മുതിര്‍ന്ന ഐഎഎസ്സുകാര്‍ അഭിനവ രാജാക്കന്മാരായി; തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്; ശരിക്കും വിചിത്രമായി തോന്നിയതുകൊണ്ട് ചോദിച്ച് പോകുന്നതാണ്: വീണ്ടും കെ എം എബ്രഹാമിനെ വിമര്‍ശിച്ച് പ്രശാന്ത്; ജഡ്ജിയോട് കാണിക്കുന്നത് മര്യാദയാണോ എന്ന ചോദ്യം പ്രസക്തമാകുമ്പോള്‍

Update: 2025-06-18 05:56 GMT

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ്സുകാര്‍ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്. ശരിക്കും വിചിത്രമായി തോന്നിയതുകൊണ്ട് ചോദിച്ച് പോകുന്നതാണ്. ശുഭദിനം-സ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്തിന്റേതാണ് ഈ പോസ്റ്റ്. ഡോ. കെ.എം. എബ്രഹാം സാറിനോട് ബഹുമാനം മാത്രം. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്ന 'വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച' കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹം ഇന്നലെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കണ്ട അറിവ് മാത്രം. ചില വിരോധാഭാസങ്ങള്‍ അണ്‍സഹിക്കബിള്‍ ആയത് കൊണ്ട് ചിലതൊക്കെ ചോദിച്ച് പോകുന്നതാണ് എന്ന് പറഞ്ഞാണ് കുറിപ്പിന്റെ തുടക്കം. ഹൈക്കോടതിയെ വിമര്‍ശിക്കും വിധം കെ എം എബ്രഹാം ഇട്ട പോസ്റ്റിന് അധാരപ്പെടുത്തി പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പ്രശാന്ത് ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണം ഉത്തരവിട്ട സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം പ്രതികരണം നടത്തിയിരുന്നു. ''പൊതുജീവിതത്തില്‍ മൗനം പലപ്പോഴും മാന്യതയായി കണക്കാക്കപ്പെടും. എന്നാല്‍, ചിലനിമിഷങ്ങളില്‍ ശ്‌നിശബ്ദത കുറ്റം അംഗീകരിക്കലായും സംയമനം കഴിവുകേടുമായും കരുതിയേക്കും''- എന്ന മുഖവുരയോടെയാണ് എബ്രഹാമിന്റെ സാമൂഹിക മാധ്യമത്തിലെ വിശദീകരണം. താന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവരം സംബന്ധിച്ച ഒരാള്‍ 2015-ല്‍ വിവരാവകാശം നിയമപ്രകാരം ചോദിച്ചു. സര്‍ക്കാര്‍ അത് നിരസിച്ചു. അദ്ദേഹം വിജിലന്‍സ് കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതിയും തള്ളി. ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതിയിലെ ഏഴ് ജഡ്ജിമാര്‍ നടപടിയെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. പുതിയ ജഡ്ജി 2025 ഏപ്രില്‍ 11-ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണമില്ലാതെയും സ്വാഭാവിക നീതി നിഷേധിച്ചുമുള്ള ഉത്തരവായാണ് ഇതിനെ നിയമവിദഗ്ധര്‍ കാണുന്നത്. സുപ്രീംകോടതി ഇതിനു സ്റ്റേ അനുവദിച്ചെന്നും എബ്രഹാം വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കിഫ്ബി സിഇഒയും കെ-ഡിസ്‌ക് എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണായും പ്രവര്‍ത്തിക്കുമ്പോള്‍, താന്‍ പ്രതിനിധീകരിക്കുന്ന ഓഫീസുകളോടും ചുമതല ഏല്പിച്ചവരോടും തനിക്ക് കടമയുണ്ട്. അതുകൊണ്ടാണ് ഇതെക്കുറിച്ച് വിശദീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതില്‍ കോടതിയലക്ഷ്യത്തിന്റെ സ്വഭാവമുണ്ടെന്നാണ് പ്രശാന്ത് പറയുന്നത്. കഴിഞ്ഞ ദിവസവും ഈ പോസ്റ്റില്‍ ചില അഭിപ്രായ പ്രകടനങ്ങള്‍ പ്രശാന്ത് നടത്തിയിരുന്നു.

