കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് തെരുവ് നായകള്‍; രണ്ടാം ദിനത്തില്‍ കടിയേറ്റത് 25 പേര്‍ക്ക്; കടിയേല്‍ക്കുന്നവരില്‍ ഏറെയും വഴിയാത്രക്കാര്‍; നഗരവാസികള്‍ കടുത്ത അമര്‍ഷത്തില്‍; വ്യാപാരികള്‍ പ്രതിസന്ധിയില്‍; തെരുവ് നായശല്യം ചര്‍ച്ച ചെയ്യാന്‍ നാളെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കും

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് തെരുവ് നായകള്‍

Update: 2025-06-18 10:47 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ വിറപ്പിച്ചു തെരുവ് നായകളുടെ പരാക്രമം. കണ്ണൂര്‍ നഗരത്തില്‍ ഭീതി വിതച്ച് ബുധനാഴ്ച്ചവീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. ബുധനാഴ്ച്ച രാവിലെ ഏഴരയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരസ്പരം എസ്.ബി. ഐ റോഡ്, താവക്കരയിലെ പുതിയബസ് സ്റ്റാന്‍ഡ്, സെന്റ് മൈക്കിള്‍ സ് സ്‌കൂള്‍, ഫോര്‍ട്ട് റോഡ് എന്നിവടങ്ങളില്‍ നിന്നാണ് 25 പേര്‍ക്ക് കടിയേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി സഹകരണാശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു.

തയ്യില്‍ സ്വദേശിയായ പ്രദീപന്‍ (63) മംഗ്‌ളൂരിലെ മുഹമ്മദ് നാസര്‍ (40) ഇരിട്ടിയിലെ തസൗസി ഫ് (21) നെല്ലൂന്നിയിലെ കുഞ്ഞികൃഷ്ണന്‍ (66) എര്‍ണാകുളം ജില്ലയിലെ സാജു കെ തങ്കപ്പന്‍ (59) മട്ടന്നൂരിലെ സജീവന്‍ (52) കാട്ടാമ്പള്ളിയിലെ സുനില്‍കുമാര്‍ (49) കണ്ണൂരിലെ റഹ്‌മാന്‍ (23) മുണ്ടേരിയിലെ ഗോപിനാഥന്‍ (60) കടുമേനിയിലെ മുഹമ്മദ് റാഷിദ് (18) കുയിലൂരിലെ ശ്രീലത (70) ബ്‌ളാത്തൂരിലെ കരുണാകരന്‍(78) തമിഴ്‌നാട് ചിന്ന സേലത്തെ ഭൂപതി (40) തോട്ടടയിലെ ഭിന്നശേഷിക്കാരനായ ജാസ് (21) ചെറുപുഴ സ്വദേശി ജോയല്‍ (17) ദിവിന്‍ (37) കണ്ണാടിപറമ്പിലെ എന്‍.കെ റിയാസ് ( 33) പടന്നപ്പാല ത്തെ പ്രണവ് കുമാര്‍ (29) തുടങ്ങിയവരെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വഴിയാത്രക്കാരായ ഇവരില്‍ ഏറെ പേര്‍ക്കും കാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച്ച രാവിലെയും കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായ ആക്രമണത്താല്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 56 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ തെരുവ് നായയുടെ പരാക്രമം ഒരു മണി വരെ നീണ്ടു. എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയവരെ നായ പിന്‍തുടര്‍ന്ന് കടിക്കുകയായിരുന്നു. ഇവരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഇതിനിടെ അടുത്ത വീട്ടിലെ പട്ടിയുടെ കടിയേറ്റ് മേലെ ചൊവ്വയിലെ രണ്ടു വയസുകാരന്‍ ഗൗറിക്കിനെയും കുത്തിവയ്പ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒന്നാം പ്‌ളാറ്റ്‌ഫോമിലെ യാത്രക്കാര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. അതിരൂക്ഷമായ തെരുവ് പട്ടിശല്യം ചര്‍ച്ച ചെയ്യാന്‍ നാളെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മേയര്‍ മുസ്ലീഹ് മഠത്തില്‍ പറഞ്ഞു. കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചതിനുശേഷം കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്.

തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളിലും അക്രമകാരികളായ നായയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കും. രണ്ടു ദിവസങ്ങളിലായി ആറോളം നായകളെ പിടികൂടി.കോര്‍പറേഷന്‍ സംവിധാനത്തെ ബഹുമാനിക്കാന്‍ സുകന്യ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തയ്യാറാകുന്നില്ല. മൃഗ സ്‌നേഹികള്‍ എന്ന പേരില്‍ ചിലര്‍ കേസുമായി പോകുന്നത് അക്രമകാരികളായ നായകളെ പിടികൂടുന്നതിന് തടസമാവുകയാണ്.

കന്റോണ്‍മെന്റ് ഏരിയയില്‍ മാലിന്യം തള്ളുന്നത് പ്രദേശത്ത് തെരുവ് പട്ടികള്‍ കൂടാനിടയാവുകയാണെന്നും മേയര്‍ പറഞ്ഞു.. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, മുന്‍ മേയര്‍ ടി ഒ മോഹനന്‍ തുടങ്ങി ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News