കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനം; വോയേജ് ഡാറ്റ റെക്കോഡര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു; കേസെടുക്കാത്തത് ദുരൂഹത; വിഴിഞ്ഞത്ത് കണ്ടെയ്നര്‍ കയറ്റിയതിലെ അപാകതയും പരിശോധിക്കണമെന്ന ആവശ്യം ശക്തം; മുങ്ങിയ കപ്പല്‍ വൈകാതെ കടലിലും കരയിലും വിനാശം വിതയ്ക്കുമെന്ന് വിദഗ്ധര്‍; ആശങ്ക ശക്തം

Update: 2025-06-04 01:05 GMT

കൊച്ചി: കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിയതിന് പിന്നില്‍ വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നര്‍ കപ്പലില്‍ കയറ്റിയതിലുള്ള അപാകതയാണോ എന്നതടക്കം പരിശോധിക്കണമെന്ന ആവശ്യം ശക്തം. മീനുകളുടെ പ്രജനനത്തെപ്പോലും ബാധിക്കുന്നതാണ് അപകടമെന്നാണ് വിലയിരുത്തല്‍. ചരക്കുകപ്പല്‍ കണ്ടെയ്‌നറുകള്‍ സഹിതം മുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അപകടവും കണ്ടെയ്‌നറുകളിലെ ഉള്ളടക്കവും സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ലെന്നതാണ് വസ്തുത. കരയ്ക്കടിഞ്ഞതും കപ്പലില്‍ ശേഷിക്കുന്നതുമായ കണ്ടെയ്‌നറുകളില്‍ എന്തെല്ലാം രാസവസ്തുക്കളാണുണ്ടായിരുന്നതെന്ന പൂര്‍ണ വിവരം പുറത്തുവിടാത്തതിന്റെ ആശങ്ക മത്സ്യമേഖലയിലുണ്ട്. നടപടിക്രമം സങ്കീര്‍ണമായതിനാല്‍ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമവും പ്രതിസന്ധിയിലാണ്. തീരദേശപൊലീസിനു കേസെടുക്കാന്‍ നിയമപ്രകാരം കഴിയുമെന്നിരിക്കെ, കാത്തിരിക്കാമെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍. ഇതിനെയാണ് വിജെ മാത്യൂസ് അടക്കം വിമര്‍ശിക്കുന്നത്. കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും തയ്യാറാകുന്നില്ല.

അതിനിടെ കപ്പലില്‍ നിന്നും ഇന്ധനം നീക്കുന്ന നിര്‍ണായക നടപടികള്‍ക്ക് ബുധനാഴ്ച തുടക്കമാകും. പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കപ്പല്‍ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഏഴുദിവസം നീളുന്ന പ്രാരംഭനടപടികള്‍ 10ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിലേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകൂ. തുടര്‍ന്ന് 13ന് ഇന്ധനം നീക്കുന്ന നടപടികള്‍ പൂര്‍ണതോതില്‍ ആരംഭിക്കും. ഇത് ജൂലൈ മൂന്നിന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കപ്പലില്‍നിന്ന് വോയേജ് ഡാറ്റ റെക്കോഡര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. ഇതില്‍നിന്ന് കപ്പല്‍ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്. കപ്പലിന്റെ വേഗം, ദിശ, ക്രൂ മെമ്പര്‍മാരുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ വോയേജ് ഡാറ്റ റെക്കോഡറിലുണ്ടാകും.

രണ്ടാഴ്ച പിന്നിട്ടിട്ടും ഗുരുതര സാമൂഹിക- പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയ സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണരുതെന്ന് മാരിടൈം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി.ജെ. മാത്യൂസ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരേ ഉടന്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ആവശ്യം. പലരെയും നേരിട്ട് ബാധിച്ചു തുടങ്ങാത്തതിനാലാകണം സര്‍ക്കാരടക്കം അപകടത്തെ നിസാരമായി കാണുന്നത്. മുങ്ങിയ കപ്പല്‍ വൈകാതെ കടലിലും കരയിലും വിനാശം വിതയ്ക്കും. ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ടുപോകണം. വൈകുന്തോറും അപകടമാണെന്നും വിജെ മാത്യൂസ് പ്രതികരിച്ചു. മാരിടൈം നിയമ വിദദ്ധനും മുതിര്‍ന്ന അഭിഭാഷകനുമാണ് അഡ്വക്കറ്റ് വി.ജെ. മാത്യുസ്. സംഭവത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ട് പോകണം. വൈകുന്തോറും അപകടമാണ്.

വിഴിഞ്ഞം തുറമുഖത്തുനിന്ന് കപ്പലില്‍ ചരക്ക് കയറ്റിയതുമുതലുള്ള ഓപ്പറേഷണല്‍ വീഴ്ചയും സാങ്കേതിക പ്രശ്‌നവുമാണ് അപകടകാരണമെന്നാണ് കണ്ടെത്തല്‍. അങ്ങനയെങ്കില്‍ കപ്പല്‍ കമ്പനിക്കൊപ്പം തുറമുഖ അധികൃതരിലേക്കും ചോദ്യങ്ങള്‍ നീളും. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ രഹസ്യമായി എന്തെങ്കിലും കയറ്റിയോ എന്നുപോലും സംശയമുണ്ട്. അടുത്തയാഴ്ച മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. മീനുകളുടെ പ്രജനനകാലത്ത് കടലിനടിയില്‍ ചെകുത്താനായി കഴിയുകായണ് മുങ്ങിയ കപ്പലെന്നും വിജെ മാത്യൂസ് പ്രതികരിച്ചു. കേസെടുക്കുന്നതടക്കം തുടര്‍ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനടക്കം കൃത്യമായ നിര്‍ദേശം സര്‍ക്കാരിന് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.

കേരളത്തിനു സമീപത്തെ കപ്പല്‍ച്ചാലില്‍ 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ നീക്കം ചെയ്യാന്‍ മാസങ്ങളെടുക്കുമെന്ന വിവരവും ലഭിച്ചു. കപ്പലപകടത്തിന്റെ കാരണം കണ്ടുപിടിക്കേണ്ട ചുമതല ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ്ങിനാണെങ്കിലും കണ്ടെയ്‌നറുകളിലെ ചരക്ക്, അതു കടലിലുണ്ടാക്കുന്ന മലിനീകരണം, ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചൊന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കേരളതീരത്തുനിന്നു 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാല്‍ സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയില്ലെന്ന വാദമാണു സര്‍ക്കാരിന്റേത്. കേസെടുക്കുന്ന കാര്യം തെളിവു ലഭിച്ചശേഷം നോക്കാമെന്നാണു നിലപാട്. എന്നാല്‍ 2016 ല്‍ കേന്ദ്രമിറക്കിയ വിജ്ഞാപനം അനുസരിച്ചു ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലും 200 നോട്ടിക്കല്‍ മൈല്‍ വരെ നിയന്ത്രണങ്ങളോടെ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാലു ടഗുകള്‍ സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തിവരികയാണ്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയില്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്.

Tags:    

Similar News