വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചതോടെ എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം; സിപിഐ പരസ്യ ആവശ്യം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി മൗനത്തില്‍; വിജിലന്‍സ് അന്വേഷണം യോഗേഷ് ഗുപ്ത നയിച്ചേക്കും

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം

Update: 2024-09-20 01:59 GMT

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റാന്‍ സംസ്ഥാന സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കയാണ്. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരത്തെ മുതല്‍ ശക്തമായി ആവശ്യപ്പെട്ടിട്ടും സിപിഐ ഉള്‍പ്പെടെ ഇടത് മുന്നണിയിലെ തന്നെ ഘടകകക്ഷികള്‍ ശബ്ദം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനെ പിന്തുണച്ച് വരികയായിരുന്നു.

വിജിലന്‍സ് അന്വേഷണം വന്നതോടെ ഇദ്ദേഹത്തെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായും കഴിയില്ല. എന്നാല്‍, അന്‍വറിന്റെ ആരോപണങ്ങളില്‍ എത്രകണ്ട് വസ്തുത ഉണ്ടെന്ന് പരിശോധിക്കാതെ മുഖ്യമന്ത്രി അജിത്കുമാറിനെ കൈവിടിലെന്നും സൂചനകളുണ്ട്. എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദ്ധം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം മനസുമാറ്റിയേക്കാം.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിലാണ്. പി വി അന്‍വറിന്റെ അജിത് കുമാറിനെതിരെയുള്ള ആരോപണങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നതാണ്. കേസ് അട്ടിമറിക്കല്‍, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ അജിത് കുമാറിനെതിരെ ഉയര്‍ന്നത് നിരവധി ആരോപണങ്ങളാണ്. അന്‍വറിന്റെ പക്കല്‍ ഈ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നതാണ് വസ്തുത. ഇക്കാര്യം അന്വേഷിച്ചു തെറ്റെന്ന് കണ്ടെത്തിയാല്‍ പരാതിക്കാരനെതിരെ നിയമ നടപടി വേണമെന്ന ആവശ്യം എഡിജിപിയും ഉന്നയിച്ചിരുന്നു.

അതേസമയം നേരത്തെ ഉയര്‍ത്തിയ പരാതികള്‍ക്ക് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറില്‍ ഭൂമി വാങ്ങി,ആഢംബര്‍ വീട് നിര്‍മിക്കുന്നു, ബന്ധുക്കള്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസില്‍ പ്രാഥമികഅന്വഷണം നടത്താന്‍ അനുമതി തേടി ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.

പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതെല്ലാം ഇടതുമുന്നണിയില്‍ തന്നെ വലിയ വിള്ളലുണ്ടാക്കി. സിപിഐയും എന്‍സിപിയും ഉള്‍പ്പെടെ അജിത് കുമാറിനെ മാറ്റണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരസ്യമായി മാധ്യമങ്ങളക്ക് മുന്നില്‍ പറയാനും സിപിഐ നേതൃത്വം മടിച്ചില്ല. അനന്തമായി കാത്തിരിക്കാനാവില്ലെന്നു വരെ സിപിഐ സംസ്ഥന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു.

എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരാതെ എങ്ങനെ നടപടി എടുക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഐ മുഖപത്രത്തിലെ ലേഖനത്തിലടെ ദേശയീ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു, പാര്‍ട്ടി ഇക്കാര്യത്തില്‍ പിറകോട്ടില്ലെന്നും അജിത് കുമാറിനെ മാറ്റിയേ പറ്റൂ എന്നും ആവശ്യപ്പെട്ടു. ഇതും വലിയ വിവാദമായതോടെയാണ് ഇന്നലെ രാത്രിയോടെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നത്.

അജിത് കുമാറിനെതിരെ അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലന്‍സ് മേധാവി തീരുമാനിക്കും. പി.വി അന്‍വര്‍ എം.എല്‍.എ നല്‍കിയ പരാതിയിലുള്‍പ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ തന്റെ സംഘത്തിന് അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ശിപാര്‍ശ ഡിജിപി ആഭ്യന്തര വകുപ്പിന് നല്‍കി. എന്നാല്‍ ശിപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം ശക്തമായതോടെ ശിപാര്‍ശ നല്‍കിയതിന്റെ ഏഴാം ദിവസം മുഖ്യമന്ത്രി തീരുമാനമെടുക്കുകയായിരുന്നു.

അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് വിജിലന്‍സ് മേധാവിക്ക് കൈമാറുകയും ചെയ്തു. ആരോപണ വിധേയന്‍ എഡിജിപിയായതിനാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത തന്നെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചേക്കും എന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥരായി എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും വരിക.

ഇതില്‍ ഇന്ന് വിജിലന്‍സ് മേധാവി അന്തിമ തീരുമാനമെടുക്കും. അനധികൃത സ്വത്ത് സമ്പാദനവും വീട് നിര്‍മാണവും ഉള്‍പ്പെടെയുള്ള അഞ്ച് കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് പുറമേ, വിജിലന്‍സ് കൂടി അന്വേഷണത്തിന് ഇറങ്ങുന്നതോടെ അജിത് കുമാറിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി കസേരയ്ക്ക് ഇളക്കം തട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

Tags:    

Similar News