ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയ ആളെ പോലീസ് പിടികൂടി; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇറാന്‍ സ്വദേശിയെ പിടികൂടിയത് കഫേയില്‍ എത്തി കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്യുന്നതിടെ

ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയ ആളെ പോലീസ് പിടികൂടി

Update: 2025-05-06 06:16 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയതായി സംശയിക്കപ്പെടുന്ന ഒരാളിനെ പോലീസ് പിടികൂടി. ഒരു കഫേയില്‍ വെച്ചാണ് ഇയാളെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. കഫേയില്‍ എത്തി കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്യുന്നതിനിടെയാണ് ഇറാന്‍കാരനായ ഇയാള്‍ പിടിയിലാകുന്നത്. യൂണിഫോം ധരിക്കാതെ ജീന്‍സും ഷര്‍ട്ടും ധരിച്ചാണ് പോലീസ് സംഘം കഫേയില്‍ എത്തിയത്. സാധാരണ കസ്റ്റമര്‍മാരെ പോലെ കോഫിക്ക് ഓര്‍ഡര്‍ നല്‍കിയ ഇവര്‍ പെട്ടെന്നാണ് ഇറാന്‍കാരന് നേരേ ചാടിവീണ് പിടികൂടുന്നത്.

ഇരുപത്തി ഒമ്പത് വയസുകാരനായ ഇറാന്‍ പൗരന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇനിയും പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പലരും ഈ രംഗം മൊബൈലില്‍ പകര്‍ത്തിയിരുന്നു. കഫേയില്‍ നിന്ന് പിടികൂടിയ ഇയാളെ പോലീസ് വലിച്ചിഴച്ചാണ് അവരുടെ വാഹനത്തിലേക്ക്് കയറ്റിയത്. ശനിയാഴ്ച വെസ്റ്റ് ലണ്ടന്‍, റോച്ച്‌ഡെയ്ല്‍, സ്വിന്‍ഡന്‍, മാഞ്ചസ്റ്റര്‍, സ്റ്റോക്ക്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ പോലീസ് തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ക്കായി വ്യാപകമായ തോതില്‍ പരിശോധന നടത്തിയിരുന്നു.

തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മൂന്ന് ഇറാന്‍ പൗരന്‍മാരെ പോലീസ് പിടികൂടിയിരുന്നു. അവരേയും കഫേയില്‍ വെച്ച് പിടികൂടിയ ഇറാന്‍കാരനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. യു.കെയിലെ വലിയൊരു കെട്ടിടസമുച്ചയം തകര്‍ക്കാന്‍ ഇറാന്‍കാരനായ ഭീകരര്‍ തയ്യാറെടുക്കുന്നതായി പോലീസിന് നേരത്തേ വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡും അറസ്റ്റുകളും നടക്കുന്നത്.

ഈ ആക്രമണം നടന്നിരുന്നു എങ്കില്‍ വന്‍ തോതിലുള്ള നാശനഷ്ടങ്ങളും ആളപായവും ഉണ്ടാകുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഇതു വരെ നാല് ഇറാന്‍ പൗരന്‍മാരാണ് അറസ്റ്റിലായിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ചീഡല്‍ ഹല്‍മിലും സംഭവവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഒരാളിനെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഏത് രാജ്യക്കാരനാണ് എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇയാളെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ചീഡല്‍ ഹല്‍മില്‍ നടത്തിയ റെയ്ഡിനിടെ, 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും രണ്ട് പുരുഷന്മാരെയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിരപരാധികളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്

ഇവരെ വിട്ടയച്ചിരുന്നു. തട്ടിക്കൊണ്ട് പോകാന്‍ വന്നവരാണെന്ന് കരുതിയാണ് ഓടിയതെന്നാണ് പതിനാലുകാരന്‍ പോലീസിനോട് പറഞ്ഞത്. സംശയിക്കപ്പെട്ട വ്യക്തിയെ പിടികൂടിയ പോലീസ് അയാളുടെ കൈകള്‍ പിന്നില്‍ കെട്ടി തറയില്‍ ഇരുത്തുകയായിരുന്നു.

ബ്രിട്ടനിലുള്ള ഇറാന്‍കാരായ പല വ്യക്തികളെ കുറിച്ച്. നേരത്തേയും ഭീകരബന്ധം സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കുറേ നാള്‍ മുമ്പ് ചാരപ്രവര്‍ത്തനം നടത്തിയതിന് മൂന്ന്് ഇറാന്‍ പൗരന്‍മാരെ പോലീസ് പിടികൂടിയിരുന്നു. പടിഞ്ഞാറന്‍ ലണ്ടനില്‍ വെച്ചാണ് ഇവരെ പിടികൂടിയിരുന്നത്.

Tags:    

Similar News