ഫോര്‍ട്ട് കൊച്ചി കാണാനെത്തിയ ഉന്നത എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയുടെ റേയ്ബാന്‍ സണ്‍ ഗ്ലാസ് മോഷണം പോയ കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍; ആ കണ്ണട എടുത്തത് ആന്ധ്രാ സ്വദേശിയായ ബിടെക് വിദ്യാര്‍ത്ഥി; ഭാവിയെ കരുതി കേസ് വേണ്ടെന്ന് പറഞ്ഞ സ്‌ക്വാഡ്രന്‍ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിന്‍ കുര്യാക്കോസും; ഇതൊരു അന്വേഷണ മാതൃക

Update: 2025-11-12 03:46 GMT

കൊച്ചി: എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം. ഫോര്‍ട്ട് കൊച്ചി കാണാനെത്തിയ ഉന്നത എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയുടെ റേയ്ബാന്‍ സണ്‍ ഗ്ലാസ് മോഷണം പോയ കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍.

ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ തൃശൂര്‍ കൊടകരയില്‍ ഓടിക്കൊണ്ടിരുന്ന വാനില്‍ നിന്നാണ് തൊണ്ടി മുതല്‍ കിട്ടിയത്. സ്‌ക്വാഡ്രന്‍ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിന്‍ കുര്യാക്കോസിന് ഫ്‌ലൈയിങ് യൂണിഫോമിന്റെ ഭാഗമായി എയര്‍ഫോഴ്‌സ് അനുവദിച്ചതാണു സണ്‍ഗ്ലാസ്. 5ന് ഉച്ചയ്ക്ക് 2.30ന് ബന്ധുക്കള്‍ക്കൊപ്പം റസ്റ്ററന്റില്‍ കയറിയപ്പോഴാണു മേശപ്പുറത്തു വച്ച സണ്‍ഗ്ലാസ് മോഷണം പോയത്. വൈകിട്ട് 6ന് പരാതി നല്‍കി. അതിവേഗ ഇടപെടല്‍ പോലീസ് നടത്തി. ആന്ധ്ര സ്വദേശിയായ ബിടെക് വിദ്യാര്‍ഥിയായിരുന്നു പ്രതി.

ഇയാളുടെ ഭാവിയെ കരുതി കേസെടുക്കരുതെന്ന് ഷെറിന്‍ ആവശ്യപ്പെട്ടു. അങ്ങനെ അതൊരു കുസൃതി മോഷണമായി മാറി. അന്വേഷണത്തിനായി ഇന്‍സ്‌പെക്ടര്‍ എം.എസ്.ഫൈസല്‍, എസ്‌ഐ അഞ്ജന, സീനിയര്‍ സിപിഒമാരായ കെ.സി.മഹേഷ്, സബീര്‍ ബഷീര്‍ എന്നിവര്‍ സജീവമായി. റസ്റ്ററന്റില്‍ നിന്ന് ലഭിച്ചതു മോഷ്ടാവിന്റെ അവ്യക്തമായ സിസിടിവി ദൃശ്യം മാത്രമായിരുന്നു. വിനോദസഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയ മോഷ്ടാവ് ശുചിമുറി ഉപയോഗിക്കാനാണു റസ്റ്ററന്റില്‍ കയറിയതെന്നും വ്യക്തമായി.

വാനുകളെ ചുറ്റിപ്പറ്റിയായി അന്വേഷണം. റസ്റ്ററന്റിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരു വാനിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ച പൊലീസ് ഇതിന്റെ ഡ്രൈവറെ ബന്ധപ്പെട്ടു മോഷ്ടാവിന്റെ ദൃശ്യം കൈമാറി. യുവാവ് തന്റെ വാഹനത്തിലുണ്ടെന്നും കണ്ണട ഇയാളുടെ പക്കലുണ്ടെന്നും ഡ്രൈവര്‍ വിവരം നല്‍കി. ഇതോടെ, വാഹനം കൊടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു യുവാവിനെ പിടികൂടി.

Similar News