സദാസമയവും വീശിയടിക്കുന്ന കാറ്റ്; 'പച്ചത്തിരമാലകള്‍' തീര്‍ത്ത വിശാലമായ പുല്‍മേട്; കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍; കുളിരു കോരിയിടുന്ന കോടമഞ്ഞ്; കണ്ണൂരിന്റെ ഈ 'മൊഞ്ചത്തിയെ' തളര്‍ത്തിയതും അഴിമതി; പാലക്കയം തട്ടിലെ വെട്ടിപ്പ് വിചാരണയിലേക്ക്; ടൂറിസം ട്രയാംഗിളില്‍ വേണ്ടത് അടിയന്തര ഇടപെടല്‍
സദാസമയവും വീശിയടിക്കുന്ന കാറ്റ്; 'പച്ചത്തിരമാലകള്‍' തീര്‍ത്ത വിശാലമായ പുല്‍മേട്; കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍; കുളിരു കോരിയിടുന്ന കോടമഞ്ഞ്; കണ്ണൂരിന്റെ ഈ 'മൊഞ്ചത്തിയെ' തളര്‍ത്തിയതും അഴിമതി; പാലക്കയം തട്ടിലെ വെട്ടിപ്പ് വിചാരണയിലേക്ക്; ടൂറിസം ട്രയാംഗിളില്‍ വേണ്ടത് അടിയന്തര ഇടപെടല്‍
കൊച്ചി: സദാസമയവും വീശിയടിക്കുന്ന കാറ്റ്. 'പച്ചത്തിരമാലകള്‍' തീര്‍ത്ത വിശാലമായ പുല്‍മേട്. കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍. കുളിരു കോരിയിടുന്ന കോടമഞ്ഞ്. രണ്ട് പതിറ്റാണ്ട് മുമ്പ് പാലക്കയംതട്ട്. ഇത് കാണാന്‍ ഇന്ന് എത്തുന്നവര്‍ നിരാശരാണ്. വികസനം അഴിമതിയ്ക്ക് വഴിമാറുമ്പോള്‍ പാലക്കയം പ്രതിസന്ധിയിലാണ്. ഇത് തിരിച്ചറിയുകയാണ് ഹൈക്കോടതിയും. ഇനി ഫണ്ട് തട്ടിയവര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ വിചാരണ നടക്കും. കണ്ണൂര്‍ പാലക്കയം തട്ട് ടൂറിസം ട്രയാംഗിള്‍ പദ്ധതിക്ക് അനുവദിച്ച ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന കേസാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. പ്രതികള്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് വിചാരണയ്ക്ക് അവസരമൊരുങ്ങുന്നത്. സര്‍ക്കാര്‍ അനുവദിച്ച ഒരു കോടിയില്‍ 46.34 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. ഒന്നാം പ്രതി സജി വര്‍ഗീസ് കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിര്‍ണ്ണായക ഉത്തരവ്. വിചാരണയ്‌ക്കൊപ്പം കണ്ണൂരിന്റെ മൊഞ്ചത്തിയെ വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും അതിവേഗ ഇടപെടല്‍ നടത്തേണ്ടതുണ്ട്.
കുറ്റകരമായ ഗൂഢാലോചന നടത്തി. സര്‍ക്കാര്‍ അനുമതിയില്ലാതെ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളും സിറ്റിങ് ബെഞ്ചുകളും അന്യായവില കാണിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തട്ടിപ്പ് നടത്തിയെന്നുള്‍പ്പെടെ ആരോപിച്ചാണ് പ്രതികള്‍ക്കെതിരേ വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. ഹര്‍ജിക്കാരനെതിരായ ആരോപണം പ്രഥമദൃഷ്ട്യാ വ്യക്തമാണ്. നിരപരാധിയാണോയെന്ന കാര്യത്തില്‍ തെളിവുകള്‍ പരിശോധിച്ച് വിചാരണ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. അതിനാല്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഒരു നാടിന്റെ ടൂറിസം സ്വപ്നങ്ങളും കോടമഞ്ഞുപോലെ മാഞ്ഞുപോയ കഥയാണ് പാലക്കയത്തിന്റേത്. 2016 നവംബറിലാണ് ഡിടിപിസിയുടെ നേതൃത്വത്തില്‍ പാലക്കയം തട്ട് വിനോദസഞ്ചാരത്തിന് തുറന്നുകൊടുത്തത്. ഒരുകോടിരൂപ മുടക്കി ഇരിപ്പിടങ്ങള്‍, സുരക്ഷാവേലികള്‍, സോളാര്‍ വിളക്കുകള്‍, ഫെസിലിറ്റി സെന്റര്‍ എന്നിവ ഡിടിപിസി നിര്‍മിച്ചു. ടെന്‍ഡര്‍ മുഖേന കേന്ദ്രം നടത്തിപ്പിന് കൊടുക്കുകയാണ് ചെയ്തത്.
