അന്ന് കൂട്ടിനുണ്ടായിരുന്നത് ഒരു ബാറ്ററി ടോർച്ചും, വാക്കത്തിയും; പൂഞ്ഞാർ ബസ് അപകടത്തിന് പിന്നാലെ ഒളിവിൽ കഴിഞ്ഞത് കൊടുംകാട്ടിൽ; കറന്റും ഫോണുമില്ലാത്ത നാളുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി 'വെള്ളത്തിലാശാൻ'; മുൻ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വാക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: 2021-ല്‍ താന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം വെളിപ്പെടുത്തി വൈറല്‍ താരമായ 'വെള്ളത്തിലാശാന്‍' എന്നറിയപ്പെടുന്ന ജയദീപ്. പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി കേസെടുത്തതിനെ തുടര്‍ന്നാണ് ഇയാൾ ഒളിവില്‍ പോയത്. കര്‍ണാടകയിലെ കുടകിലെ ഒറ്റപ്പെട്ട ഒരിടത്താണ് അന്ന് താന്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ജയദീപ് അറിയിച്ചു. കറന്റോ, ഫോണോ, ഗ്യാസോ, കിണറോ ഇല്ലാതിരുന്ന, മുറികള്‍ക്ക് വാതില്‍ പോലുമില്ലാതിരുന്ന ഒരു പ്രദേശത്തായിരുന്നു താന്‍ താമസിച്ചതെന്ന് ഇയാൾ പറഞ്ഞു.
ഒരു ബാറ്ററി ടോർച്ചും, വാക്കത്തിയും, കാപ്പി വടിയുമായിരുന്നു അന്ന് കൂട്ടിനുണ്ടായിരുന്നതെന്നും ജയദീപ് വെളിപ്പെടുത്തി. മൂന്ന് വര്‍ഷം മുമ്പ്, 2021-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലൂടെ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപ് ഓടിച്ച കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു. കുറഞ്ഞ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ധാരണയില്‍ ബസ് മുന്നോട്ടെടുത്തപ്പോൾ, മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളം കാരണം ബസ് വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു.
ബസ് സ്റ്റാര്‍ട്ട് ആകാത്തതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഒരാള്‍ പൊക്കത്തിലുള്ള വെള്ളത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. വടം ഉപയോഗിച്ചാണ് പിന്നീട് ബസ് വലിച്ചു കയറ്റിയത്. മീനച്ചിലാറ്റില്‍ തടയണ ഉയര്‍ത്തി നിര്‍മ്മിച്ച ശേഷമാണ് ഈ റോഡില്‍ വെള്ളക്കെട്ട് പതിവായതെന്ന വിവരവും പുറത്തുവന്നിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്നാരോപിച്ച് കെഎസ്ആര്‍ടിസി ജയദീപിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഈ സംഭവത്തെ തുടര്‍ന്നാണ് ജയദീപ് 'വെള്ളത്തിലാശാന്‍' എന്ന പേര് സ്വയം സ്വീകരിച്ചതും, കെഎസ്ആര്‍ടിസി കേസ് എടുത്തപ്പോള്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചതും. അഭിനയവും തബല വായനയും ആണ് ഹോബിയും ജോലിയും എന്ന് മുൻപ് സാമൂഹ മാധ്യത്തിലൂടെ കുറിപ്പിലൂടെ ആശാൻ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ മുഖംകാണിക്കാന്‍ ശ്രമം നടത്തുകയാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. അന്വശ്വര നടൻ ജയന്‍റെ വലിയ ആരാധകനാണ് ഇദ്ദേഹമെന്നും ജയന്‍റെ വേഷത്തിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
