പട്ടികജാതി വികസന വകുപ്പില്‍ സ്ഥലംമാറ്റം നടത്തേണ്ടത് ഓണ്‍ലൈനായി; ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ അനുകൂല സംഘടനയുടെ ശ്രമം; അട്ടിമറി നീക്കം പൊളിച്ച് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍

Update: 2025-05-31 08:06 GMT

കോട്ടയം: പട്ടികജാതി വികസന വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം പൊളിച്ച് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍. സര്‍ക്കാര്‍ അനുകൂല ഗസ്റ്റഡ് ഓഫിസര്‍മാരുടെ പ്രബല സംഘടന നടത്തിയ നീക്കമാണ് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഇടപെടലിലൂടെ പൊളിഞ്ഞത്.

പട്ടികജാതി വികസന വകുപ്പില്‍ പൊതു സ്ഥലംമാറ്റം ഓണ്‍ലൈന്‍ മുഖേന മാത്രമേ നടത്താവു എന്ന് 2024 ജൂണ്‍ 6ന് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് ഇറങ്ങി ഒരു വര്‍ഷമായിട്ടും ഇത് നടപ്പില്‍വരുത്താന്‍ പട്ടികജാതി വികസന വകുപ്പിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം തയാറായില്ല. എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഭരണാനുകൂല സംഘടനാ നേതാവിന്റെ ഉദാസീന നടപടികളാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

ട്രൈബ്യൂണലിന്റെ ഉത്തരവ് നിലനില്‍ക്കെ വകുപ്പിലെ പ്രബലരായ മൂന്ന് ഭരണാനുകൂല സംഘടനാ നേതാക്കളായ പട്ടികജാതി വികസന ഓഫിസര്‍മാരുടെ സ്ഥലംമാറ്റത്തിന് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. സര്‍വ്വീസ് കാര്യങ്ങളെ കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാതെയാണ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റത്തിനായി ഫയല്‍ നീക്കാന്‍ തുടങ്ങിയത്. ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ സ്ഥലംമാറ്റ അപേക്ഷ സര്‍ക്കാരിലേക്ക് അയക്കാന്‍ സാധിക്കില്ല എന്ന് വകുപ്പ് ഡയറക്ടര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഫയലില്‍ രേഖാമൂലം അഭിപ്രായപ്പെട്ടെങ്കിലും സമ്മര്‍ദം ചെലുത്തി സര്‍ക്കാരിലേക്ക് അയപ്പിക്കുകയായിരുന്നു.

2025 ഫെബ്രുവരി മാസത്തിലാണ് വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസറായി സരിനെയും ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസറായി റ്റി എസ് അജിമോനെയും നിയമിച്ചത്. അന്ന് മുതല്‍ സരിന്‍ തിരുവനന്തപുരത്തേക്കും, അജിമോന്‍ കോട്ടയത്തിനും സ്ഥലംമാറ്റത്തിന് നീക്കം തുടങ്ങി. സരിന്‍ വയനാട്ടില്‍ ജോലി ചെയ്യുമ്പോള്‍ കെ.ജി.ഒ.എയുടെ തിരുവനന്തപുരം സ്വരാജ് ഭവന്‍ ഏരിയ സെക്രട്ടറി ആയും, ആലപ്പുഴയില്‍ ജോലി ചെയ്യുന്ന റ്റി എസ് അജിമോനെ കെ.ജി.ഒ.എയുടെ കോട്ടയം ജില്ലാ പ്രസിഡന്റായും തിരഞ്ഞെടുത്തിരുന്നു.

വയനാട് ജില്ലാ പട്ടികജാതി വികസന ഓഫിസറെ ഒഴിവുള്ള തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസറായും, ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ റ്റി എസ് അജിമോനേ കോട്ടയം ജില്ലാ ഓഫിസറായും , കോട്ടയം ജില്ലാ ഓഫീസര്‍ എം.എസ്. സുനിലിനെ ഇടുക്കി ജില്ലാ ഓഫീസറായും നിയമിക്കാനായിരുന്നു നീക്കം നടത്തിയത്. ഇവരുടെ വഴിവിട്ട നീക്കത്തില്‍ ഇരയാകുമായിരുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബാണ് ട്രീബുണലിനെ സമീപിച്ച് നീക്കം സ്റ്റേ ചെയ്യിപ്പിച്ചത്.

ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം ചെയര്‍മാനും ഡോ. പ്രദീപ് കുമാര്‍ മെംബറുമായ കേരള അഡ്മിനിസ്ട്രറ്റിവ് ട്രൈബ്യൂണലാണ് ചട്ടവിരുദ്ധ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രറ്റിവ് ട്രൂബൂണലിന്റെ ഉത്തരവ് ഇറങ്ങി ഏതാനും മണിക്കൂറിനുള്ളില്‍ വകുപ്പിന്റെ ഭൂരിഭാഗം ജീവനക്കാരുടെ ഫോണിലും ഉത്തരവ് എത്തി. വകുപ്പില്‍ പൊതു സ്ഥലംമാറ്റം ഓണ്‍ലൈന്‍ മുഖേന മതിയെന്ന് ട്രിബൂണല്‍ ഉത്തരവ് നിലനില്‍ക്കെ ഭരണനുകൂല സംഘടനയുടെ അട്ടിമറി നീക്കം പൊളിഞ്ഞത്.

Similar News