'ബിരിയാണി തയാറായി, ദാവത്തിനായി തയാറാകൂ'; ബിരിയാണി എന്നാല്‍ സ്ഫോടക വസ്തുക്കളെന്ന് കോഡ്; തോക്കിനും വിഷത്തിനുമെല്ലാം കോഡ്; വൈറ്റ് കോളര്‍ ഡോക്ടര്‍മാരുടെ രഹസ്യസന്ദേശങ്ങള്‍ ഡീ കോഡ് ചെയ്ത് എന്‍ഐഎ; ചെങ്കോട്ട ഭീകരതയുടെയും വലക്കണ്ണികള്‍ ടെലഗ്രാമിലൂടെ

ചെങ്കോട്ട ഭീകരതയുടെയും വലക്കണ്ണികള്‍ ടെലഗ്രാമിലൂടെ

Update: 2025-11-18 17:24 GMT

ന്യൂഡല്‍ഹി: ഭീകരതയെ പ്രമോട്ട് ചെയ്യുന്നതിന്റെ പേരില്‍ പലതവണ വിമര്‍ശിക്കപ്പെട്ടതാണ്, ടെലഗ്രാം. ഐസിസും, അല്‍ഖ്വായിദയും എന്തിന് ഹമാസ് പോലും അളുകളെ ചേര്‍ക്കുകയും, പ്രചാരണം നടത്തുകയും ചെയ്തത്, ടെലഗ്രാമിലൂടെയാണ്. ഇതില്‍ നുഴഞ്ഞുകയറിയാണ് പല ഭീകരസംഘങ്ങളുടെയും പദ്ധതികള്‍ ലോകത്തിലെ ഭീകരവിരുദ്ധ സേനകള്‍ തകര്‍ത്തതതും.

ഇന്ത്യയെ നടുക്കിയ ചെങ്കോട്ട ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ് കോളര്‍ ടെറര്‍ ഗ്രൂപ്പും ആശയവിനിമയം നടത്തിയത് ടെലഗ്രാം വഴിയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോഡ് ഭാഷയിലുള്ള ഇവരുടെ ആശയവിനിമയം അധികൃതര്‍ ഡീകോഡ് ചെയ്തതായും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.


കോഡ് ഭാഷ വഴി വൈറ്റ് കോളര്‍

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പ്രൊഫഷണലുകളെ സംഘടിപ്പിച്ചുണ്ടാക്കുന്ന ഭീകരവാദ ശൃംഖലയായ 'വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂള്‍' അഥവാ 'വൈറ്റ് കോളര്‍ ടെറര്‍ ഇക്കോ സിസ്റ്റം' പ്രവര്‍ത്തിക്കുന്നത് ടെലിഗ്രാമിലെ കോഡ് ഭാഷയിലൂടെയാണ്്. ഡോക്ടര്‍മാര്‍ പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ടെലിഗ്രാം നെറ്റ്നെറ്റ്വര്‍ക്കിലാണ് കണക്റ്റഡ് ആയത്. ഇന്റര്‍നെറ്റ് മുഖാന്തരമാണ് പ്രൊഫഷണലുകളിലേക്ക് ഭീകരവാദ ആശയങ്ങള്‍ എത്തിക്കുന്നത്. തുടര്‍ന്ന് ഇവരെ പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരശൃംഖലകളുമായി ബന്ധിപ്പിക്കും.

മുസമില്‍ ഷക്കീല്‍, ഉമര്‍ നബി, ഷഹീന്‍ സയീദ്, അദില്‍ അഹമ്മദ് റാത്തര്‍ എന്നിവരുള്‍പ്പെട്ട ഭീകര ഗ്രൂപ്പ്, 'ബിരിയാണി', 'ദാവത്' പോലുള്ള കോഡ് വാക്കുകള്‍ ഉപയോഗിച്ചാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ള ടെലഗ്രാം ആപ്പ് വഴി ആശയവിനിമയം നടത്തിയിരുന്നത്. 'ബിരിയാണി' എന്നാല്‍ സ്ഫോടക വസ്തുക്കള്‍ എന്നും, 'ദാവത്' എന്നാല്‍ ഒരു പ്രത്യേക സംഭവം എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഫോടക വസ്തുക്കള്‍ തയാറാക്കിയ ശേഷം, അവര്‍ ടെലഗ്രാമില്‍ 'ബിരിയാണി തയാറായി, ദാവത്തിനായി തയാറാകൂ' എന്ന സന്ദേശം പങ്കുവച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുപോലെ തോക്കിനും ബോംബിനും, സ്ഫോടനങ്ങള്‍ക്കുമെല്ലാം കോഡുഭാഷകളുണ്ട്. പുറമെനിന്ന് നോക്കുമ്പോള്‍, സുഹൃത്തുക്കള്‍ തമ്മിലുള്ള ആശയ വിനിമയം എന്നാണ് ഇതിന് തോന്നുക. പക്ഷേ കോഡ് ചെയ്ത് എടുക്കുമ്പോഴാണ് ഞെട്ടലുണ്ടാവുക.

