെയാണ് ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ആത്മഹത്യ. ഷൈനിയുടെയും മക്കളുടെയും മരണത്തിനു പിന്നാലെ നോബിയെ തൊടുപുഴയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം കോട്ടയം ജില്ലാ ജയിലില്‍ കഴിഞ്ഞതിനു ശേഷം ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങി. 56 സാക്ഷികളാണുള്ളത്. ഇതില്‍ ഇവരുടെ മൂത്ത മകനും ഉള്‍പ്പെടുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ കേസ് വിചാരണയിലേക്ക് കടക്കും.
മലയാളികളുടെ മനസ്സാക്ഷിയെ നടുക്കിയ സംഭവമായിരുന്നു ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത്. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതുവരെ ജീവിതത്തില്‍ പൊരുതി ജീവിച്ച ഷൈനി തളര്‍ന്നു പോയത് സ്വന്തം മക്കളെ പോലും തള്ളിപ്പറഞ്ഞുള്ള നോബിയുടെ വാക്കുകളായിരുന്നു. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോണ്‍ വിളിയെന്നാണ് കണ്ടെത്തല്‍. കടുത്ത സാമ്പത്തിക പ്രയാസത്തിലും മറ്റുമാണ് ഷൈനി ജീവിച്ചു പോന്നത്. ഭര്‍ത്താവിന്റെ സഹായം ഇല്ലാതെ കുട്ടികളെ പഠിപ്പിച്ചു വരികയായിരുന്നു. ഒരു ജോലി ലഭിക്കാന്‍ പലവഴികളും തേടിയെങ്കിലും അതൊന്നും ലഭിച്ചില്ല. ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷൈനി. ഇതിനിടെയാണ് വിവാഹ മോചനം നല്‍കാന്‍ തയ്യാറാകാതെ ഭര്‍ത്താവ് ഒളിച്ചു കളി തുടങ്ങിയത്. ഇതെല്ലാം അവരെ കടുത്ത ബുദ്ധിമുട്ടിലാക്കി.
ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ചത് രാത്രി പത്തരയ്ക്കാണ്. വാട്സ് ആപ്പില്‍ വിളിച്ച് നോബി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. 'നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാന്‍ നാട്ടിലേക്ക് വരണമെങ്കില്‍ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ' എന്നാണ് നോബി ചോദിച്ചത്. ഈ വാക്കുകളാണ് അതുവരെ പിടിച്ചു നിന്ന ഷൈനിയുടെ ചങ്കില്‍ തറച്ചത്. ഈ ഫോണ്‍വിളിച്ചു നേരം പുലരുമ്പോള്‍ നോബി കേട്ടത് കൂട്ട ആത്മഹത്യയുടെ വാര്‍ത്തയായിരുന്നു. അതിക്രൂരമായ ഈ വാക്കുകള്‍ ആത്മഹത്യാ പ്രേരണക്ക് കാരണായി എന്നാണ് കണ്ടെത്തല്‍.
പള്ളിയില്‍ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ ഡിവോഴ്‌സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബപരമായ പ്രശ്‌നങ്ങളും, ബി എസ് സി നേഴ്‌സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.
നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്. ഈ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്ന് സുഹൃത്തിനോട് ഷൈനി സുഹൃത്തുക്കളോടായി പറഞ്ഞിരുന്നു. ഇതെല്ലാം ആത്മഹത്യാ പ്രേരണാ കേസിലും നിര്‍ണ്ണായക തെളിവായി മാറി.