മനസ്സ് നിറഞ്ഞ് കണ്ണനെ കാണാന്‍ എവിടെ പോകാണം?; അമ്പലപ്പുഴയിലെ അമ്പാടിക്കണ്ണന്‍, നെയ്യാറ്റിന്‍കരയിലെ വെണ്ണക്കണ്ണന്‍, ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്‍ മൂന്ന് ക്ഷേത്രങ്ങളിലൂടെയാകട്ടെ ഈ വിഷുവില്‍ കണ്ണനെ കാണാനുള്ള യാത്ര

Update: 2025-04-13 06:47 GMT

വിഷു വരവറിയിക്കുന്ന കണിക്കൊന്നയുടെ മഞ്ഞക്കുളിരും, പാടങ്ങളില്‍ പുതുമഴയുടെ ഗന്ധവുമാണ് മേടമാസത്തെ സ്വാഗതം ചെയ്യുന്നത്. വാകപ്പൂക്കളുടെ ചുവപ്പില്‍ ചായപ്പെട്ട ഭൂമി പ്രകൃതിയുടെ പുതിയ തീര്‍ഥയാത്രയ്ക്കുള്ള പശ്ചാത്തലമായി മാറുന്നു. വിഷു ഇനി വെറും ഉത്സവമല്ല ഓരോ മനുഷ്യനും ഉള്‍ക്കൊള്ളേണ്ട ഒരു ആത്മിക യാത്ര. ഈ യാത്രയ്ക്ക് ആരംഭം പുതുമയുടെ കണിയായി കാണപ്പെടുന്ന വിഷുക്കണിയില്‍ നിന്നാണ്. മയില്‍പ്പീലി ചൂടിയ, മഞ്ഞപ്പട്ടണിഞ്ഞ, ഓടക്കുഴല്‍ കൈവശമുള്ള കണ്ണന്‍ കണിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അതൊരു ദര്‍ശനമായി മാറുന്നു. വീട്ടിലെ പൂജാമുറിയില്‍ സൂക്ഷ്മമായി അലങ്കരിച്ച കണിയാലങ്കാരങ്ങള്‍ക്ക് അതീതമായി, ശ്രീകൃഷ്ണനെ തീര്‍ഥയാത്രയിലൂടെ കാണാന്‍ ആഗ്രഹിക്കുന്നു ഈ വര്‍ഷത്തെ വിശുദ്ധദിനം. അമ്പലപ്പുഴയിലെ അമ്പാടിക്കണ്ണന്‍, നെയ്യാറ്റിന്‍കരയിലെ വെണ്ണക്കണ്ണന്‍, ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്‍ മൂന്ന് ക്ഷേത്രങ്ങളിലൂടെയാകട്ടെ ഈ വിഷുവില്‍ ഒരു ദിവ്യദര്‍ശന യാത്ര.

നെയ്യാറ്റിന്‍കര വാഴും കണ്ണാ...

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ജീവന്‍ രക്ഷിച്ചുവെന്ന് വിശ്വസിക്കുന്ന ഉണ്ണിക്കണ്ണന്‍ ഉത്സവസമ്മാനമായി വിഷുവില്‍ തന്റെ ഭക്തജനത്തിന് കണിയൊരുക്കുന്നു. നെയ്യാറിന്റെ തീരത്തുള്ള പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രം, ബാലഗോപാലന്റെ വെണ്ണയുണ്ണുന്ന രൂപത്തില്‍ ഭക്തര്ക്ക് പ്രത്യക്ഷപ്പെടുന്നു. കണിക്കൊന്നയുടെ മഞ്ഞക്കൊടികള്‍ തഴച്ച് നിന്ന ആലയം മേടമാസത്തിന് വിപുലമായ സ്വാഗതമാണ് നല്‍കുന്നത്.

വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച് രാവിലെ എട്ടുവരെ തുടരുന്നു. ഈ സമയത്ത് എത്തുന്നവര്‍ക്കു മേല്‍ശാന്തിയില്‍ നിന്ന് കൈനീട്ടം ലഭിക്കും. 'തൃക്കൈ വെണ്ണ' സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ കൃഷ്ണന്റെ അനുഗ്രഹം ഉറപ്പാണെന്ന വിശ്വാസം ശക്തമാണ്. ഉണ്ണിയപ്പം, കട്ടിപ്പായസം, പാല്‍പ്പായസം എന്നീ പ്രസാദങ്ങള്‍ ദര്‍ശനാനന്തരം ലഭിക്കും.

വിഷുദിവസം ഉച്ചയ്ക്ക് പ്രത്യേക സദ്യയും ഒരുക്കിയിട്ടുണ്ട്: പച്ചരിച്ചോര്‍, മോര്‍, അച്ചാര്‍, നാല് തരം കറികള്‍, കൂടാതെ സ്‌പെഷ്യല്‍ പായസവും സദ്യയ്ക്ക് ചാരുത കൂട്ടും. ക്ഷേത്രത്തിലെ ചരിത്രകേന്ദ്രമായ അമ്മച്ചി പ്ലാവിന്റെ മുന്നില്‍ നിന്ന് കണ്ണനെ പ്രാര്‍ഥിക്കുമ്പോള്‍ ശാന്തിയും ഐശ്വര്യവുമാണ് ഭക്തന്റെ ജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലായി, റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഈ ക്ഷേത്രത്തിലെ ഗോപുരം ഗീതോപദേശത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. പുലര്‍ച്ചെ 4:00 മുതല്‍ 11:30 വരെ. വൈകിട്ട് 4:00 മുതല്‍ 8:00 വരെ ദര്‍ശന സമയം.

ഗുരുവായൂരിലെ കണി...

വിഷുവിന്റെ ആദ്യ കണികാഴ്ചയ്ക്ക് ഏറ്റവും തിരക്കുള്ള ഭക്തിസാന്ദ്രതയുള്ള ദര്‍ശനമാണ് ഗുരുവായൂരിലെ ദ്വാരകനാഥന്റെ ഭാവപ്പെട്ട സാന്നിധ്യം. പുല്‍പ്പുലരി 2.30ന് ശ്രീലകത്തിന് മുന്നില്‍ എഴുന്നള്ളിയിരിക്കുന്ന ദ്വാരകനാഥനെ ദര്‍ശിക്കാന്‍ കഴിയുന്നവരെ ഭാഗ്യശാലികളായി വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ വൈകുണ്ഡമെന്നറിയപ്പെടുന്ന ഗുരുവായൂരില്‍ വിഷുക്കണി കാണുന്നത് ഓരോ ഭക്തന്‍ക്കും ആത്മാവിന്റെ ഉണര്‍വിന്റെ അനുഭവമാവുകയാണ്.

പന്തീരടി വാതിലിലൂടെയും നാലമ്പലമുറ്റത്തെയും കടന്ന് ശ്രീലകത്തിന് മുന്നില്‍ എത്തുന്നവര്‍ക്കു മേല്‍ശാന്തിയില്‍ നിന്നു കൈനീട്ടം സ്വീകരിക്കാം. വിഷ്ണുവിന്റെ ഉജ്ജ്വലമായ രൂപം ഉണ്ണിക്കണ്ണനായി പ്രത്യക്ഷപ്പെടുന്ന ഗുരുവായൂരപ്പന്റെ ദര്‍ശനത്തോടെ പുതുവര്‍ഷം ആരംഭിക്കുന്നത് ഭക്തിമയമായ അനുഭവമാണ്.

വേനലവധിയുമായി കൂടി ക്ഷേത്രത്തില്‍ ദിവസേനയും ശ്രദ്ധേയമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷു ദിനം കൊണ്ട് ഈ തിരക്ക് ഇരട്ടിയാകും. അതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മുറി ബുക്ക് ചെയ്യുന്നതാണ് ശുഭം. ദര്‍ശനത്തിന് ഏറെ നേരം ക്യൂ നില്‍ക്കേണ്ടി വരാമെന്നും പുലര്‍ച്ചെ കണിയ്ക്ക് എത്താനാവാത്തവര്‍ നിരാശപ്പെടേണ്ടതില്ലെന്നും ക്ഷേത്ര അധികൃതര്‍ അറിയിച്ചു. സൂര്യാസ്തമയം വരെ വിഷുക്കണി ദര്‍ശിക്കാം, അതുകൊണ്ട് ഉണ്ണിക്കണ്ണന്‍ മുന്നില്‍ എത്തുന്ന മനസ്സിന്റെ ശുദ്ധിയേയാണ് പ്രധാനമെന്ന് ഭക്തര്‍ പറയുന്നത്.

