ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ പലതും സമ്മര്‍ദ്ദം മൂലമെന്ന് തുറന്നടിച്ച് മന്ത്രി സജി ചെറിയാന്‍; പരാമര്‍ശം ഇരകളോടുള്ള അവഹേളനമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്; സിനിമ മേഖലയിലെ ഒരു 'പവര്‍ ഗ്രൂപ്പിന്റെ' സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മന്ത്രിയുടെ പരാമര്‍ശമെന്നും വിമര്‍ശനം; വീണ്ടും വിവാദം

മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് സാന്ദ്ര തോമസ്‌

Update: 2025-09-09 11:28 GMT

കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകള്‍ ഹേമ കമ്മിറ്റിക്ക് നല്‍കിയ പരാതികള്‍ സമ്മര്‍ദ്ദത്തിന്റെ പുറത്തുള്ളവയാണെന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പലതും സമ്മര്‍ദ്ദം മൂലമെന്നാണ് മന്ത്രി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. പലതും തിരക്കഥകളാണെന്നും സര്‍ക്കാര്‍ പരിഗണിക്കുന്നത് ഉള്ളടക്കമല്ല, നിര്‍ദ്ദേശങ്ങള്‍ മാത്രമെന്നും മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സാന്ദ്ര തോമസിന്റെ പ്രതികരണം.

സിനിമ മേഖലയിലെ ഒരു 'പവര്‍ ഗ്രൂപ്പിന്റെ' സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മന്ത്രിയുടെ പ്രസ്താവനകളെന്നും, പരാതി നല്‍കുന്ന സ്ത്രീകള്‍ക്ക് ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികളെയും ഒറ്റപ്പെടലിനെയും മുന്നില്‍ കണ്ടാണ് മുന്നോട്ട് വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാതികളുടെ ഗൗരവം കുറയ്ക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സാന്ദ്ര തോമസ് ഓര്‍മ്മിപ്പിച്ചു.

പരാതി പറയുന്നതിലൂടെ സ്ത്രീകള്‍ ഒരു ത്യാഗമാണ് ചെയ്യുന്നതെന്നും, അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഗായിക ലൈംഗികാതിക്രമ പരാതി ഉന്നയിച്ചപ്പോള്‍ ഏഴ് വര്‍ഷത്തോളം ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയും അവര്‍ വിശദീകരിച്ചു. മലയാള സിനിമയില്‍ ഇതിനേക്കാള്‍ ഭീകരമായ ഒറ്റപ്പെടുത്തലുകളാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ ഊഹങ്ങളാണെന്നും നിഗമനങ്ങളാണെന്നും മന്ത്രി പറഞ്ഞതിനെയും സാന്ദ്ര തോമസ് വിമര്‍ശിച്ചു. അത്തരം ഊഹാപോഹങ്ങള്‍ ആരുടെയും ജീവിതം തകര്‍ക്കാന്‍ ഉപയോഗിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

സാന്ദ്ര തോമസിന്റെ ഫേ്‌സ്ബുക്ക് കുറിപ്പ്

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി...

ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രസ്താവന സിനിമ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇരകള്‍ ആക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ട് വരുന്നത്. അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ഇരകളാക്കപെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്. അതിനേക്കാള്‍ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ 'എനിക്ക് 3 പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും'' എന്നൊക്കെയുള്ള so called മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള പല പരാതികളും ഊഹങ്ങളും നിഗമനങ്ങളുമാണെന്നാണ് മന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. അതെല്ലാം തന്നെ ആരെ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന തിരക്കഥകളാണെന്നും അങ്ങനെ ഊഹിച്ച് ആരുടെയും ജീവിതം തകര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Similar News