സിനിമയിൽ 'കാപ്പത്തിങ്ക സാമി..'എന്ന് ഗ്രാമവാസികൾ അലറിക്കരയുമ്പോൾ ഓടിയെത്തുന്ന രക്ഷകൻ; വില്ലന്മാരെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തി സാധാരണക്കാർക്ക് നീതി വാങ്ങിച്ചുകൊടുക്കുന്ന സ്വഭാവം; പക്ഷെ റിയൽ ലൈഫിൽ ആ നടന് സംഭവിച്ചത് മറ്റൊന്ന്; കരൂരിലെ ദുരന്തം വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമോ?; നേതാവിന് ഇനിയൊരു റീഎൻട്രി ഉണ്ടാകുമോ?; 'എൻ നെഞ്ചിൽ കൂടിയിറിക്കും' ആ വിളി കാത്ത് തമിഴ് മണ്ണ്
കരൂർ: സിനിമയിൽ ഒരു ഗ്രാമത്തെ മുഴുവൻ രക്ഷിക്കുന്ന വ്യക്തിത്വമായിട്ടാണ് വിജയ് എന്ന നടൻ എല്ലാവരുടെ മുന്നിൽ തിളങ്ങിയത്. തമിഴ്നാട് രാഷ്ട്രീയം എടുത്ത് പരിശോധിച്ചാൽ മതിയാകും. സാധാരണക്കാരുടെ സിമ്പതി പിടിച്ചുപറ്റി ജയിക്കുന്ന ഒരു രീതി എംജിആർ ന്റെ കാലം മുതൽക്കേ ഉള്ളതാണ്. മഹാദുരന്തം നടന്ന കരൂരിലും ഇപ്പോൾ അത് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെയാണ് എംകെ സ്റ്റാലിൻ വിജയ് യെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത്. കാരണം വലിയൊരു ദുരന്തം നടന്നിട്ട് പോലും വിജയ് എന്ന വ്യക്തിയെ ആരും താഴ്ത്തി സംസാരിക്കുന്നില്ല. കൂടുതൽ പേരും പിന്തുണ തന്നെ കൊടുക്കുന്നുണ്ട്. ഇനി ഇവർ അവരുടെ സ്വന്തം നേതാവിന്റെ റീഎൻട്രിക്ക് വേണ്ടിയാണു കാത്തിരിക്കുന്നത്.
അതിനിടെ മറ്റൊരു വശത്ത് ഈ കൊലപാതകിയെ അറസ്റ്റ് ചെയ്യണം. എത്ര പേരുടെ ജീവനാണ് ഇയാൾ കാരണം നഷ്ടമായത്..എന്ന് വിമർശിച്ചുള്ള പോസ്റ്ററും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പരക്കുകയാണ്. മഹാദുരന്തം നടന്ന പാതയിലൂടെ പാഞ്ഞുപോയവരാണ് അസാധാരണ പോസ്റ്റർ കണ്ടത്. ചോര പുരണ്ട കൈകളുമായി ടിവികെ നേതാവ്. തങ്ങളുടെ പ്രതീക്ഷയെന്ന് കരുതിയാൾ വില്ലനാകുന്ന കാഴ്ച. അതുപോലെ വിജയ്‌ക്കെതിരെ പ്രതിഷേധം ആർത്തിരമ്പുന്നതും ഒരു സത്യമാണ്.
അതുകൊണ്ട് ഈയൊരു ദുരന്തത്തിൽ ആരെ കുറ്റപ്പെടുത്തും എന്ന കാര്യത്തിലും ഇപ്പോൾ ആളുകൾ ആശയകുഴപ്പത്തിൽ ആയിരിക്കുകയാണ്. ഇനി തമിഴ് മണ്ണിനെ വിജയ് എങ്ങനെ രക്ഷിക്കുമെന്നത് കണ്ടു തന്നെ അറിയണം. എന്തായാലും 2026 തമിഴ്നാട് ഇലക്ഷനിൽ എന്ത് മറിമായം വേണമെങ്കിലും സംഭവിക്കാം എന്ന തരത്തിലാണ് ഇപ്പോൾ കഥയുടെ പോക്ക്.
അതിനിടെ, വിജയ്‌ക്കെതിരെ കരൂര്‍ നഗരത്തിലാകെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കൊലയാളിയായ വിജയ്യെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്. തമിഴ്‌നാട് വിദ്യാര്‍ത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നില്‍ക്കുന്ന വിജയ്യുടെ ചിത്രത്തോടെയുള്ള പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. വിജയ്ക്കെതിരായ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഡിഎംകെയും സെന്തില്‍ ബാലാജിയും ആണെന്നാണ് ടിവികെ ആരോപിക്കുന്നത്.
അതേ സമയം കരൂര്‍ ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ വസതിയിലെത്തിയ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് ഇന്ന് രാവിലെ പുറത്തിറങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിമുതല്‍ ഇന്ന് രാവിലെ 10 മണിവരെ വിജയ് തന്റെ നീലങ്കരയിലെ വസതിയിലായിരുന്നു. 10 മണിക്കാണ് വീട്ടില്‍ നിന്ന് കറുത്ത നിറമുള്ള കാറില്‍ പുറത്തേക്ക് പോയത്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. പാര്‍ട്ടി ഓഫീസിലേക്കോ, വിമാനത്താവളത്തിലേക്കോ പോകാനാണ് സാദ്ധ്യത. പൊലീസ് സംരക്ഷണത്തിലാണ് നടന്‍ പുറത്തിറങ്ങിയത്.
കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്. റാലി നയിച്ചത് ടി.വി.കെ പ്രസിഡന്റ് വിജയ് ആണ്. എന്നാല്‍ ഇതുവരെ കേസെടുത്തത് ടി.വി.കെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിര്‍മല്‍ കുമാര്‍ കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ എന്നിവര്‍ക്കെതിരെയാണ്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞു. 10 പേര്‍ കുട്ടികളും 17 പേര്‍ സ്ത്രീകളുമാണ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും സഹായ ധനം നല്‍കുമെന്ന് ടി.വി.കെ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഇരട്ടി തുകയാണിത്.