ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം; മലയോര മേഖലയ്ക്ക് സന്തോഷം നല്‍കുന്ന കാര്യം; 2021-ലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി; പതിച്ചു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഭേദഗതി സഹായിക്കും; ഭൂമി ക്രമപ്പെടുത്താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും തുടങ്ങും
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഭൂപതിവ് നിയമ ഭേദഗതി കൊണ്ടുവന്നത് ഇടത് സര്‍ക്കാരിന്റെ വിപ്ലവ കരമായ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് ഇനി സബ്ജക്ട് കമ്മിറ്റിയില്‍ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പ്രകടന പത്രികയിലെ എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്.
പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതിനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തികച്ചും ജനാധിപത്യപരമായാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍, നിയമവിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ടവരുമായി നടത്തിയ വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്. നിയമസഭ ഇത് ഏകകണ്ഠമായാണ് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. മലയോര ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയായി. മലയോര മേഖലയിലെ ഭൂപ്രശ്നങ്ങള്‍ ഒരുപാട് വിഷമിപ്പിക്കുന്ന ഒന്നായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നത് മുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
അംഗീകാരം നല്‍കിയ ചട്ടങ്ങള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമിയില്‍ ഇതുവരെയുണ്ടായ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കും. കൃഷിക്കും ഗൃഹനിര്‍മാണത്തിനുമായി പതിച്ചുനല്‍കിയ ഭൂമി ജീവിതോപാധി സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ക്കും വിനിയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിര്‍ദ്ദേശം ആണിത്. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും. എല്ലാ വീടുകളും ക്രമീകരിക്കും. നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും.
വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയില്‍ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സര്‍ക്കാര്‍ - വാണിജ്യ കെട്ടിടങ്ങള്‍ക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ ഭൂമിയിലുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉള്ള കെട്ടിടം, അണ്‍എയ്ഡഡ് സ്‌കൂള്‍, അംഗീകൃത രാഷ്രീയ പാര്‍ട്ടികളുടെ കെട്ടിടം എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കും. 3000 മുതല്‍ 5000 വരെ ചതുരശ്ര അടി വരെ ഉള്ള വാണിജ്യ വ്യാവസായിക കെട്ടിടങ്ങള്‍ക്ക് ന്യായവിലയുടെ അഞ്ചു ശതമാനം ഫീയും പെര്‍മിറ്റും ലൈസന്‍സും ഉള്ള ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി കിട്ടിയ ക്വാറികള്‍ക്കും ന്യയ വിലയുടെ 50 ശതമാനം ഈടാക്കിയും ക്രമപ്പെടുത്തും. പതിനായിരം മുതല്‍ 25000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങള്‍ 20 ശതമാനം ഫീസ്, 25000 മുതല്‍ 50000 ചതുരശ്ര അടി ന്യായവിലയുടെ 40 ശതമാനം ഫീയും ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയം വഴി സര്‍ക്കാര്‍ ഭൂമി ലഭ്യമായ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ ഈ ഭേദഗതി സഹായകരമാകും. കര്‍ഷക തൊഴിലാളി പുനരധിവാസ ചട്ടങ്ങള്‍, റബ്ബര്‍, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടങ്ങള്‍ കേരള ലാന്‍ഡ് അസൈന്‍മെന്റ് സ്‌പെഷ്യല്‍ റൂള്‍സ് മുതലായ ചട്ടങ്ങള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമിയിലെ വകമാറ്റിയ വിനിയോഗം ക്രമീകരിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.
സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി ലഭിച്ച ജനങ്ങള്‍ക്ക് അവരുടെ സ്വതന്ത്ര ഉപയോഗത്തിന് തടസം ഉണ്ടാകില്ല. കൈമാറ്റം വഴി ലഭിച്ച ഭൂമി വകമാറ്റി ഉപയോഗിക്കാന്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യും. പട്ടയഭൂമി നിശ്ചിത സമയത്തിന് മുമ്പ് കൈമാറ്റം ചെയ്തുകിട്ടിയ ഉടമസ്ഥര്‍ക്ക് ന്യായവിലയുടെ നിശ്ചിത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നല്‍കും. അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കും.
വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാന്‍ ഒരു വര്‍ഷം സമയം അനുവദിച്ചു. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കും. വകമാറ്റിയുള്ള ഉപയോഗം ക്രമീകരിച്ച് നല്‍കാന്‍ ഒരു വര്‍ഷം സാവകാശം നല്‍കും. പതിവ് ലഭിച്ച ഭൂമി പട്ടയ വ്യവസ്ഥ ലംഘിച്ച് എത്ര ഭൂമി ഉപയോഗിച്ചോ അത് മാത്രമാണ് ക്രമീകരിക്കുക. ക്രമവിരുദ്ധമായ പ്രവര്‍ത്തനം പിന്നീട് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.