അറ്റകുറ്റപ്പണിയുടെ പേരില്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്തു കൊണ്ടു പോയത് മൂന്നു താഴികക്കുടങ്ങള്‍; ആര്, എന്തിന് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; വിജിലന്‍സിനും ദേവസ്വം കമ്മിഷണര്‍ക്കും പരാതി; ഹൈക്കോടതിയെ സമീപിക്കാനും നീക്കം

ശബരിമല: മൂന്ന് താഴികക്കുടങ്ങള്‍ പമ്പയില്‍ കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം വേണം

Update: 2025-10-15 16:26 GMT

ശബരിമല: അറ്റകുറ്റപ്പണിക്കായി അയ്യപ്പക്ഷേത്ര ശ്രീകോവിലിന് മുകളിലെ മൂന്ന് താഴികക്കുടങ്ങള്‍ അഴിച്ച് പമ്പയില്‍ കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലന്‍സിനും കമ്മിഷണര്‍ക്കും പരാതി. അഖില ഭാരതീയ അയ്യപ്പധര്‍മ്മ പ്രചാരസഭ ദേശീയ ജനറല്‍ സെക്രട്ടറി കറുകച്ചാല്‍ എന്‍.എസ്.എസ് ജങ്ഷന്‍ തത്ത്വമസിയില്‍ മധുമണിമലയാണ് പരാതി നല്കിയത്.

2017 ഏപ്രിലില്‍ വി ഷു ഉത്സവത്തിന് ശേഷം മെയ് 18നു മിടയിലായിട്ട് ആണ് മൂന്ന് താഴികക്കുടങ്ങള്‍ അഴിച്ച് അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുപോയത്. 1998 ല്‍ വിജയ മല്യ തങ്കം പൊതി ഞ്ഞ് കുംഭാഭിഷേകം നടത്തി പ്രതിഷ്ഠിച്ച താഴികക്കുടങ്ങളില്‍ 2017 ല്‍ എന്തിനാണ് അറ്റകുറ്റപ്പണി നടത്തി സ്വര്‍ണ്ണം പൂശിയത് എന്ന ചോദ്യമാണ് പരാതിയില്‍ ഉയര്‍ത്തുന്നത്.

താഴികക്കുടങ്ങള്‍ ക്ഷേത്രത്തിന് പുറത്ത് കൊണ്ടുപോയത് സംബന്ധിച്ച് ദുരൂഹത ഉള്ളതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൊതിയല്‍ ജോലികളെല്ലാം 1998 ല്‍ നടന്നത് ക്ഷേത്രസന്നിധിയില്‍ വച്ചായിരുന്നു. എന്നാല്‍ ഈ താഴികക്കുടങ്ങള്‍ മാത്രം പമ്പയിലേക്ക് കൊണ്ടു പോയത് സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീകോവിലിന്റെ മുകളില്‍ നിന്നും താഴികക്കുടങ്ങള്‍ അഴിച്ചെടുത്തപ്പോഴും മടക്കി കൊണ്ടു വന്നപ്പോഴും അതിന്റെ തൂക്കം പരിശോധിച്ച് മഹസര്‍ തയാറാക്കിയോ എന്നും പരിശോധിക്കണം. സ്വര്‍ണ്ണം പൂശിയെങ്കില്‍ ചെലവ് വഹിച്ചതാരെന്ന് കണ്ടെത്തണമെന്നും താഴികക്കുടങ്ങളുടെ പുനപ്രതിഷ്ഠയ്ക്ക് ശേഷം കുംഭാഭിഷേകം നടത്തിയതായി അറിയില്ലെന്നും പരാതിയില്‍ പറയുന്നു.

ശ്രീകോവിലിന്റെ മുകളില്‍ നിന്നും ഇവ അഴിച്ച് മാറ്റിയപ്പോള്‍ ദേവനോട് അനുജ്ഞ വാങ്ങുകയോ അനുജ്ഞാ കലശം നടത്തുകയോ ചെയ്യേണ്ടതാണ്. ഇവ ചെയ്തിരുന്നോ എന്ന പരിശോധനയും ആവശ്യമാണ്. ശ്രീകോവിലിന്റെ മുകളില്‍ നിന്നും അഴിച്ചെടുത്ത് പമ്പയിലേക്ക് കൊണ്ടുപോയ അതേ താഴികക്കുടങ്ങള്‍ തന്നെയാണോ തിരിച്ചെത്തിച്ചതെന്ന കാര്യത്തിലും ഇവ അഴിച്ചെടുത്ത് കൊണ്ടു പോകുമ്പോഴും മടക്കി കൊണ്ട് വരുമ്പോഴും തൂക്കം പരിശോധിച്ച് മഹസര്‍ തയ്യാറാക്കിയോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും മധു മണിമല ആലോചിക്കുന്നുണ്ട്.

Tags:    

Similar News