അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരം; ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകം; കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി; സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി നിര്‍ദേശം; അന്‍വറിനെ കുരുക്കിലാക്കി മുരുഗേഷിന്റെ നിയമപോരാട്ടം

അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരം

Update: 2025-06-30 15:01 GMT

കൊച്ചി: പി വി അന്‍വറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുരുഗേഷ് നാഗേന്ദ്രന്റെ നിയമപോരാട്ടം. മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി രംഗത്തെത്തി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകമെന്നും കോടതി ചൂണ്ടിക്കാട്ടി. പി.വി. അന്‍വറിനെതിരെ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

കേസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് കൊല്ലം സ്വദേശിയായ മുരുഗേഷാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.

ഡി.ജി.പിയ്ക്ക് അടക്കമാണ് മുരുഗേഷ് പരാതി കൈമാറിയത്. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ച് മുരുഗേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ പരാതി നല്‍കിയത്. പക്ഷെ അന്‍വറിനെതിരെ തെളിവുകള്‍ ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.

നിലവില്‍ സംസ്ഥാനം നല്‍കിയ മറുപടിക്കെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. തെളിവുകള്‍ കണ്ടെത്തേണ്ടത് പരാതിക്കാരനല്ലെന്നും സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. ഹരജിയിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്നും സംസ്ഥാന പൊലീസ് മേധാവി ഇത് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിയില്‍ നിയമാനുസൃതമായ നടപടിയാണ് ഡി.ജി.പി സ്വീകരിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ആരാണ് മുരുഗേഷ് നരേന്ദ്രന്‍?

പി വി അന്‍വറിന്റെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു കൊണ്ടുവന്നത് കൊല്ലം സ്വദേശിയായ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പോരാട്ടങ്ങളാണ്. മുരുഗേഷിന്റെ ഭാര്യ പിതാവ് റീഗല്‍ ശ്രീധരന് നിലമ്പൂരുള്ള എസ്റ്റേറ്റിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് അന്‍വറുമായി ഉടക്കുണ്ടാകുന്നത്. റീഗല്‍ എസ്റ്റേറ്റ് ഉടമ ശ്രീധരന്‍ 200 ഏക്കര്‍ വരുന്ന വസ്തുവിന്റെ പവര്‍ ഓഫ് അറ്റോണി സഹോദരനാണ് നല്‍കിയിരുന്നത്. ഈ സമയത്താണ് സഹോദരന്‍ മരണപ്പെടുന്നത്. ഇതോടെ ഈ പവര്‍ഓഫ് അറ്റോണിയും വാലിഡ് അല്ലാതായി. ഇതിനിടെയാണ് ഈ സ്ഥലം താന്‍ വാങ്ങിയെന്ന അവകാശവാദവുമായി അന്‍വര്‍ രംഗപ്രവേശം ചെയ്യുന്നത്. എസ്റ്റേറ്റ് വാങ്ങാന്‍ ഒരു ടോക്കല്‍ ശ്രീധറന്റെ സഹോദരന്റെ മകന് നല്‍കിയ ശേഷമായിരുന്നു അന്‍വറിന്‍രെ രംഗപ്രവേശം.

പി.വി അന്‍വര്‍ എം.എല്‍.എയായശേഷമായിരുന്നു ഈ ഗുണ്ടായിസും. നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് മുരുഗേഷ് നരേന്ദ്രന്റെയും കുടുംബത്തിന്റെയും റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ്. ഒരു ദിവസം പാട്ടക്കരിമ്പിന്റെ റീഗള്‍ എസ്റ്റേറ്റിന്റെ ഗെയിറ്റും ബോര്‍ഡും തകര്‍ത്ത് ഗുണ്ടാ സംഘം എസ്റ്റേറ്റിലേക്ക് ഇരച്ചെത്തി. ഈ എസ്റ്റേറ്റ് എം.എല്‍.എ അന്‍വര്‍ വാങ്ങിയിട്ടുണ്ടെന്ന് ഭീഷണി മുഴക്കി. ഇതിനു പിന്നാലെ മുരുഗേഷിന് അന്‍വറിന്റെ ഫോണെത്തി. എസ്റ്റേറ്റ് ഞാന്‍ വാങ്ങിയിട്ടുണ്ട്. എങ്കില്‍ രേഖകാണിക്കാന്‍ മുരുഗേഷ് ആവശ്യപ്പെട്ടപ്പോള്‍ രേഖയൊന്നുമില്ലെന്നും ഞാന്‍ സ്ഥലംവാങ്ങുന്നത് ഇങ്ങിനെയാണെന്നും ഇതാണ് എന്റെ സ്‌റ്റൈലെന്നുമായിരുന്നു അന്‍വറിന്റെ മറുപടി. കൊല്ലത്ത് നിന്നും വന്ന് നിലമ്പൂരില്‍ കളിക്കണ്ടെന്നും ഭൂമിയിലും ആകാശത്തും നിര്‍ത്താതെ പറപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി.

