'ശ്രീകണ്ഠന്‍ നായര്‍ സര്‍ പറഞ്ഞത് 'ഉറങ്ങി, ഇനി വീട്ടിലിരുന്ന് ഉറങ്ങാം' എന്നാണ്; ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താല്‍ ചിലപ്പോള്‍ ഉറങ്ങി പോകാനൊക്കെ സാധ്യത ഉണ്ട് സര്‍': രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരെ പരിഹസിക്കും മുമ്പ് ഓര്‍ക്കുക അവരും മനുഷ്യരെന്ന്; ചര്‍ച്ചയായി ഷാനുവിന്റെ പോസ്റ്റ്

ചര്‍ച്ചയായി ഷാനുവിന്റെ പോസ്റ്റ്

Update: 2025-06-28 15:13 GMT

കൊച്ചി: പൊലീസുകാരുടെ വേദനയും സങ്കടവും ഒക്കെ ആരറിയുന്നു! വിശ്രമമില്ലാതെ പണിയെടുത്താലും ചില്ലറ പിഴവിന്റെ പേരില്‍ ചിലപ്പോള്‍ പണി കിട്ടിയെന്ന് വരാം. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്നുപൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് വാര്‍ത്തയായിരുന്നു. വനിതാ പോലീസ് ഉള്‍പ്പെടെ 3 പോലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29-നാണ് ആരോപണത്തിനിടയാക്കിയ സംഭവം. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരെ ചില മാധ്യമങ്ങള്‍ രൂക്ഷമായി പരിഹസിച്ചിരുന്നു. 'ഉറങ്ങി, ഇനി വീട്ടിലിരുന്ന് ഉറങ്ങാം എന്നാണ് അതില്‍ ഒരു പരിഹാസം. എന്നാല്‍, ഇങ്ങനെ പരിഹസിക്കുന്നവരെ, പൊലീസുകാര്‍, ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താല്‍ ചിലപ്പോള്‍ ഉറങ്ങി പോകാന്‍ സാധ്യത ഉണ്ടെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുകയാണ്  പൊലീസ് ഉദ്യോഗസ്ഥനായ ഷാനു എന്‍ വാഹിദ്.

ഷാനുവിന്റെ പോസ്റ്റില്‍, സസ്‌പെന്‍ഷനിലായ പൊലീസുകാരെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വരുന്നത്. 'മാപ്രകള്‍ക്ക് ഒന്നും അറിയില്ല മറ്റുള്ളവരുടെ വേദനയും കരച്ചിലും സങ്കടങ്ങളും വിറ്റ് കാശാക്കുന്നവ' എന്നാണ് ഒരുകമന്റ്. പൊലീസിലെ അംബബലക്കുറവാണ് ഷാനുവിനെ പോലെ മിക്കവരും പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. എട്ടുമണിക്കൂര്‍ ജോലി എന്നത് പൊലീസുകാര്‍ക്ക് സ്വപ്‌നം മാത്രമാണ്.

'സേനയെ ഏല്‍പിച്ച മുഴുവന്‍ ഉത്തരവാദിത്ത്വങ്ങളും പൂര്‍ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി അംഗബലമെങ്കിലും വേണമെന്ന് പറഞ്ഞത് പോലീസ് അസോസിയേഷന്‍ പ്രതിനിധിയായ ബിജു സര്‍ മാത്രമല്ല. ശമ്പള കമ്മീഷനും കൂടിയാണ്. പല കമ്മിഷനുകളും ഉണ്ട്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സേനാംഗങ്ങള്‍ വരുത്തിയ കൃത്യവിലോപം ന്യായികരിക്കാവുന്നതല്ല. ന്യായികരിക്കുന്നുമില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ അപരാധം അതാണെന്ന് വ്യാഖ്യാനിക്കുന്ന പുച്ഛ മനോഭാവം ശരിയല്ല.'-ഷാനു തന്റെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.

