കുടിവെള്ള കിയോസ്‌കിന് സമീപം ഷോക്കേറ്റ് തെലുങ്കാനയില്‍ നിന്നുള്ള തീര്‍ത്ഥാടക മരിച്ചത് പാഠമായി; എല്ലാ കേബിളുകളും ശബരിമലയില്‍ ഭൂമിക്ക് അടിയിലൂടെയാക്കും; വൈദ്യുത ഓഡിറ്റ് നടത്തും; നിര്‍ണ്ണായക തീരുമാനങ്ങളുമായി ദേവസ്വം; പമ്പ മുതല്‍ സുരക്ഷ കൂട്ടും

Update: 2025-06-07 01:42 GMT

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മര്‍മ്മു അടക്കം എത്താനിരിക്കെ സുരക്ഷാ കരുതലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി ദേവസ്വം ബോര്‍ഡ്. വൈദ്യുതി വിഭാഗത്തിന്റെ ഓഡിറ്റ് ഉള്‍പ്പെടെ നടത്തി അപകടസാധ്യത ഒഴിവാക്കണമെന്ന നിര്‍ദേശം ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈപവര്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചു.

കഴിഞ്ഞമാസം തെലങ്കാനയില്‍നിന്നെത്തിയ തീര്‍ഥാടക, ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കുടിവെള്ള കിയോസ്‌കിന് സമീപത്തുനിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. വിശദമായ പരിശോധന നടത്തി വൈദ്യുത ചോര്‍ച്ച കണ്ടൈത്തിയിരുന്നു. ഇത്തരം അപകടങ്ങള്‍കൂടി ഒഴിവാക്കുന്നതിനാണ് വൈദ്യുത വിഭാഗത്തിന്റെ ഓഡിറ്റ് നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. വരും ദിവസങ്ങളില്‍ കൂടുതല്‍ വിഐപികള്‍ എത്തുമെന്നും വിലയിരുത്തലുണ്ട്. രാഷ്ട്രപതിയുടെ വരവ് ശബരിമലയുടെ പ്രസക്തി കൂട്ടും. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷാ ഓഡിറ്റ്. അതിവേഗം ഇത് പൂര്‍ത്തിയാക്കും.

പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് വൈദ്യുതിവകുപ്പിന്റേതുള്‍പ്പെടെ നിരവധി കേബിളുകള്‍ പോകുന്നുണ്ട്. ഇവയിലൂടെ ഷോക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കണം എന്നതാണ് ദേവസ്വംബോഡിന്റെ ആവശ്യം. വനംവകുപ്പിന്റെ അനുമതിയും മറ്റ് വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കി ഇത് നടപ്പാക്കാനാണ് തീരുമാനം. ആനയാക്രമണത്തില്‍ പോസ്റ്റുകളും മറ്റും തകരാറുണ്ട്. ഇതിനും മാറ്റം വരുത്തേണ്ടത് അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കങ്ങള്‍.

ദേവസ്വം ബോര്‍ഡ്, പൊലീസ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പുകളുടെ ആവശ്യത്തിനുള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലൂടെ ആക്കേണ്ടിവരും. സ്വാമി അയ്യപ്പന്‍ റോഡ്, നീലിമല-അപ്പാച്ചിമേട് പാത എന്നിവയുടെ അരികിലൂടെ ഭൂഗര്‍ഭസംവിധാനമുണ്ടാക്കി കേബിളുകള്‍ കടത്തിവിടണമെന്ന് ദേവസ്വം ബോര്‍ഡ് ദീര്‍ഘകാലമായ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കാന്‍ ഹൈപവര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News