ഇന്ത്യയ്ക്ക് വെളിയില്‍ വ്യവസായം നടത്തുന്ന മലയാളിയുടെ മൊഴി എടുത്താല്‍ എല്ലാം അവതാളത്തിലാകും; 500 കോടിയുടെ പുരാവസ്തു കടത്തില്‍ ചെന്നിത്തലയുടെ മൊഴി എടുക്കാത്തതിന് പിന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഭയം; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ചെന്നിത്തലയുടെ മൊഴി എടുപ്പ് തടഞ്ഞ് ഉന്നത ഇടപെടല്‍; ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാവ്; ശബരിമലയില്‍ അട്ടിമറികള്‍ സജീവം

Update: 2025-12-11 05:05 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മാറ്റിയത് ഉന്നത തല ഇടപെടലിനെ തുടര്‍ന്ന്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വര്‍ണക്കൊള്ളക്ക് ബന്ധമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കാനുള്ള നീക്കം. മൊഴിയെടുക്കല്‍ നീട്ടിക്കൊണ്ടു പോയാല്‍ ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ദേവസ്വം ബഞ്ചിനെ സമീപിക്കുന്നതാണ് പരിഗണനയില്‍.

വിഷയവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ തയാറാണെന്ന് ചെന്നിത്തലയാണ് എസ്.ഐ.ടിയെ അറിയിച്ചത്. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബുധനാഴ്ച മൊഴിയെടുപ്പ് നിശ്ചയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റു എന്ന് ഒരു വ്യവസായി തന്നോട് പറഞ്ഞെന്നും രഹസ്യമൊഴി നല്‍കാന്‍ വ്യവസായി തയാറാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തദ്ദേശത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തലേ ദിവസം ചെന്നിത്തല മൊഴി നല്‍കുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിരുന്നു. ഈ മൊഴി തിരഞ്ഞെടുപ്പിനെ ബാധിക്കും. മൊഴി നല്‍കിയ ശേഷം ചെന്നിത്തല കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും സിപിഎം വിലയിരുത്തി. ഇതോടെയാണ് ചില ഉന്നത ഇടപെടലുകളുണ്ടായത്. ഈ സാഹചര്യത്തിലാണ് മൊഴി എടുക്കല്‍ നീട്ടിയത് എന്നാണ് സൂചന.

മറ്റൊരു ദിവസം മൊഴി രേഖപ്പെടുത്താമെന്ന് പ്രത്യേക അന്വേഷണ സംഘം ചെന്നിത്തലയെ അറിയിച്ചു. ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുമായി വിറ്റുവെന്നും 500 കോടി രൂപയുടെ മൂലം അതിനുണ്ടെന്നും വിവരം ലഭിച്ചതായി ചെന്നിത്തില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം കൈമാറാന്‍ തയാറാണെന്ന് രമേശ് ചെന്നിത്തല കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. തനിക്കു പരിചയമുള്ള, ഇന്ത്യയ്ക്കു വെളിയില്‍ വ്യവസായം നടത്തുന്ന ആളാണ് ഇത്തരത്തില്‍ വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മലയാളിയാണ് ഇയാള്‍. മുന്‍പ് ഇത്തരത്തില്‍ നല്‍കിയ വിവരങ്ങള്‍ വിശ്വാസ്യതയുള്ളതായിരുന്നു. ആ സാഹചര്യത്തിലാണ് അദ്ദേഹം അറിയിച്ച കാര്യങ്ങള്‍ എസ്ഐടിക്കു കൈമാറാന്‍ തീരുമാനിച്ചത്.

വിവരം നല്‍കിയ ആളെ ചോദ്യം ചെയ്ത് കാര്യങ്ങള്‍ അവര്‍ അന്വേഷിച്ചു കണ്ടെത്തട്ടെ. ശബരിമലയില്‍നിന്നു കടത്തിയ സ്വര്‍ണത്തിനു രാജ്യാന്തര മാര്‍ക്കറ്റില്‍ 500 കോടി മുതല്‍ ആയിരം കോടി വരെ മൂല്യമുണ്ടെന്നാണ് പറയുന്നത്. അത്തരത്തില്‍ ഒരു വിവരം കിട്ടുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. അദ്ദേഹത്തിന് സ്വയം കാര്യങ്ങള്‍ പറയാന്‍ ഭയമുണ്ട്. ഭയപ്പെടേണ്ട എന്നു പറഞ്ഞത് ബോധ്യപ്പെടുത്തിപ്പോള്‍ അദ്ദേഹം വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധമായിട്ടുണ്ട്. ഇത്രയും നാള്‍ അന്വേഷിച്ചിട്ടും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് എനിക്കു ലഭിച്ച വിവരം എസ്ഐടിയെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

പുരാവസ്തു കള്ളക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് കത്തു നല്‍കിയിരുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിനു രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു.

കാണാപ്പുറത്തുള്ള രാജ്യാന്തര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം മതി മൊഴി എടുക്കലെന്നാണ് സര്‍ക്കാരില്‍ നിന്നും അന്വേഷണ സംഘത്തിന് കിട്ടിയ നിര്‍ദ്ദേശം.

Tags:    

Similar News