അമ്പലപ്പുഴയിലെ വിഷുക്കണി....

വിഷുപ്പുലരിയില്‍, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉണ്ണിക്കണ്ണന്‍ രണ്ടരയ്ക്ക് ഉറക്കമുണരും. മൂന്നു മണിക്ക് നട തുറന്നതോടെ വിഷുക്കണി ദര്‍ശനം ആരംഭിക്കും. ആയിരക്കണക്കിന് ഭക്തര്‍ അങ്ങേയറ്റം കാത്തിരിക്കുന്നു. കണി കണ്ട ശേഷം മേല്‍ശാന്തി വിഷുക്കൈനീട്ടം തരും ഈ അനുഗ്രഹം വര്‍ഷം മുഴുവന്‍ ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് ഭക്തജനങ്ങള്‍ ഇവിടെ എത്തുന്നത്. പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ ജനങ്ങള്‍ പുലരെയോടെ കണ്ണനെ കണിക്കായി വരി നില്‍ക്കുന്ന ഈ നിമിഷങ്ങള്‍ ആരാധനയുടെയും ആചാരശുദ്ധിയുടെയും മഹാസംഗമമാണ്.

കണിയൊരുക്കം രാത്രി 10 മണിയോടെ ആരംഭിക്കും. അത്താഴപൂജയ്ക്കുശേഷം, ''വാസുദേവാ'' എന്ന് വിളിച്ചാണ് ഉണ്ണിക്കണ്ണനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നത്. ഈ വിളി അമ്പലപ്പുഴയിലെ അതിപുരാതന ആചാരമാണു്. മേല്‍ശാന്തി ഭക്ഷണം കഴിച്ച് മടങ്ങിയതോടെ നട തുറക്കും. കണിയില്‍ പയസ്വം നിറഞ്ഞ വെള്ളുരുളികള്‍, സ്വര്‍ണക്കുടം, അഷ്ടമംഗല്യം, ചക്ക, വെള്ളരിക്ക, മാങ്ങ, നാളികേരം, കണിക്കൊന്ന, നാണയങ്ങള്‍ എന്നിവ ഒരുക്കിയിരിക്കും.

മൂന്നു മണിക്ക് നട തുറക്കുമ്പോള്‍ ഭൂപാളരാഗത്തില്‍ കൃഷ്ണസ്തുതിയും ശേഖര വാദ്യങ്ങളുമൊക്കെയാണ് അണിയറയിലെ കണ്ണനെ ഭക്തര്‍ക്ക് സമര്‍പ്പിക്കുന്നത്. സ്വര്‍ണകിരീടം, തിരുവാഭരണം ധരിച്ച കണ്ണനെ കണി കണ്ട ശേഷം ഭക്തര്‍ കൈനീട്ടം സ്വീകരിക്കും. ആറ് മണിയോടെ, അലങ്കാരങ്ങള്‍ മാറ്റിയ ശേഷം അഭിഷേകം നടക്കും. തുടര്‍ന്ന് പതിവുപൂജകള്‍, ശ്രീബലിയും പന്തീരടി പൂജയും നടത്തും.

ഉച്ചക്ക് 12 മണിയോടെ പാല്‍പ്പായസം തയ്യാറാകും. അതിനു മുന്‍പ് ബുക്കിങ് നടത്തേണ്ടതാണ്. പുലര്‍ച്ചെ 3:00 ഉച്ചയ്ക്ക് 12:45, വൈകിട്ട് 5:00 രാത്രി 8:05 ദര്‍ശന സമയം. ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലെ കച്ചേരിമുക്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ നേരെ പോയാല്‍ ക്ഷേത്രത്തില്‍ എത്താം.

Tags:    

Similar News