കാറിന്റെ രണ്ടാംനിരയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയിരുന്ന ചാക്കോയുടെ തല ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ ശക്തമായി ഇടിച്ചത് മരണ കാരണമായി; സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നുവെങ്കില്‍ ആ ധാരണ സംഭവം ഉണ്ടാകില്ലായിരുന്നു; എല്ലാ സീറ്റിനും ബെല്‍റ്റ് വേണം; പുതിയ നീക്കങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

Update: 2025-06-08 01:56 GMT

തൃശൂര്‍: ഷൈന്‍ ടോം ചാക്കോയും കുടുംബവും കാറപടകടത്തില്‍ പെട്ടു. ഇതില്‍ ഷൈനിന്റെ അച്ഛന്‍ മരിച്ചു. സീറ്റ് ബെല്‍റ്റ് ഇടാതെ കാറില്‍ ഇരുന്നതാണ് അച്ഛന് ജീവന്‍ നഷ്ടമാക്കിയത്. സീറ്റ് ബെല്‍റ്റ് ഇടാതെ നടുവിലത്തെ സീറ്റിലാണ് ഇരുന്നത്. അതുകൊണ്ട് തന്നെ പ്രത്യക്ഷ നിയമ ലംഘനമില്ല. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നുവെങ്കില്‍ ആ അച്ഛനും അപകടത്തെ തരണം ചെയ്‌തേനേ. ഈ സാഹചര്യത്തില്‍ കേരളം ആലോചനകളിലാണ്. ഷൈനിന്റെ അപകടം സേലത്തിന് അടുത്താണ് നടന്നത്. അതുകൊണ്ട് തന്നെ കേരളത്തിന് അന്വേഷണത്തില്‍ അടക്കം കാര്യമായ റോളില്ല. പക്ഷേ അവിടെയുണ്ടായ പിഴവ് തിരുത്തണം. അതിന് വേണ്ടി കാറുകളില്‍ എല്ലാ സീറ്റിലും ബെല്‍റ്റ് നിര്‍ബന്ധമാക്കും. ഡ്രൈവറും മുന്‍സീറ്റിലുള്ളവരുംമാത്രം സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മതിയെന്ന ധാരണയാണ് പലര്‍ക്കും.

കാര്‍പോലുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ മുന്നോട്ട് തെറിച്ചുവീണാണ് യാത്രക്കാര്‍ക്ക് കൂടുതലും പരിക്കേല്‍ക്കുന്നത്. വാഹനത്തിന്റെ വേഗം എത്രയാണോ അത്രയുംവേഗം അതിലെ യാത്രക്കാര്‍ക്കുമുണ്ടാകും. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം നില്‍ക്കുകയും വാഹനത്തിലെ യാത്രക്കാര്‍ അതേവേഗത്തില്‍ മുന്നോട്ടു കുതിക്കയും ചെയ്യും. തുടര്‍ന്ന്, തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വാഹനത്തിന്റെ ഡാഷ് ബോര്‍ഡിലോ മുന്‍ചില്ലിലോ ഇടിക്കുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്യാം. ഇത്തരം പരിക്കുകള്‍ തല, മുഖം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലായിരിക്കും. ഒടിവ്, ചതവ്, രക്തക്കുഴല്‍ പൊട്ടി രക്തവാര്‍ച്ച തുടങ്ങി ശ്വാസനാളി അടയുന്ന അവസ്ഥവരെ ഉണ്ടായേക്കാം. ഇതു തന്നെയാണ് ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റേയും ജീവനെടുത്തത്. ഇതിന് പരിഹാരം എല്ലാ സീറ്റിലും ഇരിക്കുന്നവര്‍ ബെല്‍റ്റ് ധരിക്കുക എന്നതാണ്.

പിന്‍സീറ്റില്‍ ഇരിക്കുന്നവരുടെ തല, കഴുത്ത്, വയര്‍, കരള്‍, നെഞ്ച് എന്നീ ഭാഗങ്ങളില്‍ ജീവന്‍ നഷ്ടമാകുന്ന തരത്തിലുള്ള സാരമായ പരിക്കേല്‍ക്കാം. അത്തരത്തില്‍ യാത്രക്കാര്‍ മുന്നോട്ടുതെറിക്കാതെ പിടിച്ചുനിര്‍ത്തുന്നതാണ് സീറ്റ് ബെല്‍റ്റ്. . പിന്‍സീറ്റിലുള്ളവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള ചര്‍ച്ചകള്‍ 2015-ല്‍ നടന്നിരുന്നു. എന്നാല്‍, കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പിന്തിരിയേണ്ടിവന്നു. ഡല്‍ഹിയില്‍ മന്ത്രി ഗോപിനാഥ് മുണ്ടെ, പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി തുടങ്ങിയവര്‍ വാഹനാപകടത്തില്‍ മരിച്ചത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെത്തുടര്‍ന്നായിരുന്നു. ഈ സാഹചര്യം കേരളം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാക്കും. അതിന് ശേഷം പിന്‍സീറ്റിലും ബെല്‍റ്റ് നിര്‍ബന്ധമാക്കും.

സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെ വാഹനത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉപയോഗിക്കാനുള്ളതാണ്. നിയമം അനുസരിക്കാത്തവര്‍ക്കാണ് അപകടം സംഭവിക്കുന്നത്. നിയമപാലകരെയോ എഐ ക്യാമറയെയോ പേടിച്ചുകൊണ്ടല്ല സുരക്ഷാക്രമീകരണങ്ങള്‍ അനുസരിക്കേണ്ടതെന്ന അവബോധം എ്ല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കാനാണ് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിലെ തീരുമാനം. നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് പിതാവ് തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ സി.പി.ചാക്കോയ്ക്ക് (70) ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഷൈനിന്റെ ഇടതുകൈയ്ക്ക് ഒടിവുണ്ട്. അമ്മ മറിയം കാര്‍മല്‍, സഹോദരന്‍ ജോ ജോണ്‍ ചാക്കോ, മാനേജര്‍ അനീഷ് എന്നിവര്‍ക്കും പരിക്കുണ്ട്.സേലം- ബംഗളൂരു ദേശീയപാതയില്‍ ധര്‍മ്മപുരി ജില്ലയിലെ ഹാെഗനക്കല്‍ പാലക്കോട്ട് പറയൂരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം.

കിയ കാര്‍ണിവല്‍ കാര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കോട് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിന്റെ രണ്ടാംനിരയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയിരുന്ന ചാക്കോയുടെ തല ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഏറ്റവും പിന്നിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു ഷൈന്‍. അമ്മ മറിയത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റു. മുന്‍സീറ്റിലായിരുന്ന ജോ ജോണിന്റെയും കൈയ്ക്കാണ് പരിക്ക്.വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഘം കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അടുത്തിടെ മയക്കുമരുന്നു വിവാദത്തില്‍പ്പെട്ട ഷൈനിന്റെ ലഹരിമുക്തിക്കായി തൊടുപുഴയില്‍ പൂര്‍ത്തിയാക്കിയ ചികിത്സ, ബംഗളൂരുവിലെ കേന്ദ്രത്തില്‍ തുടരാനായിരുന്നു യാത്ര.

Similar News