ഷാനു എന്‍ വാഹിദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത Mr. ശ്രീകണ്ഠന്‍ നായര്‍ സര്‍ പറഞ്ഞത് ഇന്‍ട്രോ 'ഉറങ്ങി ഇനി വീട്ടിലിരുന്ന് ഉറങ്ങാം' എന്നാണ്. ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താല്‍ ചിലപ്പോള്‍ ഉറങ്ങി പോകാനൊക്കെ സാധ്യത ഉണ്ട് സര്‍. ആ മൂന്ന് പേര്‍ ഏറ്റവും കുറഞ്ഞ പക്ഷം കാലത്ത് 08.00 മണിക്ക് ഡ്യൂട്ടിയില്‍ പ്രവേശിച്ചവരാണ്. രാത്രി പരിശോധന നടന്ന സമയം 01.00 മണി കഴിഞ്ഞിട്ടുണ്ടാകും . അവരുടെ ഡ്യൂട്ടി അവസാനിക്കുക അടുത്ത ദിവസം രാവിലെ 09.00 മണിക്ക് ആയിരിക്കും. അതിന് ശേഷം ആയിരിക്കും ആ ജി ഡി ഡ്യൂട്ടിക്കാരന്റെ Scriptory work ആരംഭിക്കുക. തലേദിവസത്തെ FIR കള്‍ കോടതിയില്‍ അയക്കണം. കാലത്ത് റിപ്പോര്‍ട്ടായ പരാതികള്‍, ഇന്റിമേഷന്‍ എന്നിവയ്ക് പുറമേ കാലത്ത് റിപ്പോര്‍ട്ടാവുന്ന മോഷണം, ആക്‌സിഡന്റ്, അസാധരണ മരണ കേസുകള്‍, ആത്മഹത്യ കേസുകള്‍, ഇന്‍ക്വസ്റ്റ് ഇതൊക്കെ അയാളുടെ ഉത്തരവാദിത്ത്വമാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ അയാള്‍ സ്റ്റേഷന് പുറത്ത് പോവുകയോ ചിലപ്പോള്‍ പല്ല് തേക്കുകയോ കുളിക്കുകയോ ചെയ്യുന്നതും കഴിക്കുന്നതും അന്ന് വൈകിട്ട് ആയിരിക്കും.

പാറാവ് ഡ്യൂട്ടിക്കാരന്‍ വെറുതെ കുത്തിയിരിക്കുന്ന ആളല്ല അയാളുടെ ഡ്യൂട്ടിക്ക് പുറമേ അയാളുടെ കയ്യിലിരിക്കുന്ന സമന്‍സും വാറണ്ടും കൈകാര്യം ചെയ്യുന്നുണ്ടാകും കോടതി ഡ്യൂട്ടിക്കാരനാണെങ്കില്‍ സാക്ഷികളെ വിളിക്കലും കേസ് പഠിപ്പിക്കലും അവിടിരുന്നാവും അയാള്‍ നടത്തുക. അടുത്ത ദിവസം അയാള്‍ തന്നെയാകും ജനമൈത്രി ബീറ്റ് പോവുക പ്രോസസ് നടത്തുക, ബോധവല്‍ക്കരണ ക്ലാസ് നടത്തുക, ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തുക. ഇതൊക്കെ ഒരു ശരാശരി സ്റ്റേഷനുകളില്‍ നടക്കുന്ന ഏറ്റവും കുറഞ്ഞ പ്രവൃത്തികളാണ്.