ഈ സംഭവത്തില്‍ മുരുഗേഷ് നരേന്ദ്രന്റെ ഭാര്യ ജയ മുരുഗേഷ് നല്‍കിയ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് അന്‍വറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ഇതിനു പിന്നാലെ സമാനതകളില്ലാത്ത വോട്ടയാടലാണ് മുരുഗേഷ് നരേന്ദ്രനും കുടുംബത്തിനുമെതിരെ അന്‍വര്‍ നടത്തിയത്. മുരുഗേഷിനും ഭാര്യ ജയ മുരുഗേഷിനുമെതിരെ ആദിവാസികളെ കൊണ്ട് പരാതി നല്‍കിച്ച് പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുപ്പിച്ച് ജയിലിലടക്കാന്‍ ശ്രമിച്ചു.

കള്ളക്കേിനെതിരെ മുരുഗേഷ് നരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണത്തില്‍ കള്ളക്കേസാണെന്ന് വ്യക്തമായതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. അടിക്കടി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമങ്ങള്‍ നടത്തി. റബര്‍ മരങ്ങള്‍ കൈയ്യേറി ടാപ്പിങ് നടത്തി. അഞ്ച് ഏക്കര്‍ എസ്റ്റേറ്റ് തീയിട്ട് നശിപ്പിച്ചു. വാഴതൈകള്‍ വെട്ടി നശിപ്പിച്ചു. ഒരു വര്‍ഷം പ്രായമായ 2000 റബര്‍ തൈകള്‍ വെട്ടി നശിപ്പിച്ചു. 250 കമുകിന്‍ തൈകള്‍ നശിപ്പിച്ചു. ജലസേചനത്തിന് ഉപയോഗിച്ച് കുഴല്‍കിണറുകള്‍ നശിപ്പിച്ചു. മരങ്ങള്‍ മുറിച്ച് കടത്തി.

അന്‍വറിന്റെ സഹായിയുടെ വീട് തീയിട്ടുവെന്ന് പരാതിയില്‍ ജാമ്യമില്ലാ വകുപ്പില്‍ മുരുഗേഷ് നരേന്ദ്രനെയും ഭാര്യയെയും മകനെയും വരെ പ്രതികളാക്കി. കുടുംബത്തെ ഒന്നാകെ ജയിലിലടക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി ഈ നീക്കവും തടയുകയായിരുന്നു. മുരുഗേഷ് നരേന്ദ്രനും ഭാര്യയും അടക്കമുള്ളവര്‍ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയിലും കേസെടുത്ത് വേട്ടയാടി എന്നാല്‍ പോലീസ് അന്വേഷിച്ച് കള്ളക്കേസാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ എം.എല്‍.എ പരാതി നല്‍കി ക്രൈം ബ്രാഞ്ചിന് അന്വേഷണം വിട്ടു. രണ്ടു വര്‍ഷമായി ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ടും ഒരു തെളിവും ലഭിച്ചില്ല.

എസ്റ്റേറ്റില്‍ അതിക്രമം നടത്തുന്നത് തടയുന്നതിനും മുരുഗേഷ് നരേന്ദ്രനും കുടുംബത്തിനും എസ്റ്റേറ്റിനും ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തു. എം.എല്‍.എ എന്ന പദവിയും ഗുണ്ടായിസവും പാര്‍ട്ടി ബലവും പണക്കൊഴുപ്പുംകൊണ്ട് ഭൂമി തട്ടിയെടുക്കാനുള്ള അന്‍വറിന്റെ നീക്കം മുരുഗേഷ് നരേന്ദ്രന്‍ തടഞ്ഞത് നിയമപോരാട്ടത്തിലൂടെയാണ്.

തുടര്‍ന്നിങ്ങോട്ട് അന്‍വറിനെതിരെ നിരവധി പോരാട്ടങ്ങളാണ് മുരുഗേഷ് നടത്തിയത്. ഇതോട അന്‍വറിന്റെ നിയമലംഘനങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞത്. ഏഴ് കേസ് ഹൈക്കോടതിയില്‍ അന്‍വറിന്റെ പേരില്‍ മുരുഗേഷിന്റെ നിയമ പോരാട്ടത്തിന്റെ ഫലമായി ഉള്ളത്. ഹൈക്കോടതി വിമര്‍ശിച്ച ഫോണ്‍ ചോര്‍ത്തല്‍ കേസിന് പുറമേ മനാഫ് വധക്കേസ്, എറണാകുളത്തെ കെട്ടിടവുമായി ബന്ധപ്പെട്ട കേസ് അടക്കമുള്ളവയാണ് ഇതില്‍ വരിക. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചു കൊണ്ട് ഭൂമി കൈവശം വെച്ച അന്‍വറിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടക്കുന്നുണ്ട്.

ഏഴോളം കേസുകളില്‍ അന്‍വര്‍ പ്രതിരോധത്താലാണ്. ഈ കേസുകളില്‍ ഇനി അന്‍വറിനെ പിന്തുണക്കാന്‍ ഇനി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തില്ല എന്ന പ്രത്യേകതയുമുണ്ട്, പുതിയ സാഹചര്യത്തില്‍ അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പോലീസ് എന്ത് നിലപാട് സ്വീകരിക്കും എന്നാണ് അറിയേണ്ടത്.

Tags:    

Similar News