പിഎം ശ്രീ സ്‌കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി അനിവാര്യത; കേരളത്തിലെ ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂളുകള്‍ വീതം പദ്ധതിയില്‍ വരും; കേന്ദ്രം വികസിപ്പിക്കുക സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍; അവിടെ എന്‍സിഇആര്‍ടി സിലബസ് ഉറപ്പ്; മന്ത്രി ശിവന്‍കുട്ടിയുടെ 'കേന്ദ്ര സിലബസ്' പഠിപ്പിക്കില്ലെന്ന പ്രസ്താവന പുകമറ; സുരേന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ സംഭവിക്കും

Update: 2025-10-26 06:27 GMT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയില്‍ കത്തുന്നതിനിടെ സിലബസില്‍ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തു വന്നെങ്കിലും കേരളവും കേന്ദ്ര സിലബസ് പഠിക്കേണ്ടി വരും. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. കേരള സിലബസിന്റെ അടിസ്ഥാനത്തില്‍, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തുടര്‍ന്നും നല്‍കുകയെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ ചില പ്രശ്‌നങ്ങളുണ്ട്. കേരളത്തില്‍ പൊതുവിദ്യാലയങ്ങളുണ്ടാകും. അവിടെ കേരളാ സിലബസ് പഠിപ്പിക്കാം. എന്നാല്‍ പിഎം ശ്രീയ്ക്ക് കൈമാറുന്ന സ്‌കൂളുകളില്‍ എന്‍ സി ഇ ആര്‍ ടി സിലബസാകും പഠിപ്പിക്കേണ്ടി വരുക. അതായത് നിലവില്‍ കേരളാ സിലബസ് പഠിക്കുന്ന സ്‌കൂളുകളില്‍ എന്‍ സി ഇ ആര്‍ ടി സിലബസ് ആകും.

കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ് താവന രാഷ് ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രസര്‍ക്കാരിന് അടിയറവയ്ക്കാനല്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല. സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവാറിനെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന പാതി ശരിയാണ്. കേരളത്തിലെ സ്‌കൂളുകളില്‍ സംസ്ഥാന സര്‍ക്കാരിന് കേരളാ സിലബസ് പഠിപ്പിക്കാം. എന്നാല്‍ പി എം ശ്രീ പദ്ധതിയുടെ സ്‌കൂളുകള്‍ കേന്ദ്രത്തിന്റേതായി മാറും. അങ്ങനെ ആ സ്‌കൂളുകളില്‍ എന്‍ സി ആര്‍ ടി വരും.

നയപരമായും രാഷ്ട്രീയമായും എതിര്‍ത്ത ദേശീയ വിദ്യാഭ്യാസ നയ ത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിനു കീഴടങ്ങിയെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വിമര്‍ശനം. എന്നാല്‍, കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് പിഎംശ്രീ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരണം. 2023-27 വര്‍ഷത്തേക്കു വിഭാവനം ചെയ്തതാണ് പദ്ധതി. രാജ്യത്ത് 14,500 പിഎം ശ്രീ സ്‌കൂളുകള്‍ വികസിപ്പിക്കുമെന്നാണ് കേന്ദ്രപ്രഖ്യാപനം. ഒരു എലമെന്ററി സ്‌കൂള്‍, ഒരു സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെ ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂളുകള്‍ വീതം. സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെ കേന്ദ്രം വികസിപ്പിക്കും. അവ 'പിഎം ശ്രീ സ്‌കൂളായി തിരിച്ചറിയാവുന്നതരത്തില്‍ പേരുള്ള ബോര്‍ഡും സ്ഥാപിക്കും.

വിദ്യാര്‍ഥികള്‍ക്ക് 21-ാം നൂറ്റാണ്ടില്‍വേണ്ട ശേഷി അഭിമുഖീകരിക്കാനാവുംവിധമുള്ള മാതൃകാവിദ്യാലയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനംചെയ്ത പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎംശ്രീ. 2020-ലെ ദേശീയ വി ദ്യാഭ്യാസനയത്തിന്റെ നിര്‍വഹണവും മികവും പ്രദര്‍ശിപ്പിക്കാനുള്ളതാണ് ഈ വിദ്യാലയങ്ങളെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എന്‍ഇപി വ്യവസ്ഥകളെല്ലാം പൂര്‍ണമായി സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്ന് പിഎം ശ്രീ ധാരണാ പത്രം നിര്‍ദേശിക്കുന്നു. പിഎം ശ്രീ സ്‌കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി വേണം. അതിനാല്‍, എന്‍സിഇആര്‍ടി സിലബസ് പിന്തുടരാന്‍ കേരളം നിര്‍ബന്ധിതമാവും. പിഎം ശ്രീ സ്‌കൂളില്‍ കേന്ദ്രസിലബസും മറ്റു സ്‌കൂളുകളില്‍ സംസ്ഥാനസിലബസുമാവുന്നതോടെ, പൊതു വിദ്യാലയങ്ങള്‍ രണ്ടുതട്ടിലാവുമെന്നതാണ് വസ്തുത.

പിഎംശ്രീ ഒപ്പിടാത്തതിന്റെ പേരില്‍ 2023-24 അവസാനപാദംമുതല്‍ സമ ഗ്രശിക്ഷാ കേരള(എസ്എസ്‌കെ)ത്തിനുള്ള ഫണ്ട് തടഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 1200 കോടി മരവിപ്പിച്ചു. എസ്എസ്‌കെ പദ്ധതികള്‍ താളംതെറ്റുകയും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ചെയ്തോടെ, കേന്ദ്ര സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ വ്യാഴാഴ്ച ധാരണാപത്രം ഒപ്പിട്ടവെന്നതാണ് വസ്തുത. വിദ്യാഭ്യാസത്തില്‍ കാവിവത്കരണവും വാണിജ്യവത്കരണവും ലക്ഷ്യമിട്ടാണ് എന്‍ഇപിയെന്നാണ് സിപിഎമ്മും സിപിഐയും സ്വീകരിച്ച ആദ്യ നിലപാട്. ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗഗള്‍ഭരണവുമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്നാണ് വിമര്‍ശനം. ഈ വര്‍ഷം സിപിഎം മധുര പാര്‍ട്ടി കോണ്‍ഗ്രസ് എന്‍ഇപി അപകടകരമാണെന്ന് പറഞ്ഞിരുന്നു. ആ പിഎം ശ്രീ നടപ്പാക്കാന്‍ സമ്മതിച്ചതോടെ, കേന്ദ്രസര്‍ക്കാര്‍ നയം തത്ത്വത്തില്‍ കേരളം അംഗീകരിച്ചുവെന്നതാണ് വസ്തുത.

Tags:    

Similar News