മാന്നാര്‍ മേഖലയിലെ കുടുംബത്തിന് നേരെയായിരുന്നു ബാങ്കിന്റെ കുടിയിറക്കല്‍ നീക്കം; ഓട്ടിസം ബാധിച്ച കുട്ടിയെ പോലും കണ്ടില്ലെന്ന നടിച്ച ബാങ്ക് ഇടപെടല്‍; ഒടുവില്‍ രക്ഷകനായി അവതരിച്ച് സന്ദീപ് വാചസ്പതി; ആ കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നില്ലെന്ന് ഉറപ്പിച്ച പൊതു പ്രവര്‍ത്തകന്റെ ഇടപെടല്‍; കണ്ടം വഴി ഓടി ബാങ്കുകാര്‍! സന്ദീപിന് കയ്യടിക്കാം

Update: 2026-02-21 01:33 GMT

മാന്നാര്‍: പലിശക്കെണിയില്‍പ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍, ഒരു ജനപ്രതിനിധിയോ പൊതുപ്രവര്‍ത്തകനോ എങ്ങനെ ഇടപെടണമെന്നതിന് മാതൃകയാവുകയാണ് ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി. മാന്നാറില്‍ പട്ടികജാതി കുടുംബത്തെ കുടിയിറക്കാന്‍ എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെയും അധികൃതരെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചയച്ച സന്ദീപിന്റെ നടപടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അമിത പലിശയും നിയമക്കുരുക്കുകളും ഉപയോഗിച്ച് സാധാരണക്കാരെ തെരുവിലിറക്കുന്ന ബാങ്ക് നടപടികള്‍ക്കെതിരെയുള്ള കൃത്യമായ താക്കീതായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബത്തിന് നേരെയായിരുന്നു ബാങ്കിന്റെ കുടിയിറക്കല്‍ നീക്കം. യാതൊരു മുന്‍കരുതലോ മാനുഷിക പരിഗണനയോ ഇല്ലാതെ അധികൃതര്‍ എത്തിയതോടെ സന്ദീപ് വാചസ്പതി സ്ഥലത്തെത്തുകയും നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി അവരെ നേരിടുകയുമായിരുന്നു. പാവപ്പെട്ട കുടുംബങ്ങളെ ഭീഷണിപ്പെടുത്തി ആധാരങ്ങള്‍ കൈക്കലാക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലാത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്.

സന്ദീപിന്റെ ഉറച്ച നിലപാടിന് മുന്നില്‍ മറുപടിയില്ലാതെ ബാങ്ക് സംഘത്തിന് സ്ഥലത്തുനിന്ന് മടങ്ങേണ്ടി വന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ രാഷ്ട്രീയ ഭേദമന്യേ വലിയ പ്രശംസയാണ് നേടുന്നത്. ഓട്ടിസം ബാധിച്ചു കുട്ടിയുള്ള വീട്ടിലായിരുന്നു ബാങ്കിന്റെ ഇടപെടല്‍. ആരേയും വീട്ടില്‍ നിന്നും പുറത്തിറക്കുന്ന ജപ്തിയ്‌ക്കെതിരെ കേരളത്തില്‍ നിയമം പോലുമുണ്ട്. ഇതിന്റെ ലംഘനമാണ് സംഭവിച്ചത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ കുപ്പായം അഴിച്ചുവെച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ സന്ദീപ് വാചസ്പതി, ജനകീയ വിഷയങ്ങളില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ സംഭവത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നത്. മാതൃഭൂമി ന്യൂസിലെ ജോലി രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ അദ്ദേഹം, നിലവില്‍ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ അപ്പുറം, സാധാരണക്കാരന്റെ കണ്ണുനീരൊപ്പാന്‍ താന്‍ എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് സന്ദീപ് ഈ പോരാട്ടത്തിലൂടെ വ്യക്തമാക്കുന്നു.

ബാങ്കുകളുടെ ജപ്തി നടപടികള്‍ പലപ്പോഴും പാവപ്പെട്ടവരുടെ ആത്മഹത്യകളിലാണ് അവസാനിക്കാറുള്ളത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്ക് ധൈര്യം പകരാന്‍ സന്ദീപിനെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നത് ജനാധിപത്യത്തിന് കരുത്തേകുന്നു. 'വെല്‍ഡണ്‍ സന്ദീപ്' എന്ന് പറഞ്ഞ് സന്ദീപ വാചസ്പതിയ്ക്ക് കൈയ്യടിക്കുകയാണ് പൊതു സമൂഹം. രാഷ്ട്രീയത്തിന് അതീതമായി സന്ദീപിന് പിന്തുണയും ലഭിക്കുന്നുണ്ട്.

Tags:    

Similar News