തുടക്കത്തില്‍ ഒരുദിവസം 5,000 പേര്‍ വരെ പാലക്കയത്തെത്തിയിരുന്നു. ഇവിടേക്ക് ഓഫ് റോഡുകളായതിനാല്‍ ജീപ്പുകളിലാണ് സന്ദര്‍ശകരെത്തിയത്. മണ്ടളം, കൈതളം, മഞ്ഞുമല എന്നിവിടങ്ങളിലായി 40 ജീപ്പുകള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തി. ഹോട്ടലുകള്‍, തട്ടുകടകള്‍, കോട്ടേജുകള്‍ തുടങ്ങിയവയും നിരവധി ഉയര്‍ന്നുവന്നു. വികസനം അഴിമതിയായപ്പോള്‍ പാലക്കയം തളര്‍ന്നു. കാലാകാലങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍, കൂടാരങ്ങള്‍, കളിയുപകരണങ്ങള്‍, റെയ്ഡുകള്‍ എന്നിവയൊക്കെ തകര്‍ന്നും നിലം പൊത്തിയും കിടക്കുന്നു. ഒന്നിന് 40,000 രൂപ ചെലവില്‍ സ്ഥാപിച്ച 35 സോളാര്‍ വിളക്കുകളുമുണ്ട്. ഇതില്‍ പകുതിയും പിഴുതുമാറ്റി പലയിടങ്ങളില്‍ ചിതറിക്കിടക്കുന്നു. ഒന്നു പോലും കത്തുന്നില്ല. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തലങ്ങും വിലങ്ങും നിര്‍മിച്ച നടപ്പാതകള്‍ മണ്ണൊലിച്ച് പാറക്കൂട്ടങ്ങളായി മാറി. ഇതെല്ലാം അഴിമതിയുടെ നേര്‍ക്കാഴ്ചയാണ്. ഇതാണ് വിചാരണയിലേക്ക് പോകുന്നത്.
ഇന്ന് അകലെയുള്ള കാഴ്ച കാണാന്‍ മലയുടെ മുകളിലേക്ക് ഈ പാറക്കെട്ടുകളിലൂടെ നടക്കുന്നത് സാഹസികമായിട്ടുണ്ട്. പാലക്കയംതട്ട് അനാഥാവസ്ഥയിലായതോടെ നടത്തിപ്പിനുള്ള ടെന്‍ഡറിലും ഇടിവ് വന്നു. ഒരുവര്‍ഷത്തേക്ക് 8,16,000 രൂപയും ജിഎസ്ടിയും ചേര്‍ത്തുള്ള തുകയ്ക്കാണ് ഇത്തവണ ടെന്‍ഡര്‍ നല്‍കിയത്. മൂന്നുവര്‍ഷമാണ് കാലാവധി. ഓരോ വര്‍ഷവും 10 ശതമാനം തുക കൂടും. കഴിഞ്ഞവര്‍ഷം ടെന്‍ഡര്‍ തുക 46 ലക്ഷം രൂപയായിരുന്നു. പണം കെട്ടിവെക്കാത്തതിനാല്‍ തുടര്‍നടപടികളുണ്ടായില്ല. 2016-ല്‍ പ്രതിമാസം 3,05,000 രൂപവെച്ച് 36,06,000 രൂപയും ജിഎസ്ടിയും ഉള്‍പ്പെടെയുള്ള തുകയ്ക്കാണ് നടത്തിപ്പിനുള്ള അവകാശം കൊടുത്തത്.
10 വര്‍ഷം കഴിയാറാകുമ്പോള്‍ ഇതിന്റെ നാലിലൊന്ന് തുകയ്ക്ക് ടെന്‍ഡറായത് ഇതിനകം വിവാദമായിട്ടുണ്ട്. സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചുനല്‍കിയിട്ടും താമസത്തിന് അനുയോജ്യമല്ലാത്തതിനാല്‍ പലരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല.