ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ഏകീകൃത മാതൃകയില്‍; ഏകീകൃത കുര്‍ബാന മാത്രം നടക്കുന്ന ഇടവകകളില്‍ ജനഭിമുഖ കുര്‍ബാനയും; കൂരിയ പിരിച്ചുവിടും; ട്രൈബ്യുണലും അസാധു; ജനാഭിമുഖ കുര്‍ബാനക്ക് അംഗീകാരം നല്‍കുന്നത് മാര്‍പാപ്പയെ അറിയിക്കും; രണ്ടു കുര്‍ബാനയുമായി മുമ്പോട്ട് പോകുന്ന സമവായം; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്‌ന പരിഹാരം സാധ്യമാകുമ്പോള്‍

Update: 2025-06-20 02:53 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ സമവായം. ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ഏകീകൃത മാതൃകയില്‍ അര്‍പ്പിക്കാം. പ്രശ്‌ന പരിഹാരത്തിനായി രൂപീകരിച്ച കൂരിയ പിരിച്ചുവിടും. ട്രൈബ്യുണലും അസാധുവാക്കും. ജനാഭിമുഖ കുര്‍ബാനക്ക് അംഗീകാരം നല്‍കുന്നത് മാര്‍പാപ്പയെ അറിയിക്കും. ഏകീകൃത കുര്‍ബാന മാത്രം നടക്കുന്ന ഇടവകകളില്‍ ജനഭിമുഖ കുര്‍ബാന കൂടി അര്‍പ്പിക്കും. തീരുമാനങ്ങള്‍ സര്‍ക്കുലര്‍ ആയി പുറത്തിറക്കി ജൂണ്‍ 29ന് പള്ളികളില്‍ വായിക്കും. വിഷയത്തില്‍ ഹൈക്കോടതി ഇടപെടാന്‍ സാധ്യത ഏറെയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരം സാധ്യമാകുന്നത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപത വൈദിക സമിതി യോഗത്തിലാണ് ധാരണയായത്. ജൂലൈ 3 മുതല്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും ഞായറാഴ്ചകളിലെ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാനാണ് ധാരണ. വൈകുന്നേരം 3.30 നും 6:30 നും ഇടയില്‍ ആയിരിക്കും ഏകീകൃതകുര്‍ബാന അര്‍പ്പിക്കുക. കൂരിയ പുനസംഘടന ഉള്‍പ്പെടെ വൈദികര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും, അതിരൂപതയില്‍ സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

അങ്കമാലി അതിരൂപത ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ചേര്‍ന്ന വൈദിക യോഗത്തിലാണ് പ്രശ്‌ന പരിഹാരത്തിന് സാധ്യത തെളിഞ്ഞത്. ഏകദേശം 400 ഓളം വൈദികരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ശന പൊലീസ് സുരക്ഷയോടെയാണ് സമ്മേളനം നടന്നത്. വൈദിക സമ്മേളനത്തിനെത്തുന്ന വൈദികര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. റിന്യൂവല്‍ സെന്റര്‍ ഉപരോധിക്കുമെന്നും വൈദിക സമ്മേളനം നടത്താന്‍ സമ്മതിക്കില്ലെന്നും അവകാശ വാദവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് രംഗത്തു വന്നിരുന്നു. വിഷയത്തില്‍ റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ ജോഷി പുതുശേരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിര്‍ദേശം.

കര്‍ശനമായ ക്രമസമാധാനം പാലിക്കണമെന്നും വൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് യാതൊരു കാരണവശാലും തടസമുണ്ടാക്കരുതെന്നും പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച അതിരൂപതയുടെ പാസ്റ്ററല്‍ സെന്ററായ കലൂര്‍ റിന്യൂവല്‍ സെന്ററിലാണ് യോഗം നടന്നത്. ജൂണ്‍ 5 ന് നടന്ന വൈദിക സമിതിയുടെ തുടര്‍ച്ചയായിരുന്നു ഈ വൈദിക സമ്മേളനം.

കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളംഅങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍മ പദ്ധതികള്‍ മുന്നോട്ടുവച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുടെയും സംയുക്ത സര്‍ക്കുലര്‍ മാര്‍ച്ചില്‍ പുറത്തു വന്നിരുന്നു. വിവിധ തലങ്ങളില്‍ നടന്ന കൂടിയാലോചനകളിലൂടെ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം നിലവില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത പള്ളികളില്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രീതിയില്‍ അര്‍പ്പിക്കണമെന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ ഫലത്തില്‍ സമാവായമായി നടപ്പാക്കുന്നതും.

സിവില്‍ കേസുകള്‍ നിലവിലുള്ള പള്ളികളില്‍ ഉള്‍പ്പെടെയാണിത്. ഈ രീതിയില്‍ കുര്‍ബാനയര്‍പ്പണം ആരംഭിച്ചു കഴിഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ടു നിലവിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. എല്ലാ പള്ളികളിലും വചനവേദി എല്ലാ കുര്‍ബാനകളിലും ഉപയോഗിക്കണം. അജപാലന ആവശ്യങ്ങള്‍ക്കായി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സൗകര്യം ചെയ്യണം. തെരുവുസമരങ്ങളും കോടതി വ്യവഹാരങ്ങളും നമ്മള്‍ സഞ്ചരിക്കേണ്ട വഴിയല്ലെന്നു തിരിച്ചറിയണമെന്നും ഏതൊരാവശ്യവും സഭാ സംവിധാനങ്ങളുടെ പരിധിക്കുള്ളില്‍നിന്ന് അനുഭാവപൂര്‍വം തുടര്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്നും മാര്‍ച്ചിലെ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന കാലഘട്ടത്തില്‍, പരസ്പരം കുറ്റപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ സഭയ്ക്ക് അപമാനമുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാമാണ് സമവായത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

Tags:    

Similar News