ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ സ്‌കൂളില്‍ തുടരാം എന്ന് മാനേജ്‌മെന്റ്; സമവായ ചര്‍ച്ചയില്‍ അംഗീകരിച്ച തീരുമാനം മാറ്റി വിദ്യാര്‍ഥിനിയുടെ കുടുംബം; സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു; മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നീക്കം; 'ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാള്‍' എന്ന് മന്ത്രി വി ശിവന്‍കുട്ടി

'ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാള്‍' എന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2025-10-17 05:01 GMT

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂളില്‍ തുടരാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്. സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. പിന്നീട് തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

അതേസമയം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നു. കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാളാണെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ തുടരാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കുട്ടിക്ക് ആ സ്‌കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്‌കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച്ച മൂലമാണ് പോകാത്തതെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ആവശ്യമില്ല. എന്നാല്‍, സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ്‌റിന് ധിക്കാരത്തിന്റെ ഭാഷയെന്നും മന്ത്രി പറഞ്ഞു.ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാന്‍ കഴിയില്ലല്ലോ. ഇത്തരം ഒരു വിഷയം ഉണ്ടായാല്‍ ആളി കത്തിക്കുക എന്നതല്ല. ഇടപെടുക അല്ലേ സര്‍ക്കാരിന്റെ ചുമതലയെന്ന് മന്ത്രി ചോദിച്ചു.

അതേസമയം, പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണമോഷണത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതിന്റെ ഭാഗമാണ് പോറ്റിയുടെ അറസ്റ്റ് അടക്കം നടന്നത്. ഏത് ഉന്നതന്‍ ആയാലും നടപടി ഉണ്ടാകും. സര്‍ക്കാര്‍ പരിപാടിക്ക് ബധലായിട്ടുള്ള പരിപാടിയാണ് യുഡിഎഫിന്റെതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News