പെന്‍ഷന്‍ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണം; പിണറായി സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തള്ളി ഹൈക്കോടതി വിധി; ഡോ സിസാ തോമസ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി

Update: 2025-05-30 05:33 GMT

കൊച്ചി: സിസാ തോമസ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി. സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് വിധി.

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നടപടി അനുചിതമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അച്ചടക്ക നടപടി നിലനില്‍ക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്ന് സര്‍ക്കാര്‍ വാദമുയര്‍ത്തി. എന്നാല്‍ രണ്ട് വര്‍ഷമായി എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച അന്വേഷണമുണ്ടെങ്കില്‍ അവ വിരമിക്കുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി തന്നെ ഉത്തരവുകളിറക്കിയിട്ടുണ്ടെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സിസ തോമസിനനുകൂലമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിറക്കിയ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ കോടതി കേസില്‍ നിര്‍ണ്ണായക ഉത്തരവാണ് ഇറക്കുന്നത്. 33 വര്‍ഷത്തെ സേവനത്തിനുശേഷം 2023 മാര്‍ച്ച് 31 നാണ് അധ്യാപക ജോലിയില്‍ നിന്ന് ഡോ. സിസ തോമസ് വിരമിച്ചത്. എന്നാല്‍ അച്ചടക്ക നടപടിയുടെ പേരില്‍ പെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചു. ഇതിനെതിരെ സിസാ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ നടപടി 'വിചിത്ര'മായി തോന്നുന്നുവെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ കാര്യങ്ങളും വിരമിക്കുമ്പോഴുള്ള ബാധ്യതകള്‍ തീര്‍ക്കുന്ന കാര്യങ്ങളുമാണ് പ്രശ്‌നമായി നില്‍ക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതോടെയാണ്, ഇത്തരമൊരു വാദം തങ്ങള്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് കോടതി പറഞ്ഞത്. ഇത്തരം കാര്യങ്ങളൊക്കെ സര്‍വീസിലുള്ളപ്പോള്‍, വിരമിക്കുന്നതിനു മുമ്പ് തീര്‍ക്കേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഇവിടെ കഴിഞ്ഞ 2 വര്‍ഷമായി ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്രയും കാലം സര്‍ക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവര്‍ക്ക് ജീവിക്കാനുള്ള തുകയല്ലേ പെന്‍ഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാന്‍ സമയമായില്ലേ എന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

Tags:    

Similar News