'ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ ഒരു യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍... ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു'; അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവേ രാഹുലിന് താക്കീതുമായി സുപ്രീം കോടതി

'നിങ്ങളൊരു യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു'; രാഹുലിനോട് സുപ്രീം കോടതി

Update: 2025-08-04 07:46 GMT

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. 2000 കിലോ മീറ്ററോളം ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത തുറന്നടിച്ചു. അപകീര്‍ത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചത്. തിങ്കളാഴ്ച രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ താക്കീത്.

2020 ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. 2,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന അനധികൃതമായി കൈയേറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ 'കീഴടങ്ങലാ'ണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. 'ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ ഒരു യഥാര്‍ഥഇന്ത്യക്കാരനാണെങ്കില്‍... ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു', രാഹുലിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ജസ്റ്റിസ് ദത്ത പറഞ്ഞു.

ജസ്റ്റിസ് ദീപങ്കര്‍ ദത്തയും ജസ്റ്റിസ് എ.ജി. മസിഹും അടങ്ങുന്ന ബെഞ്ച് ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ''2020 ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷങ്ങളെയും 20 ഇന്ത്യന്‍ സൈനികരുടെ മരണത്തെയും കുറിച്ചായിരുന്നു പരാമര്‍ശം. സംഘര്‍ഷത്തിന് ശേഷം 2,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈയടക്കിയെന്നായിരുന്നു പരാമര്‍ശം''. ഇതിന് നരേന്ദ്ര മോദി സര്‍ക്കാരിനെയാണ് താന്‍ കുറ്റപ്പെടുത്തിയതെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. 'നിങ്ങള്‍ അവിടെയുണ്ടായിരുന്നോ? നിങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകളുണ്ടോ?' കോടതി രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. 'ഇതൊന്നും പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിനെങ്ങനെ പ്രതിപക്ഷ നേതാവാകാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി മറുപടി നല്‍കി. എങ്കില്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ പറയാത്തതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നതെന്തിനാണെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു.

ഇന്ത്യന്‍ ആര്‍മിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെടുത്ത അപകീര്‍ത്തി കേസ് റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഇന്ത്യയുടെ 2000 കിലോ മീറ്ററോളം ഭൂമി ചൈനക്ക് അടിയറവ് വെച്ചെന്ന ഭാരത് ജോഡോ യാത്രാ വേളയില്‍ നടത്തിയ പരാമര്‍ശത്തിന്മേലായിരുന്നു അപകീര്‍ത്തി കേസെടുത്തത്. ക്രിമിനല്‍ പരാതിയില്‍ പോലീസ് രാഹുല്‍ ഗാന്ധിക്ക് മുന്‍കൂട്ടി വാദം കേള്‍ക്കാന്‍ അനുവാദം നല്‍കാതെ കേസെടുത്തതുള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലെ പിഴവുകള്‍ സിംഗ്വി ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചത്. ലഖ്‌നൗവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്തുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി മേയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

Tags:    

Similar News