ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും; എട്ട് മണിക്കൂറിന് മുമ്പുള്ള ചാര്‍ട്ടൊരുക്കല്‍ പൊതു ജനത്തിന് ഗുണമാകും; തല്‍കാലിന് ആധാറിന് അപ്പുറമുള്ള രേഖകള്‍; സെര്‍വ്വര്‍ കപ്പാസിറ്റി കൂട്ടും; റെയില്‍വേ തെറ്റുകള്‍ തിരുത്തുമ്പോള്‍

Update: 2025-06-30 03:11 GMT

തിരുവനന്തപുരം: അടിമുടി മാറ്റങ്ങള്‍ക്ക് റെയില്‍വേ. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാറിനു പുറമേ കൂടുതല്‍ രേഖകള്‍ ഉപയോഗിക്കാന്‍ റെയില്‍വേ അനുമതി നല്‍കുമെന്ന് സൂചന. ഇതിനിടെ ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ച റെയില്‍വേ തീരുമാനത്തിന് കൈയ്യടിയാണ് കിട്ടുന്നത്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ഐആര്‍സിറ്റിസി വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും പ്രതിദിനം ഏകദേശം 2.2 ലക്ഷം പേര്‍ തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ട്.

ഇതിനൊപ്പം ആധാറിന് പുറമേ മറ്റ് രേഖകള്‍ തല്‍കാല്‍ ബുക്കിംഗിന് കൊണ്ടു വരാനുള്ള നീക്കം. ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്ത് സേവ് ചെയ്യുന്ന പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൂടി യാത്രക്കാരുടെ ആധികാരികത ഉറപ്പാക്കുന്നതിന് റെയില്‍വേ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നാളെ മുതലാണ് തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ഐആര്‍സിറ്റിസി അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് പ്രാബല്യത്തില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് ഐഡികള്‍ കൂടി തത്ക്കാല്‍ ബുക്കിംഗിന് അനുമതി നല്‍കിയുള്ള റെയില്‍വേയുടെ പുതിയ അപ്‌ഡേറ്റ് ഉടന്‍ പുറത്തിറങ്ങും എന്നാണ് സൂചന.

പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതിന് മുന്നോടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് മറ്റ് ഐഡികള്‍ കൂടി അനുവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്തത്. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുന്നത്. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. വിദൂര പ്രദേശങ്ങളില്‍ നിന്നോ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നോ വരുന്ന യാത്രക്കാര്‍ക്ക് ഇത് ഗുണം ചെയ്യും. ഇതിനൊപ്പം ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ മറ്റ് സംവിധാനവും ഒരുക്കാം.

പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും റെയില്‍വേ ആരംഭിച്ചു. ഇത് 2025 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മിനിറ്റില്‍ 40 ലക്ഷത്തിലധികം ടിക്കറ്റ് അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യാനും പുതിയ സംവിധാനത്തിനു കഴിയും. ഇതോടെ ഓണ്‍ലൈന്‍ ബുക്കിംഗ് കാര്യക്ഷമമാകും. തല്‍കാല്‍ ബുക്കിംഗ് സമയത്ത് സൈറ്റില്‍ കയറാനാകുന്നില്ലെന്ന പരാതിയും മാറുമെന്നാണ് വിലയിരുത്തല്‍. തീവണ്ടികളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബെര്‍ത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടിയും റെയില്‍വേ ബോര്‍ഡ് പിന്‍വലിച്ചു. യാത്രക്കാരില്‍നിന്നും റെയില്‍വേയുടെ വിവിധ വിഭാഗങ്ങളില്‍നിന്നും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.

തീവണ്ടി പുറപ്പെടുന്ന സ്റ്റേഷനുകളില്‍നിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 60 ശതമാനംവരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കാമെന്ന് റെയില്‍വേ ബോര്‍ഡ് പാസഞ്ചര്‍ മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക് അത് 30 ശതമാനമായിരിക്കും. തത്കാല്‍ ടിക്കറ്റുകള്‍ക്കും ഇതേ രീതിയായിരിക്കും. റിസര്‍വേഷന്‍ കോച്ചുകളിലെ തിരക്ക് കുറയ്ക്കാന്‍ എന്ന് പറഞ്ഞാണ് വെയ്റ്റിങ് ലിസ്റ്റ് ജൂണ്‍ 16-മുതല്‍ വെട്ടിക്കുറച്ചത്. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ത്തന്നെ, ഇത് അപ്രായോഗികമാണെന്ന് തെളിഞ്ഞു.

കഴിഞ്ഞയാഴ്ച ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ടിക്കറ്റില്ല ('റിഗ്രറ്റ്') എന്ന് കാണിച്ച പല വണ്ടികളും അവസാന നിമിഷം വന്‍തോതില്‍ കാന്‍സലേഷന്‍ വന്നതുകാരണം ബെര്‍ത്തുകള്‍ ഒഴിഞ്ഞു. കറന്റ് ബുക്കിങ് ഉപയോഗപ്പെടുത്തുന്നവര്‍ക്കും ഏജന്റുമാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിന്റെ എണ്ണം നോക്കിയാണ് തിരക്കേറിയ സമയത്ത് പ്രത്യേക വണ്ടികള്‍ ഓടിച്ചിരുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ റിസര്‍വേഷന്‍ സംവിധാനത്തിലേക്കു മാറാനും റെയില്‍വേ തയ്യാറെടുക്കുകയാണ്. മിനിറ്റില്‍ ഒന്നരലക്ഷം ടിക്കറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാവുമിത്. ഇപ്പോള്‍ ഇതിന്റെ അഞ്ചിലൊന്നാണ് ശേഷി.

Tags:    

Similar News