തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണ വാജിവാഹനം കോടതിയില്‍; 11 കിലോ തൂക്കം വരുന്ന ശില്‍പം കൈമാറിയത് എസ്‌ഐടിയുടെ നിര്‍ണായകനീക്കം; ദ്വാരപാലക ശില്‍പ്പ കേസിലും കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി; എ പത്മകുമാറിന് ജാമ്യം നിഷേധിച്ചതോടെ റിമാന്‍ഡില്‍

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണ വാജിവാഹനം കോടതിയില്‍

Update: 2026-01-13 17:17 GMT

തിരുവനന്തപുരം: ശബരിമല പഴയ കൊടിമരത്തിലുണ്ടായിരുന്നതും തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതുമായ വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്. 2017-ല്‍ തന്ത്രി കണ്ഠരര് രാജീവര്‍ ഇത് കൈവശം വെച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് വാജിവാഹനം തിരികെ നല്‍കാമെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്‌ഐടി നടത്തിയ റെയ്ഡിലാണ് വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് കോടതി ഇന്ന് അനുമതി നല്‍കി. സ്വര്‍ണം ചെമ്പാക്കിയ വ്യാജ മഹസ്സറില്‍ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തട്ടിപ്പില്‍ തന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ കട്ടിളപ്പാളി കടത്തിയ കേസിലാണ് തന്ത്രി അറസ്റ്റിലായിരിക്കുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 19-ലേക്ക് മാറ്റിയിട്ടുണ്ട്. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് പത്മകുറിനെ റിമാന്‍ഡ് ചെയ്യാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്നത്തേക്ക് മാറ്റിയിരുന്നു. എ പത്മകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരിയും ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റും എസ്ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സ്മാര്‍ട്ട് ക്രിയേന്‍ സിഇഒ പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയായിരുന്നുവെന്നും പങ്കജ് ഭണ്ഡാരി വാദിച്ചു. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ എസ്ഐടിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ ഒരാഴ്ച്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസ് അടുത്ത ബുധനാഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ പി ശങ്കര്‍ ദാസിന്റെ അറസ്റ്റ് വൈകുന്നതിലായിരുന്നു വിമര്‍ശനം. ശങ്കര്‍ ദാസിന്റെ മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആദ്യഘട്ട ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചിരുന്നു. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേര് പരാമര്‍ശിച്ചതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

Tags:    

Similar News