'പോത്തിന് എന്ത് എത്തവാഴ' എന്ന് പറയുന്ന പോലെ ഇവര്‍ക്കെന്ത് രാജ്യം? ഇവര്‍ക്കെന്ത് പട്ടാളക്കാരന്‍? ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 35 വര്‍ഷങ്ങള്‍ ഈ രാജ്യത്തെ സേവിച്ച ആ വയോധികനായ ഒരു പാവം പട്ടാളക്കാരനെ പുച്ഛിച്ചു ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഇവരെ പോലുള്ളവര്‍ക്ക് അല്ലാതെ വേറെ ഏതെങ്കിലും വിഷങ്ങള്‍ക്ക് സാധിക്കുമോ? നിയാസ് മലബാറിക്ക് സൗമ്യാ സരിന്‍ മറുപടി പറയുമ്പോള്‍

Update: 2025-05-12 03:47 GMT

കൊച്ചി: പട്ടാളക്കാരന്‍ എന്നും പട്ടാളക്കാരനായിരിക്കും... അതില്‍ അഭിമാനം കൊള്ളുന്നവര്‍. എത്രവയസ്സായാലും അവര്‍ യുദ്ധ മുഖത്ത് എത്തി രാജ്യത്തിന്റെ കാവലാള്‍ ആകാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കും-തന്റെ മുത്തച്ഛനെ കുറിച്ച് സൗമ്യാ സരിന്‍ വിശദീകരിച്ചതും ആ അഭിമാന കഥയാണ്. രാജ്യത്തിന് വേണ്ടി ജീവിക്കുന്ന പട്ടാക്കളക്കാരന്റെ തൊണ്ണൂറാം വയസ്സിലെ രാജ്യ സ്‌നേഹം. പക്ഷേ അത് ചിലര്‍ക്ക് പിടിച്ചില്ല. വെടിനിര്‍ത്തല്‍ വന്ന വിവരം മുത്തശ്ശനെ അറിയിക്കാന്‍ മറക്കരുതെന്ന് ഡോ സൗമ്യ സരിനെ കളിയാക്കുകയാണ് നിയാസ് മലബാറി എന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഈ കളിയാക്കലിനെതിരെ രൂക്ഷ പ്രതികരണമായി രംഗത്ത് വരികയാണ് സൗമ്യ.

ഇതാണ് ചിലരുടെ സംസ്‌കാരം. ഇവരെ പോലുള്ള അശ്ലീലങ്ങള്‍ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവര്‍ക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണ്.

'പോത്തിന് എന്ത് എത്തവാഴ' എന്ന് പറയുന്ന പോലെ ഇവര്‍ക്കെന്ത് രാജ്യം? ഇവര്‍ക്കെന്ത് പട്ടാളക്കാരന്‍? വെറുപ്പ് മാത്രം വായിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വിളമ്പി വിളമ്പി അത് നമ്മളെയും കടന്നു അവര്‍ക്ക് അറിയുക പോലുമില്ലാത്ത മറ്റുള്ളവരിലേക്കും വമിപ്പിക്കുകയാണ്-സൗമ്യ സരിന്‍ പറയുന്നു. ഏതായാലും ഈ കുറിപ്പ് വൈറലാകുകയാണ്.


നിയാസ് മലബാറിയുടെ പോസ്റ്റിനെതിരെ സൗമ്യ ഇട്ട കുറിപ്പ് ചുവടെ

ഇതാണ് ചിലരുടെ സംസ്‌കാരം.

ഇവരെ പോലുള്ള അശ്ലീലങ്ങള്‍ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവര്‍ക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണ്.

'പോത്തിന് എന്ത് എത്തവാഴ' എന്ന് പറയുന്ന പോലെ ഇവര്‍ക്കെന്ത് രാജ്യം? ഇവര്‍ക്കെന്ത് പട്ടാളക്കാരന്‍?

വെറുപ്പ് മാത്രം വായിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വിളമ്പി വിളമ്പി അത് നമ്മളെയും കടന്നു അവര്‍ക്ക് അറിയുക പോലുമില്ലാത്ത മറ്റുള്ളവരിലേക്കും വമിപ്പിക്കുകയാണ്.

അല്ലെങ്കില്‍ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ എന്റെ മുത്തശ്ശനെ കുറിച്ച്, ഞാനിട്ട ഒരു പോസ്റ്റിനെ പരിഹസിച്ചു, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 35 വര്‍ഷങ്ങള്‍ ഈ രാജ്യത്തെ സേവിച്ച ആ വയോധികനായ ഒരു പാവം പട്ടാളക്കാരനെ പുച്ഛിച്ചു ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഇവരെ പോലുള്ളവര്‍ക്ക് അല്ലാതെ വേറെ ഏതെങ്കിലും വിഷങ്ങള്‍ക്ക് സാധിക്കുമോ?