തുടര്‍ച്ചയായി 24 മണിക്കൂര്‍ ഉണര്‍ന്നിരുന്ന് പ്രവൃത്തിയെടുക്കുക എന്നത് ചിലപ്പോള്‍ ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെയാണ്. കേരളത്തില്‍ ആത്മഹത്യ ചെയ്ത പോലീസുകരുടെ എണ്ണം പരിശോധിച്ചു നോക്കിയാല്‍ തന്നെ ഞെട്ടലാണ്. ആരും ജീവിക്കാന്‍ ആഗ്രഹം ഇല്ലാത്തവരല്ല. 40 വയസ്സ് പിന്നിട്ട ഇക്കൂട്ടരില്‍ പ്രഷറും, കൊളസ്‌ട്രോളും വെരിക്കോസും ഉദരരോഗങ്ങളും ഇല്ലാത്തവരുടെ കണക്ക് പരിശോധിക്കണം സര്‍.

ഇന്നത്തെ സാഹചര്യത്തില്‍ സേനയെ ഏല്‍പിച്ച മുഴുവന്‍ ഉത്തരവാദിത്ത്വങ്ങളും പൂര്‍ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി അംഗബലമെങ്കിലും വേണമെന്ന് പറഞ്ഞത് പോലീസ് അസോസിയേഷന്‍ പ്രതിനിധിയായ ബിജു സര്‍ മാത്രമല്ല. ശമ്പള കമ്മീഷനും കൂടിയാണ്. പല കമ്മിഷനുകളും ഉണ്ട്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സേനാംഗങ്ങള്‍ വരുത്തിയ കൃത്യവിലോപം ന്യായികരിക്കാവുന്നതല്ല. ന്യായികരിക്കുന്നുമില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ അപരാധം അതാണെന്ന് വ്യാഖ്യാനിക്കുന്ന പുച്ഛ മനോഭാവം ശരിയല്ല.

ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ശമ്പളം വാങ്ങുന്നവരാണ് പണിയെടുക്കണം സേവനം നല്‍കണം സംശയമില്ലാത്ത കാര്യമാണ്. പക്ഷേ മനുഷികമായ വിഴ്ചയെ പര്‍വ്വതീകരിച്ച് കാണിക്കുന്നത് ന്യായികരിക്കപെടാവുന്നതല്ല. നിങ്ങള്‍ ഇരിക്കണം എന്നൊരാളോട് നിഷ്‌കര്‍ഷിക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഒരു കസേര അവിടെ ഉറപ്പാക്കണം. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം , 8 മണിക്കൂര്‍ വിനോദം എന്ന റോബര്‍ട്ട് ഓവന്റെ വാക്കുകള്‍ കടമെടുത്താല്‍ വര്‍ക്ക് ലൈഫ് ബാലന്‍സ് മുന്നോട്ട് പോകാം.

NB:- ഒരോരുത്തരും അവരവരുടെ പരിസരത്ത് നിന്ന് കൊണ്ടാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത് . അതിന്റെ പോരായ്മകള്‍ ഈ അഭിപ്രായത്തിലും ഉണ്ടാകാം. ഇതിനെക്കാള്‍ മോശം ജീവിത സാഹചര്യത്തില്‍ തുച്ച ശമ്പളത്തില്‍ മതിയായ യാതൊരു സുരക്ഷയും സൗകര്യങ്ങളും സമയക്ലിപ്തയുമില്ലാതെ പണിയെടുക്കുന്ന പട്ടിണിയുള്ള ദരിദ്ര്യമുള്ള പ്രായസമുള്ള മനുഷ്യരാണ് ചുറ്റുമെന്ന് അറിയാം . മുഴുവന്‍ മനുഷ്യരോടും ഐക്യപ്പെടുക എന്നതാണ് ശരി.


Full View

പൊലീസുകാര്‍ കുഴപ്പത്തിലായ സംഭവം ഇങ്ങനെ

29ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. എസ്.സി.പി.ഒ ബേസില്‍, സി.പി.ഒ മാരായ ഷെഫീക്, മഹന എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പരിശോധനാ സമയത്ത് കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടാഴ്ചമുന്‍പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയിരുന്നു.

രണ്ടുമാസങ്ങള്‍ക്കുമുന്‍പ് പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച സംഭവത്തില്‍ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.

Tags:    

Similar News