വിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്നത് കണിക്കൊന്നയുടെ ചിത്രമാണ്; പൊന്‍പുഷ്പം ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ലെന്ന് വിശ്വാസം; കൊന്നയ്ക്ക് ഇത്രയും പ്രാധാന്യം വന്നതിന് പിന്നില്‍ രസകരമായ കഥ വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്; അതിങ്ങനെയാണ്

Update: 2025-04-08 08:49 GMT

വിഷുവെന്നാല്‍ ആദ്യമായി മലയാളിയുടെ മനസ്സില്‍ നിറയുന്നത് കണിക്കൊന്നയുടെ ചിത്രമാണ്. പച്ചപച്ച നിറത്തില്‍ നിറഞ്ഞ പൊന്‍പുഷ്പം ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ലെന്നതാണ് എല്ലാവരുടെയും മനസ്സിലുള്ള ധാരണ. എന്നാല്‍, ഈ മനംമയക്കുന്ന പൂവിന് ഈറനടുത്ത നാടന്‍ പാരമ്പര്യത്തില്‍ ഒരു അത്ഭുതമോഹമായ കഥയും ചേര്‍ന്നിരിക്കുന്നുവെന്ന് അറിയാമോ?

വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ളത് അനുസരിച്ച്, ത്രേതായുഗത്തില്‍ ശ്രീരാമന്‍ ബാലിയെ വധിച്ചത് ഒരു കൊന്നമരത്തിന്റെ പുറകില്‍ നിന്നായിരുന്നത്രേ. ആ സംഭവത്തെ തുടര്‍ന്നാണ് ഈ മരം 'ബാലിയെ കൊന്ന മരം' എന്ന അപവാദത്തില്‍ അകപ്പെട്ടത്. തുടര്‍ന്ന് അതിനെ കൊന്ന മരം എന്ന മാത്രം ആളുകള്‍ വിളിക്കാന്‍ തുടങ്ങിയത്രേ. ഇതില്‍ സങ്കടത്തിലായ മരം ശ്രീരാമ സ്വാമിയെ സ്മരിച്ചു. തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട ഭഗവാനേട് മരം സങ്കടത്തോടെ ചോദിച്ചു.

ഭഗവാനേ! എന്റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം. ഭഗവാന്‍ പറഞ്ഞു. പൂര്‍വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്‌തെങ്കിലും ആ കര്‍മഫലം അനുഭവിക്കുക തന്നെ വേണം. ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്റെ വര്‍ഗത്തില്‍പ്പെട്ടവര്‍ക്കും സൗഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക. ഭഗവാന്റെ വാക്കുകള്‍ ശിരസാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.

കാലം മാറി, ഭഗവാന്‍ കൃഷ്ണന്റെ കാലഘട്ടം തുടങ്ങി. ഗുരുവായൂരില്‍ കണ്ണന്‍ എല്ലാവര്‍ക്കും പ്രത്യക്ഷ ദര്‍ശനം നല്‍കി. കൂറൂരമ്മയ്ക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണന്‍ തന്റെ കൂട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു. അവന്‍ എപ്പോള്‍ വിളിച്ചാലും കണ്ണന്‍ ചെല്ലും. കണ്ണനുമായുള്ള സൗഹൃദത്തെ പറ്റി പറയുമ്പോള്‍ ആരും അത് വിശ്വാസത്തില്‍ എടുത്തിരുന്നില്ല.

ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ട് ഉണ്ണിയുടെ ഒപ്പം കളിക്കാന്‍ കണ്ണന്‍ പോയത്. കണ്ണന്റെ മാല കണ്ടപ്പോള്‍ അത് ഇഷ്ടപ്പെട്ട ഉണ്ണിക്ക് അത് അണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. എന്നാല്‍ വൈകിട്ട് ക്ഷേത്രം കോവില്‍ തുറന്നപ്പോള്‍ കണ്ണന്റെ മാല കാണാന്‍ ഇല്ല. ഈ സമയം ഉണ്ണിയുടെ കഴുത്തില്‍ കിടക്കുന്ന മാല കണ്ട് സംശയം തോന്നിയ അവന്റെ മാതാപിതാക്കള്‍ അവന്‍ പറഞ്ഞത് വിശ്വാസത്തില്‍ എടുക്കാതെ അവനെയും കൂട്ടി ക്ഷേത്രത്തില്‍ എത്തി. കണ്ണന്‍ തനിക്ക് അത് സമ്മാനിച്ചതാണെന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.

ഉണ്ണി മാല മോഷ്ടിച്ചതാണെന്ന് കരുതി അവന് ശിക്ഷ നല്‍കാന്‍ തുടങ്ങവേ പേടിച്ച കുട്ടി ആ മാല കഴുത്തില്‍ നിന്നും ഊരിയിട്ട് കണ്ണാ! നീ എന്റെ ചങ്ങാതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ഈ മാല ചെന്ന് വീണത് കൊന്ന മരത്തിലായിരുന്നു. ആ മാല ചെന്ന് വീണപ്പോള്‍ ആ മരത്തില്‍ നിറയെ സ്വര്‍ണ വര്‍ണത്തിലുള്ള മനോഹരമായ പൂക്കള്‍ ഉണ്ടായി.

ഈ സമയം ശ്രീകോവിലില്‍ നിന്ന് ഒരു അശരീരി കേട്ടു. ഇത് തന്റെ ഭക്തന് താന്‍ നല്‍കിയ നിയോഗമാണെന്നും. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുമെന്നും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്‌ക്കീര്‍ത്തി കേള്‍ക്കേണ്ടി വരില്ല. അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. അങ്ങനെ കണ്ണന്റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഇങ്ങനെയാണ് കണിക്കൊന്ന വിഷുവിന് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായി മാറിയത്.

Tags:    

Similar News