നാണം ഇല്ലെടോ എന്ന് ചോദിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല എന്നറിയാം. കാരണം ആ സാധനം എന്താണെന്നു പോലും അറിയില്ല എന്നത് ഇവരൊക്കെ പലപ്പോഴായി തെളിയിച്ചവരാണ്.

അതുകൊണ്ട് അവിടെ ഇരുന്നു ഇനിയും വെറുപ്പും വിദ്വേഷവും ഛര്‍ദിച്ചു കൊണ്ടിരിക്കുക!

കാരണം ഓരോരുത്തര്‍ക്കും പറഞ്ഞ ചില കാര്യങ്ങളുണ്ട്!

അവര്‍ പഠിച്ചതിനും ശീലിച്ചതിനും വളര്‍ന്നു വന്ന സംസ്‌കാരത്തിനും ഒക്കെ അനുസരിച്ച്...

നിങ്ങള്‍ക്ക് പറഞ്ഞത് ഇതാണ്... തുടരുക!

നിങ്ങള്‍ പുച്ഛിച്ച എന്റെ മുത്തശ്ശന്‍ കുട്ടികാലത്തു രാത്രി ഊണ് കഴിഞ്ഞാല്‍ എന്നേ നടക്കാന്‍ കൊണ്ട് പോകുമായിരുന്നു. അപ്പോള്‍ ഇംഗ്ലീഷില്‍ ഉള്ള പഴഞ്ചോല്ലുകള്‍ പറഞ്ഞു പഠിപ്പിക്കുമായിരുന്നു. അതില്‍ പ്രധാനപെട്ട ഒന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം.

എന്നെങ്കിലും ഉപകാരപ്പെടും. ഇതൊക്കെ പറഞ്ഞു തരാന്‍ വീട്ടില്‍ ആളുകള്‍ ഉണ്ടായിക്കാണില്ല. സാരമില്ല.

When wealth is lost, nothing is lost!

When health is lost, something is lost!

When character is lost, everything is lost!

ധനം നഷ്ടപെട്ടാല്‍, നിങ്ങള്‍ക്ക് ഒന്നും നഷ്ടപെടുന്നില്ല. ആരോഗ്യം നഷ്ടപെട്ടാല്‍, നിങ്ങള്‍ ചിലതൊക്കെ നഷ്ടപ്പെടുന്നു.

എന്നാല്‍ നിങ്ങളുടെ സല്‍സ്വഭാവം നഷ്ടപെട്ടാല്‍, നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു!

മനസ്സിലായോ, വര്‍മ സാറന്മാരെ...?

( ബഹുവചനം മനഃപൂര്‍വമാണ്. കാരണം ഈ മറുപടി ഈ മാന്യദ്ദേഹത്തിന് വേണ്ടി മാത്രമല്ല. ഈ പോസ്റ്റിനു താഴെ വന്നു മെഴുകാന്‍ സാധ്യത ഉള്ള എല്ലാ സാറന്മാര്‍ക്കും വേണ്ടി കൂടിയാണ് ?? )

മുത്തച്ഛനെ കുറിച്ച് സൗമ്യാ സരിന്‍ ഇട്ട പഴയ പോസ്റ്റ് ചുവടെ

മുത്തശ്ശന്‍ ആണ്...

റിട്ടയേര്‍ഡ് ഫ്‌ലയിങ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍!

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ 35 വര്‍ഷം സേവനം അനുഷ്ഠിച്ചു റിട്ടയര്‍ ചെയ്ത ഒരു പട്ടാളക്കാരന്‍!

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് 1990 ഇല്‍ മുത്തശ്ശന്‍ റിട്ടയര്‍ ആയി വരുന്നത്. അതിന് ശേഷം മുത്തശ്ശന്റെ പട്ടാളക്കഥകളും ചേതക് സ്‌കൂട്ടറും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി. മുത്തശ്ശന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. പട്ടാളത്തില്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ വെച്ച് മരണപ്പെട്ടു എന്നും. മുത്തശ്ശന്‍ അദ്ദേഹത്തിന്റെ അമ്മയുടെ ( ഞങ്ങള്‍ മുത്തി എന്ന് വിളിക്കും ) ഒരേ ഒരു മകന്‍ ആയിരുന്നു. കൂടെ ഭര്‍ത്താവ് ഇല്ലാഞ്ഞിട്ടും ഒരേ ഒരു മകന്‍ ആയിട്ടും മുത്തി മുത്തശ്ശനെ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ തന്നെ പറഞ്ഞയച്ചു. പറഞ്ഞു കേട്ടിട്ടുണ്ട്. അന്നത്തെ കാലത്തു ആ നാട്ടില്‍ പത്താം ക്ലാസ് പാസ്സായ അപൂര്‍വം ആളുകളില്‍ ഒരാള്‍ മുത്തശ്ശന്‍ ആയിരുന്നു എന്ന്... എന്നിട്ടും വേറൊരു ജോലിക്കും പോയില്ല.

