ഡൊമിനോസ് പിസ ഫ്രാഞ്ചൈസി ഉടമക്കെതിരെ ബലാത്സംഗ പരാതിയുമായി ബോളിവുഡ് നടി; മയക്കുമരുന്ന് നല്‍കി ശ്യാം എസ് ഭാര്‍ട്ടിയയും സുഹൃത്തുക്കളും സിംഗപ്പൂരില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പരാതി; അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണമെന്ന് ഭാര്‍ട്ടിയ

ഡൊമിനോസ് പിസ ഫ്രാഞ്ചൈസി ഉടമക്കെതിരെ ബലാത്സംഗ പരാതിയുമായി ബോളിവുഡ് നടി;

Update: 2025-02-27 04:41 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി ശ്യം എസ് ഭാര്‍ട്ടിയക്കെതിരെ ബലാത്സംഗ പരാതിയുമായി ബോളിവുഡ് നടി. കേസില്‍ ഭാര്‍ട്ടിയയെ കൂടാതെ മറ്റ് മൂന്ന് പേരും പ്രതികളാണ്. ജുബിലിയന്റ് ഭാരതീയ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഭാര്‍ട്ടിയ. യു.എസിന് പുറത്ത് ഡോമിനോസ് പിസയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. ഭാര്‍ട്ടിയയും കൂട്ടരും മയക്കുമരുന്ന് നല്‍കി സിംഗപ്പൂരില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് ബോളിവുഡ് നടിയുടെ പരാതിയില്‍ പറയുന്നത്.

അതേസമയം ആരോപണങ്ങള്‍ക്ക് ഭാര്‍ട്ടിയ നിഷേധിച്ചു. ഒരു അടിസ്ഥാനവുമില്ലെന്നും എല്ലാം വ്യാജമാണെന്നുമാണ് ഭാര്‍ട്ടിയയുടെ നിലപാട്. ഇക്കാര്യം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ ഭാര്‍ട്ടിയ അറിയിക്കുകയും ചെയ്തു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ഭാര്‍ട്ടിയയുടെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2024 നവംബര്‍ 11നാണ് യുവതി പൊലീസിന് മുമ്പാകെ പരാതി നല്‍കിയത്. എന്നാല്‍, ഫെബ്രുവരി 22ന് ബോംബെ ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022ലാണ് യുവതി ഭാര്‍ട്ടിയയെ ആദ്യമായി കണ്ടത്. കേസിലെ മറ്റൊരു പ്രതിയുടെ സഹായത്തോടെ മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്‍ട്ടിയ നിര്‍മിക്കുന്ന ബോളിവുഡ് സിനിമയില്‍ നായികയാക്കാമെന്ന് കൂടിക്കാഴ്ചയില്‍വെച്ച് അറിയിക്കുകയും യുവതിയെ സിംഗപ്പൂരിലേക്ക് ക്ഷണിക്കുകയും ചെയ്തു.

തുടര്‍ന്ന് 2023ല്‍ സിംഗപ്പൂരില്‍വെച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴായി യുവതിയെ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി.

Tags:    

Similar News