ഗുജറാത്തില്‍നിന്ന് പിടികൂടിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍, പൊതുജല സ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിഷംകലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. ഐസിസ്, ബോംബധിഷ്ഠിത കൈനറ്റിക് ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് ജൈവ-രാസ, മാനസിക ഭീകരവാദത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച നിരവധി രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കുക, സര്‍ക്കാരില്‍ അവിശ്വാസമുണ്ടാക്കുക, വര്‍ഗീയ വികാരങ്ങളെ മുതലെടുക്കുക എന്നിവയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മാനസിക ഭീകരവാദത്തിന്റെ കൂടി ഭാഗമായിരിക്കാം, ഇന്ത്യന്‍ തലസ്ഥാന ആക്രമണം. ഭീകരതയിലേക്ക് കൃത്യമായ ജിഹാദി നെറ്റ്വര്‍ക്കിലുടെയാണ് പ്രവേശനം കിട്ടുന്നത്. കോളജില്‍ പഠിക്കുമ്പോള്‍ തന്നെ ഇത്തരം താല്‍പ്പര്യമുള്ളവരെ നോട്ടമിട്ട്, സൗഹൃദം ഉപയോഗപ്പെടുത്തി വലയിലാക്കുകയാണ് രീതി. ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം ചെയ്യുകയാണ് മുഖ്യ ആവശ്യം.

ഡ്രോണ്‍ വഴി ആയുധങ്ങള്‍

പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴിയാണ് ആയുധങ്ങളും മാരകമായ വിഷവസ്തുക്കളും എത്തിച്ചതെന്നാണ് എന്‍ഐഎ കരുതുന്നത്. ഈ സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടെ പിടിയിലായ അഹമ്മദ് മൊഹിയുദ്ദീന്‍ (35) സെയ്ദ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കയ്യില്‍ നിന്ന് നാലു കിലോയോളം റിസന്‍ എന്ന ഭീകര ജൈവായുധം പിടിച്ചെടുത്തു. അന്താരാഷ്ട്ര രാസ, ജൈവ ആയുധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷവസ്തുവാണ് റിസിന്‍. ചൈനയില്‍ നിന്നാണ് ഇയാള്‍ മെഡിക്കല്‍ ബിരുദം നേടിയത്.

റിസിന്‍ ലോകത്തിലെ ഏറ്റവും അപകടകരമായ വിഷങ്ങളിലൊന്നാണ്. ഡോ. അഹമ്മദ് മൊഹിയുദ്ധീന്‍ തന്റെ മെഡിക്കല്‍ അറിവ് ഉപയോഗിച്ച് ഏറെ നാളായി റിസിന്‍ ശേഖരിക്കയായിരുന്നു. ഇയാള്‍, ടെലഗ്രാം വഴി ഐഎസ്ഐഎസ് ഭീകരസംഘടനയിലെ ഹാന്‍ഡ്ലര്‍മാരുമായി ബന്ധത്തിലായിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഹാന്‍ഡ്ലര്‍മാര്‍ ഡ്രോണ്‍ വഴി അവര്‍ക്കായി അഫ്ഗാന്‍ സ്വദേശിയായ അബു ഖദീജയാണ് ജൈവായുധം ഡ്രോണ്‍ വഴി എത്തിക്കാന്‍ സഹായിച്ചത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഭീകര ഗ്രൂപ്പിന്റെ മുഖ്യസൂത്രധാരന്‍ ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ ഇമാം ഇര്‍ഫാന്‍ അഹമ്മദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളാണു ഡോക്ടര്‍മാരെ ഭീകരപ്രവര്‍ത്തനത്തിലേക്കു നയിച്ചതത്രേ. 2020ല്‍ തന്റെ കുഞ്ഞിന് ചികിത്സ തേടി ശ്രീനഗറിലെ ഒരു ആശുപത്രിയില്‍ എത്തിയപ്പോഴാണു ചാന്ദ്നി ചൗക്കില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെ അഹമ്മദ് കണ്ടുമുട്ടിയത്. ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. തുടര്‍ന്ന് മകന്റെ ചികിത്സയ്ക്കായി നബിയെ അഹമ്മദ് സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു.

അഹമ്മദില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട നബിയെ, സംശയം ഉളവാക്കാത്ത വിധം 'വൈറ്റ് കോളര്‍' ഭീകര ഗ്രൂപ്പ് രൂപീകരിക്കാന്‍ നിയോഗിച്ചു. നബി മറ്റ് ഡോക്ടര്‍മാരില്‍ 'സാധ്യത കണ്ട്' അവരെ അഹമ്മദിന് പരിചയപ്പെടുത്തി. അഹമ്മദ് ടെലഗ്രാം വഴി ഭീകരരുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരരുമായി ഡോക്ടര്‍മാര്‍ ദക്ഷിണ കശ്മീര്‍ മേഖലയില്‍ കൂടിക്കാഴ്ച നടത്തി. ആ കൂടിക്കാഴ്ചയ്ക്ക് അഹമ്മദാണു ക്രമീകരണം നടത്തിയത് എന്നും വിവരം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News