പ്രശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഡോ. കെ.എം. എബ്രഹാം സാറിനോട് ബഹുമാനം മാത്രം. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്ന 'വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച' കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹം ഇന്നലെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കണ്ട അറിവ് മാത്രം. ചില വിരോധാഭാസങ്ങള്‍ അണ്‍സഹിക്കബിള്‍ ആയത് കൊണ്ട് ചിലതൊക്കെ ചോദിച്ച് പോകുന്നതാണ്:

1. നീണ്ട അഞ്ച് വര്‍ഷമായി ഏഴു ജഡ്ജിമാര്‍ ഹര്‍ജ്ജി പരിഗണിക്കാതിരുന്നത് നല്ലതാണോ? കേസുകള്‍ അനുകൂലമായോ പ്രതികൂലമായോ വേഗം തീര്‍പ്പാക്കുന്നതല്ലേ അതിന്റെ ശരി?

2. 'പുതിയ' ജഡ്ജി വന്നപ്പോള്‍ കേസ് പരിഗണിച്ച് തീര്‍പ്പാക്കുന്നത് 'വിചിത്ര'മാണോ? നല്ലതല്ലേ?

3. കോടതിവിധിയെയും വിധി പ്രസ്താവിച്ച ജ്ഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫേസ് ബുക്കിലൂടെയും വിമര്‍ശിക്കുന്നത് ശരിയായ നടപടിയാണോ?

4. ജഡ്ജിക്ക് പരസ്യപ്രസ്താവന നടത്തി ഈ വിമര്‍ശനങ്ങളെ എതിര്‍ക്കാനാവില്ല എന്നിരിക്കെ, ജഡ്ജിയോട് കാണിക്കുന്നത് മര്യാദയാണോ?

5. ഇത് വ്യക്തമായ കോടതി അലക്ഷ്യമല്ലേ? കോടതി വിധി പ്രതികൂലമാണെങ്കില്‍ മേല്‍ കോടതിയെ സമീപിച്ചാല്‍ പോരെ?

കേരള കേഡറിലെ ഉന്നതനായ ഡോ. ജയതിലകിന്റെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ തെളിവ് സഹിതം ഫേസ് ബുക്കില്‍ വെളിപ്പെടുത്തിയതിന് എനിക്ക് ലഭിച്ചത് സസ്‌പെന്‍ഷനാണ്. അഴിമതിയും വ്യാജരേഖ ചമയ്ക്കലും തെളിവ് നശിപ്പിക്കലുമൊക്കെ ഉന്നത ഉദ്യോഗ്സ്ഥര്‍ക്ക് ആവാമെന്നും, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിപ്പോയി എന്നത് കൊണ്ട് ഞാന്‍ മിണ്ടിപ്പോകരുത് എന്നുമാണല്ലോ അതിനര്‍ത്ഥം. അത്ര പോലും ഉരിയാടാന്‍ വിലക്കുള്ള ഈ കേഡറില്‍ നിയമാനുസരണം വിധി പ്രസ്താവിക്കുന്ന ഹൈക്കോടതി ജഡ്ജിയെ പരസ്യമായി ഫേസ് ബുക്കില്‍ വിമര്‍ശിക്കാമോ? സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയും ഫേസ് ബുക്കിലൂടെയും ക്യാമ്പെയിന്‍ അഴിച്ച് വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേ?

മുതിര്‍ന്ന ഐ.എ.എസ്സുകാര്‍ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്. ശരിക്കും വിചിത്രമായി തോന്നിയതുകൊണ്ട് ചോദിച്ച് പോകുന്നതാണ്.

ശുഭദിനം.


Full View


Tags:    

Similar News