വടക്കന്‍ കര്‍ണാടകയ്ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി; മറ്റൊരെണ്ണം വടക്കന്‍ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മദ്ധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍; മൂന്നാമത്തേത് വടക്കന്‍ ഒഡിഷക്ക് മുകളിലും; കേരളത്തില്‍ ഉടനീളം തോരാമഴ; കടലാക്രമണവും രൂക്ഷം; വേണ്ടത് അതീവ ജാഗ്രത; അഞ്ചു ദിവസം പെരുമഴ തുടരും

Update: 2025-06-15 04:44 GMT

തിരുവനന്തപുരം: വടക്കന്‍ കര്‍ണാടകയ്ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത് കേരളത്തില്‍ തോരാ മഴയായി മാറുന്നു. മറ്റൊരു ചക്രവാതചുഴി വടക്കന്‍ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മദ്ധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുണ്ട്. ഇതാണ് കേരളത്തില്‍ വീശിയടിയ്ക്കുന്ന കാറ്റിനും കാരണം. വടക്കന്‍ ഒഡിഷക്ക് മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ശക്തമായ മഴിയാണ് പെയ്യുന്നത്. കാറ്റും ശക്തമാണ്. ഗതാഗതത്തെ അടക്കം ഇത് ബാധിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയും കൂടുതലാണ്.

അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും (റെഡ് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് 16/06/2025 രാത്രി 08.30 വരെ 3.0 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

റെഡ് അലര്‍ട്ട്

കോഴിക്കോട്: ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ (16/06/2025 പകല്‍ 11.30 മുതല്‍ രാത്രി 08.30 വരെ)

കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂമാഹി വരെ (16/06/2025 പുലര്‍ച്ചെ 05.30 മുതല്‍ രാത്രി 08.30 വരെ)

കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ (16/06/2025 പുലര്‍ച്ചെ 02.30 മുതല്‍ രാത്രി 08.30 വരെ)

ഓറഞ്ച് അലര്‍ട്ട്

(16/06/2025 രാത്രി 08.30 വരെ)

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ

തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ

മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ

കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (ഓറഞ്ച് അലര്‍ട്ട്) 16/06/2025 പുലര്‍ച്ചെ 05.30 മുതല്‍ രാത്രി 08.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും (2.9 മുതല്‍ 3.2 മീറ്റര്‍ വരെ); 15/06/2025 ഉച്ചയ്ക്ക് 02.30 മുതല്‍ 16/06/2025 രാത്രി 08.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും (1.8 മുതല്‍ 2.4 മീറ്റര്‍ വരെ) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിര്‍ദേശങ്ങള്‍

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Similar News