സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ ഇക്കുറിയും നടപടികളില്‍ മാറ്റമില്ല; ഇന്‍ചാര്‍ജ് ഭരണം പോലീസിലുണ്ടാകില്ല; രവതയെ മന്ത്രിസഭാ യോഗം നിശ്ചയിക്കും; ഐബിയില്‍ നിന്നും വിടുതല്‍ കിട്ടാന്‍ വൈകുമോ? വിശ്വസ്തനെ വിടാന്‍ അമിത് ഷായ്ക്ക് താല്‍പ്പര്യക്കുറവ്; രവത് എന്നെത്തും?

Update: 2025-06-30 01:23 GMT

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ ഇന്നു രാവിലെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. രവതാ ചന്ദ്രശേഖറിന്റെ പേരിനാണു മുന്‍തൂക്കം. റാവാഡയെയാണ് മന്ത്രിസഭായോഗം തീരുമാനിക്കുന്നതെങ്കില്‍ ചുമതലയേല്‍ക്കാന്‍ ഒരാഴ്ചത്തെ സമയമെങ്കിലും വേണ്ടിവരും. പോലീസ് മേധാവിയാകാനുള്ള സന്നദ്ധത കഴിഞ്ഞ ദിവസവും രവതയില്‍ നിന്നും സര്‍ക്കാര്‍ തേടിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് എത്താനാകുമോ എന്ന് അന്വേഷിക്കുകയും ചെയ്തു. നിലവില്‍ ഐബിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി)യുടെ ചുമതലയിലേക്കും കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഐബി സെപ്ഷ്യല്‍ ഡയറക്ടറായ രവതയ്ക്ക് ഈ പദവി ഓഗസ്റ്റില്‍ ഏറ്റെടുത്താല്‍ മതി. അതിനിടെയാണ് പോലീസ് മേധാവിയാകാനുള്ള ഓഫര്‍ എത്തുന്നത്. കേരളം സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ ഇക്കുറിയും നടപടികളില്‍ മാറ്റം വരുത്തിയില്ല.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള എസ്പിജിയുടെയും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായാണ് കേന്ദ്രം പുതിയ നിയമനം നല്‍കിയിട്ടുള്ളത്. അതുകൊണ്ട് രവതയ്ക്ക് കേന്ദ്ര ഡപ്യുട്ടേഷനില്‍ നിന്ന് സ്ഥാനമൊഴിയണമെങ്കില്‍ പ്രധാനമന്ത്രി ഫയലില്‍ ഒപ്പുവയ്ക്കണം എന്ന് സൂചനയുണ്ട്. നിലവില്‍ രവതയെ കേരളത്തിലേക്ക് മടക്കുന്ന നടപടികളൊന്നും തുടങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാട് നിര്‍ണ്ണായകമാകും. 16 വര്‍ഷത്തില്‍ ഏറെയായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവതയെ അമിത് ഷായുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. എങ്കിലും കേരളത്തിലേക്ക് മടങ്ങാനാണ് രവതയ്ക്ക് താല്‍പ്പര്യം. പക്ഷേ അമിത് ഷായുടെ നിലപാട് നിര്‍ണ്ണായകമാകും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സന്ദര്‍ശിച്ച് പോലീസ് മേധാവിയാകാമെന്ന് രവത അറിയിച്ചിരുന്നു. യുപിഎസ്സിയുടെ ചുരുക്കപ്പട്ടിക വാങ്ങിയ ശേഷം അതിനു പുറത്ത് മറ്റൊരാള്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല നല്‍കുന്നതിലെ സാധ്യതകള്‍ ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രവത പോലീസ് മേധാവിയാകുമെന്ന് ഉറപ്പാണ്.

രവതയെ നിശ്ചയിക്കുകയാണെങ്കില്‍ ഉത്തരവിറങ്ങിയാല്‍ മാത്രമേ ന്യൂഡല്‍ഹിയില്‍ നടപടിക്രമങ്ങള്‍ക്കു തുടക്കമിടുള്ളു. ഇപ്പോഴും ഡല്‍ഹിയിലാണ് രവതയുള്ളത്. പോലീസ് മേധാവിയാക്കുന്നതില്‍ സര്‍ക്കാരില്‍ ചില അനിശ്ചിതത്വമുണ്ട്. ഇത് രവതയ്ക്കും നന്നായി അറിയാം. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച പഴയ ഐപിഎസുകാരനെന്ന വാദം സിപിഎം കേന്ദ്രങ്ങള്‍ രവതയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സിപിഎമ്മിലെ ഒരു പിബി അംഗവും സര്‍ക്കാരുമായി ഏറെ അടുപ്പമുള്ള രണ്ടു ബന്ധുക്കളും രവതയ്ക്കായി ചരടു വലികള്‍ നടത്തി. ഇതിനൊപ്പം ഗള്‍ഫിലെ ചില കേന്ദ്രങ്ങളും അനുകൂലമായി നിന്നു. ഈ സാഹചര്യത്തിലാണ് രവതിയ്ക്ക് സാധ്യത കൂടിയത്. രവതയെ നിയോഗിച്ചാല്‍ അതിവേഗം കേന്ദ്ര ഐബിയില്‍ നിന്നും വിടുതലിന് ശ്രമിക്കും. ഇന്ന് രാവിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാല്‍ ഉടന്‍ കേരളത്തിലേക്ക് മടങ്ങും.

ഇതിന് തടസ്സമുണ്ടായാല്‍ ഇന്ന് രവത കേരളത്തില്‍ എത്തില്ല. അങ്ങനെ എങ്കില്‍ രവത വരും വരെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയെ താല്‍ക്കാലിക ചുമതലയേല്‍പിക്കും. യുപിഎസ്സി നല്‍കിയ പട്ടികയിലെ മറ്റു രണ്ടുപേരും തിരുവനന്തപുരത്തു തന്നെയുള്ളവരായതിനാല്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനമായാല്‍ ഇപ്പോഴത്തെ പൊലീസ് മേധാവി വിരമിക്കുന്ന ഇന്നു തന്നെ ചുമതലയേല്‍ക്കാനാവും. എന്നാല്‍ അതിന് സാധ്യത കുറവാണ്. റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാളും ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയുമാണ് പട്ടികയില്‍ ബാക്കിയുള്ളവര്‍. രവതയാണ് പൊലീസ് മേധാവിയെങ്കില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ ഡിജിപി തസ്തികയിലേക്കുള്ള പ്രെമോഷന്‍ ഒരു വര്‍ഷം വൈകും.

Tags:    

Similar News