മണിയമ്മ എടുത്ത പുതിയ സിംകാര്‍ഡ് കാണാനില്ല; ഭാര്യയേയും അമ്മായി അമ്മയേയും കൊന്ന ശേഷം പ്രേംകുമാര്‍ നാടുവിട്ടത് ആ മൊബൈല്‍ നമ്പറുമായെന്ന് സംശയം; മണിയമ്മയുടെ ആധാര്‍ വിവരങ്ങളിലൂടെ ആ നമ്പര്‍ കണ്ടെത്താന്‍ ശ്രമം; പടിയൂരിലെ ഇരട്ടക്കൊലയിലെ പ്രതിയെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയില്ല; ഉദയംപേരൂര്‍ കൊലയിലെ വിചാരണയും പ്രതിസന്ധിയിലാകും; ക്രൂരന്‍ രാജ്യം വിടാനും സാധ്യത
തൃശൂര്‍: പടിയൂര്‍ ഇരട്ട കൊലപാതക കേസില്‍ തുമ്പില്ലാതെ നട്ടം തിരിഞ്ഞ് പോലീസ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിമ്പോഴും പ്രതി ഒളിവിലാണ്. കൊല്ലപ്പെട്ട രേഖയുടെ അമ്മ മണിയുടെ പുതിയ സിം കാര്‍ഡ് കണ്ടെത്താനാകാത്തത് ദുരൂഹതയായി തുടരുകയാണ്. പ്രതി പ്രേം കുമാര്‍ വിദേശത്ത് കടക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനാല്‍ വ്യാജ പാസ്സ്‌പോര്‍ട്ട് നിര്‍മിച്ചതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കും. പ്രതിയെ പിടികൂടാനാകാത്തത് പഴയ കേസിന്റെ വിചാരണയെ ബാധിക്കാനും സാധ്യതയുണ്ട്. അമ്മ മണിയുടെ കാണാതായ സിംകാര്‍ഡ് കണ്ടെത്താനായി പോലീസ് നീക്കങ്ങള്‍ ആരംഭിച്ചു. മണിയുടെ ആധാര്‍ ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഇരട്ടക്കൊപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവായ പ്രേംകുമാറിന്റെ സംശയരോഗമായിരുന്നു. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. കാക്കനാട് കമ്പനിയില്‍ ബാറില്‍ മാനേജരായി ജോലി നോക്കുന്ന സമയത്താണ് രേഖയുമായി പരിചയത്തിലാകുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും മാന്യനായിരുന്നു പ്രേംകുമാറിനെ രേഖയുടെ ബന്ധുക്കളും സംശയിച്ചിരുന്നില്ല. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് രേഖയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞിട്ട് തന്റെ ബന്ധുക്കളെ വിവരം അറിയിച്ചാല്‍ മതിയെന്നായിരുന്നു പ്രേംകുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ചു.
ഇരുവരുടെയും കല്യാണ ചിത്രം കണ്ട ശേഷമാണ് വിവാഹ വിവരം ബന്ധുക്കള്‍ പോലും അറിയുന്നത്. ആദ്യ ഭാര്യ വാഹനം ഇടിച്ചു മരിച്ചെന്നാണ് പ്രേം കുമാര്‍ രേഖയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. പിന്നീട് കുറച്ച് കൂടെ നല്ലൊരു ഹോട്ടലില്‍ ഇന്‍ചാര്‍ജായി ജോലി ലഭിച്ചപ്പോള്‍ ഇരുവരും കോഴിക്കോടേക്ക് താമസം മാറി. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും തിരികെയെത്തി. അധ്യാപികയായിരുന്ന രേഖയെ പ്രതി ഹോട്ടലില്‍ സൂപ്പര്‍ വൈസര്‍ ജോലി തരപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ രേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അധ്യാപികയായി തുടരാനാണ് തനിക്ക് താല്പര്യമെന്ന രേഖ ബന്ധുക്കളോടും പറഞ്ഞിരുന്നു. പ്രേംകുമാര്‍ സൈക്കോയാണെന്നും, സംശയരോഗിയാണെന്നും രേഖ പറഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നു.
രേഖയുടെ ഫോണും പ്രതി കൈക്കലാക്കിയിരുന്നു. പ്രേംകുമാറിനോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും രേഖയ്ക്ക് ഉറപ്പായിരുന്നു. രേഖ മറ്റൊരു ജോലിക്ക് ശ്രമിച്ചിരുന്നു. ആദ്യ ഭാര്യയില്‍ പ്രതിക്ക് രണ്ട് മക്കളായിരുന്നു. മൂത്ത മകള്‍ക്ക് 21 വയസും, ഇളയ മകന് 10 വയസ്സുമായിരുന്നു. മകന്‍ പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ഒരു മാസത്തോളം രേഖയുടെ കുടുംബ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളും അമ്മയുടെ മരണത്തില്‍ പിതാവ് പ്രതിയായിരുന്നുവെന്ന, കാര്യം കുട്ടികള്‍ ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല. ഈ വിവരം അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രേഖയുടെ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു എന്നാണ് സംഭവശേഷം ബന്ധുക്കള്‍ പറഞ്ഞത്.
പ്രേംകുമാര്‍ ഒരു സ്ഥലത്തും അധികനാള്‍ ജോലി ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി മുതലുള്ള കാലയളവില്‍ 5 സ്ഥാപനങ്ങളില്‍ ഇയാള്‍ ജോലി നോക്കിയിരുന്നു. പോകുന്നിടത്തെല്ലാം ഇയാള്‍ രേഖയെയും ഒപ്പം കൂട്ടിയിരുന്നു. കൊലപാതകങ്ങള്‍ സംശയ രോഗത്തെ തുടര്‍ന്ന് ഉണ്ടായതെന്നാണ് രേഖയുടെ മൃതദേഹത്തില്‍ കുത്തിവെച്ചിരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രേഖയുടെ ആദ്യ വിവാഹ ചിത്രവും, പ്രേം കുമാറുമായുള്ള വിവാഹ ചിത്രവും, രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ചിത്രവുമാണ് കുത്തിവെച്ചിരുന്നത്.
രേഖ പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് പ്രേംകുമാര്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങള്‍ നടത്തിയത്. വീട്ടിലെ പിന്‍വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ഇതു വഴിയാണ് പ്രതി വീട്ടില്‍ കടന്നത്. രേഖ തന്നെ ഉപേക്ഷിക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതും. സുഹൃത്തായ അധ്യാപകനുമായി രേഖയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. കഴിഞ്ഞ ശനിയാഴ്ചയാണ് രേഖ പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് ഇരുവരും തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി. അമ്മയോടൊപ്പമാണ് രേഖ സ്റ്റേഷനിലെത്തിയത്.
ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. വീട്ടിലെത്തിയ ശേഷം രേഖയും അമ്മയും സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കൗണ്‍സിലിംഗ് നടത്തിയാലും ഒന്നും ശരിയാകാന്‍ പോകുന്നില്ലെന്ന് രേഖയ്ക്ക് അറിയാമായിരുന്നു. അതിനാല്‍ കൗണ്‍സിലിംഗിന് പോകുന്നില്ലെന്നും രേഖ സഹോദരിയോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുന്നേയാണ് രേഖയുമായി സഹോദരി സംസാരിച്ചിരുന്നത്. രണ്ട് ദിവസമായി അമ്മയേയും രേഖയേയും ഫോണില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാത വിവരം പുറത്തറിയുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അതേസമയം കൊലപാതങ്ങള്‍ നടന്ന ദിവസങ്ങള്‍ കഴിയുമ്പോഴും പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.