മുത്തശ്ശന്‍ ഒറ്റക്ക് മദ്രാസില്‍ പട്ടാളത്തില്‍ ജോലി തേടി പോയതും നേരിട്ട കഷ്ടപാടുകളും ഒക്കെ പല തവണയായി മുത്തശ്ശനില്‍ നിന്നും കേട്ടിട്ടുണ്ട്.

നമ്മള്‍ എല്ലാവരും പറയാറില്ലേ ' പട്ടാള വെടി ' എന്ന്... ?? അവര്‍ റിട്ടയര്‍ ആയ ശേഷം പറയുന്ന പഴയ പല കഥകളെയും ഞങ്ങളും പലപ്പോഴും കളിയാക്കിയിട്ടുണ്ട്. ' ആ, മുത്തശ്ശന്‍ ബോംബിങ് തുടങ്ങീ ട്ടോ ' എന്ന് പറഞ്ഞു ചിരിച്ചിട്ടുണ്ട്. മുത്തശ്ശന്‍ 1971 യുദ്ധത്തില്‍ ആക്റ്റീവ് ആയി പങ്കെടുത്ത ആളാണ്. അന്നത്തെ കഥകള്‍ എത്ര പറഞ്ഞാലും അദ്ദേഹത്തിന് മതിയാകാറില്ല.

പക്ഷെ പറയാന്‍ വന്നത് അതല്ല...

ഇപ്പോള്‍ മുത്തശ്ശന്‍ എന്റെ അമ്മാവന്റെ കൂടെ ബാംഗ്ലൂരില്‍ ആണ് താമസം. തൊണ്ണൂറ് വയസ്സ് കഴിഞ്ഞു.

രണ്ടു ദിവസം മുമ്പ് അമ്മാമ വീഡിയോ കാള്‍ ചെയ്തപ്പോ തമാശക്ക് ഒരു കാര്യം പറഞ്ഞു...

' സൗമ്യേ, ഇവിടെ ഒരാള്‍ റെഡി ആയി ഇരിക്കുന്നുണ്ട്. ഇന്ന് എന്തൊക്കെയോ തപ്പുകയും തിരയുകയും ചെയ്യുന്നുണ്ടായിരുന്നു. ചോദിച്ചു നോക്ക് '

ഞാന്‍ അത്ഭുതത്തോടെ മുത്തശ്ശനോട് ചോദിച്ചു. ' എന്താ മുത്തശ്ശന്‍ തിരഞ്ഞെത്? എന്തിന് ആണ് റെഡി ആവുന്നത്? '

ഞങ്ങള്‍ അപ്പോഴും ഒരു തമാശ പോലെ കളിയാക്കി ആണ് ചോദിച്ചത്.

പക്ഷെ മുത്തശ്ശന്‍ വളരെ ഗൗരവത്തോടെ പറഞ്ഞു.

' കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായി കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളെ തിരിച്ചു വിളിക്കാന്‍ സാധ്യതയുണ്ട്. അപ്പൊ വേണ്ട പേപ്പറുകളും ഒക്കെ റെഡി ആക്കി വെക്കുകയായിരുന്നു. എന്റെ മെഡലുകളും യൂണിഫോംമും ഒക്കെ...

ഞങ്ങള്‍ക്ക് അപ്പോഴും തമാശ ആണ് തോന്നിയത്.

' മുത്തശ്ശന്‍ എന്താ പറയുന്നത്? ഈ അവസ്ഥയില്‍ പോയി എന്ത് ചെയ്യാനാ? '

അതിലും മുത്തശ്ശന്നു ഒരു സംശയവും ഇല്ലായിരുന്നു.

' എനിക്ക് വാര്‍ ഫ്രന്റില്‍ പോകാന്‍ കഴിയില്ലായിരിക്കും. പക്ഷെ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഒരു സ്ഥലത്തു ഇരുന്നു കൊടുക്കാന്‍ ഇപ്പോഴും എനിക്ക് കഴിയും!'

പിന്നെ ഒന്നും തിരിച്ചു പറയാന്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

അവസാനം ഒന്നൂടി മുത്തശ്ശന്‍ പറഞ്ഞു...

' വിളിച്ചാല്‍ പോകണ്ടേ?

പോകണം... പോകും! '

'Once a soldier, Always a soldier!'

Proud of you ??

Tags:    

Similar News