പൈലറ്റിനെ അവിശ്വസിക്കാന്‍ ധൃതി വേണ്ട; സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയതെന്ന് കരുതേണ്ട; വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ഊഹാപോഹമെന്ന് യുഎസ് ഏജന്‍സിയും; വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ സമയമെടുക്കും; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ബോയിങ്ങിന് തടിയൂരാന്‍ എളുപ്പം കഴിയില്ല

പൈലറ്റിനെ അവിശ്വസിക്കാന്‍ ധൃതി വേണ്ട

Update: 2025-07-20 15:49 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവെക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. വിദേശ മാധ്യമങ്ങള്‍ തുടര്‍ച്ചയായി അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, ഇത് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന വിധത്തിലും നിരവധി റിപ്പോര്‍ട്ടുകളെത്തി. പൈലറ്റുമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പൈലറ്റുമാരുടെ സംഘടനകളും രംഗത്തു വന്നു കഴിഞ്ഞു.

വിമാനത്തിലെ ക്യാപ്ടന്‍ പൈലറ്റായി സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയതെന്ന തിയറിയാണ് വ്യാപകമായ പ്രചരിക്കുന്നത്. എന്നാല്‍, ആ വാദം വിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സിയും വെളിപ്പെടുത്തുന്നത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, അഥവാ എഎഐബി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പൈലറ്റുമാര്‍ക്കെതിരെ വാര്‍ത്തകല്‍ എത്തിത്. വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫായതാണ് അപകടകാരണം എന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

പിന്നാലെ അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലും ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സീനിയര്‍ പൈലറ്റ് സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയത് എന്ന് യുഎസ് വൃത്തങ്ങള്‍ വിശ്വസിക്കുന്നതായി ആയിരുന്നു ആ റിപ്പോര്‍ട്ട്. എന്നാല്‍ വാള്‍ സ്ട്രീറ്റിന്റെ ജേര്‍ണലിന്റെ ആ റിപ്പോര്‍ട്ടിനെ തള്ളിയിരിക്കുകയാണ് അമേരിക്കന്‍ ഏജന്‍സി. യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡാണ് (എന്‍ ടി എസ് ബി)വാള്‍ സ്ട്രീറ്റ് ജേണര്‍ വാര്‍ത്തയെ തള്ളുന്നത്.

അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അകാലത്തിലുള്ളതും ഊഹാപോഹം നിറഞ്ഞതുമാണെന്നാണ് എന്‍ ടി എസ് ബി മേധാവി ജെന്നിഫര്‍ ഹോമെന്റി പറയുന്നത്. ഇത്തരം വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് സമയമെടുക്കും. അവരിപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. അതുകൊണ്ടുതന്നെ ബാക്കി റിപോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാനാണെന്നാണ് എന്‍ ടി എസ് ബി പറയുന്നത്.

ഇതോടെ ബോയിങിന് എളുപ്പത്തില്‍ തലയൂരാന്‍ കഴിയില്ലെന്ന നിഗമനങ്ങള്‍ക്കും ഇടയാക്കുന്നു. നേരത്തെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് നിരുത്തവാദിത്തപരമാണെന്നായിരുന്നു എഎഐബി ഡയറക്ടര്‍ ജനറല്‍ ജിവിജി യുഗന്ധറിന്റെ പ്രതികരണം. വിമാനാപകടം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചിലര്‍ 'തിരഞ്ഞെടുത്തതും സ്ഥിരീകരിക്കാത്തതുമായ റിപ്പോര്‍ട്ടിംഗിലൂടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വാള്‍ സ്ട്രീറ്റിന്റെ റിപോര്‍ട്ടിനെ സംശയനിഴലിലാക്കുന്ന തരത്തില്‍ എന്‍ ടി എസ് ബി മേധാവിയും പ്രതികരിക്കുന്നത്.

അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തകരാര്‍ കാരണമായോ എന്നറിയാന്‍ നിര്‍ണായക പരിശോധന. വിമാനത്തിന്റെ അവശിഷ്ടങ്ങളിലാണ് പരിശോധന നടത്തുന്നത്. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ വാല്‍ഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

ടേക്ക് ഓഫിനായി നീങ്ങുമ്പോള്‍ വിമാനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാര്‍ മൂലമാണോ വാല്‍ഭാഗത്ത് തീപ്പിടിത്തമുണ്ടായത്, അതോ അപകടത്തിന് ശേഷമുണ്ടായ തീപിടിത്തം മാത്രമായിരുന്നോ ഇത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. വിമാനം പറന്നുയരുന്നതിന് മുമ്പ് വൈദ്യുത തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഫ്‌ലൈറ്റ് സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും, അതിന്റെ ഫലമായി ഇന്ധന വിതരണം നിര്‍ത്താന്‍ വിമാനത്തിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.

മാത്രമല്ല വിമാനത്തിന്റെ വാല്‍ഭാഗത്ത് എന്തൊ സാങ്കേതിക പ്രശ്നമുണ്ടെന്ന് പൈലറ്റ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം ടെക്നിക്കല്‍ ലോഗ് ബുക്കില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ച് ക്ലിയറന്‍സ് കൊടുത്തതിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. ഇന്ധന വിതരണം 'കട്ട്-ഓഫില്‍' നിന്ന് 'റണ്ണിലേക്ക്' തിരികെ മാറിയതിന് ശേഷം ഓക്‌സിലറി പവര്‍ യൂണിറ്റും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. അഹമ്മദാബാദിലെ ചൂടുള്ള കാലാവസ്ഥയില്‍ ടേക്ക് ഓഫിന് കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഇത് ഓണ്‍ ചെയ്തിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ 'റണ്‍' സ്ഥാനത്തുനിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയപ്പോള്‍ രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം ഏതാണ്ട് ഒരേസമയം നിലച്ചു എന്ന് വ്യക്തമാണ്. ബ്ലാക്ക് ബോക്‌സിന് ഗുരുതര കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഡാറ്റ സാധാരണ മാര്‍ഗ്ഗങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Tags:    

Similar News