പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കാറില്‍ മരിച്ച നിലയില്‍; കമല്‍ കൗറിന്റേത് കൊലപാതകമെന്ന് സൂചന; ലുധിയാനയില്‍ താമസിക്കുന്ന കൗറിന് ഇന്‍സ്റ്റാഗ്രാമില്‍ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയില്‍ നിന്നും കൗറിന് വധഭീഷണിയും

പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കാറില്‍ മരിച്ച നിലയില്‍

Update: 2025-06-12 08:40 GMT

ചണ്ഡീഗഡ്: പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കമല്‍ കൗറിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബട്ടിന്‍ഡയിലെ ആദേശ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലുധിയാനയില്‍ താമസിക്കുന്ന കൗറിന് ഇന്‍സ്റ്റാഗ്രാമില്‍ 3.83 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കൗറിന്റെ റീല്‍സുകള്‍ വൈറലായിരുന്നു. എന്നാല്‍ അശ്ലീല ഭാഷ ഉപയോഗിച്ചതുമൂലം ചില റീലുകള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മൃതദേഹം കണ്ടെത്തിയ വാഹനം ലുധിയാന ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൗറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പിന്നീട് കാറില്‍ കൊണ്ടുപോയി സര്‍വകലാശാലയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.

വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്തുള്ളവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസ്ഥലം പരിശോധിക്കാനും തെളിവുകള്‍ ശേഖരിക്കാനും ഫോറന്‍സിക് സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ബട്ടിന്‍ഡ സീനിയര്‍ പൊലീസ് സൂപ്രണ്ട് അമ്‌നീത് കൊണ്ടല്‍ പറഞ്ഞു.

കാഞ്ചന്‍ കുമാരി എന്നാണ് കമല്‍ കൗറിന്റെ യഥാര്‍ഥ പേര്. 30വയസിനുമേല്‍ പ്രായമുണ്ട്. ഹാസ്യ വിഡിയോകളിലൂടെയാണ് കമല്‍ കൗര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചില വിഡിയോയില്‍ ഉപയോഗിച്ച ഭാഷകളുടെ പേരിലാണ് ഇവര്‍ വിവാദത്തില്‍ പെട്ടത്. കഴിഞ്ഞ വര്‍ഷം കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയില്‍ നിന്നും കമല്‍ കൗറിന് ഭീഷണിയുണ്ടായിരുന്നു. കമല്‍ കൗര്‍ സോഷ്യല്‍ മീഡിയയില്‍ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നാണ് അര്‍ഷ് ദല്ലയുടെ ആരോപണം.

വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ ഒരാളെ കൊല്ലുമെന്നായിരുന്നു അന്നത്തെ ഭീഷണി. ഈ ഭീഷണി എത്തി ഒരുവര്‍ഷം കഴിയുമ്പോഴാണ് കൊലപാതകം എന്നതും ശ്രദ്ധേയമാണ്. ്ഖലിസ്ഥാന്‍ ഭീഷണി കൂടി നേരിട്ട വ്യക്തിയെന്ന നിലയില്‍ ഊര്‍ജ്ജിതമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.

Tags:    

Similar News