സാധാരണയായി ഇവരെ കാണുന്നത് ആൻഡമാൻ ദ്വീപുകളിൽ മാത്രം; ജെല്ലിഫിഷിനെ കിട്ടിയാൽ പിന്നെ അതുമതി; കാതങ്ങൾ താണ്ടി ഇതാ..ഒരു അപൂർവ കാഴ്ച; പിന്നിലെ കാരണം തേടി ഗവേഷകർ

Update: 2026-02-10 07:39 GMT

റിയാദ്: സൗദി അറേബ്യയിലെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ചെങ്കടലിൽ അതീവ വംശനാശ ഭീഷണി നേരിടുന്ന ലെതർബാക്ക് കടലാമയെ കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലിയ കടലാമ വർഗ്ഗമായ ലെതർബാക്കിനെ ചെങ്കടലിൽ കാണുന്നത് അപൂർവ്വവും സുപ്രധാനവുമായ കണ്ടെത്തലാണ്. അൽ-ഖുൻഫുദ തീരത്തുനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള 'ബ്ലൂ ഹോൾസ്' സംരക്ഷിത മേഖലയിലാണ് ഈ ഭീമൻ ആമയെ കണ്ടെത്തിയത്.

ഏകദേശം 900 കിലോഗ്രാം വരെ ഭാരം വരുന്ന ലെതർബാക്ക് കടലാമകൾക്ക് കടുപ്പമേറിയ തോടിന് പകരം കറുത്ത തുകൽ പോലുള്ള പുറന്തോടാണ് ഉള്ളത്. ഇവയുടെ ഈ സവിശേഷതയാണ് 'ലെതർബാക്ക്' എന്ന പേരിന് പിന്നിൽ.

സാധാരണയായി ചെങ്കടലിൽ നിന്ന് 7000 മുതൽ 8000 കിലോമീറ്റർ വരെ അകലെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇവയെ കണ്ടുവരുന്നത്. ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളാണ് ഇവയുടെ ഏറ്റവും അടുത്തുള്ള മുട്ടയിടുന്ന കേന്ദ്രങ്ങൾ, ഇത് ഏകദേശം 6,500 കിലോമീറ്റർ ദൂരത്താണ്.

ഭക്ഷണത്തിനായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന സ്വഭാവമുള്ള ലെതർബാക്കുകൾ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴിയാകാം ചെങ്കടലിൽ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ജെല്ലിഫിഷുകളാണ് ഇവയുടെ പ്രധാന ആഹാരം.

ഈ മേഖലയിൽ ഇതിന് മുമ്പ് ലെതർബാക്കുകളെ കണ്ടെത്തിയിട്ടുള്ളത് 2025 ഡിസംബറിൽ ജോർദാനിലും 2019-ൽ ജിബൂട്ടിയിലുമാണ്. അതീവ വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിവർഗ്ഗത്തെ ചെങ്കടലിൽ കണ്ടെത്തിയത് ഇവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കൂടുതൽ പഠനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Similar News