വര്‍ഗീയ വാദികളെ നേരിടുന്ന പിണറായി വിജയന്‍ കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനനെ പോലെ; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട; പിണറായി വിജയനെ തകര്‍ക്കാമെന്നത് അതിമോഹമെന്ന് കടകംപള്ളി

കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് കേരളത്തില്‍ പല ആഘോഷങ്ങളും കലക്കിയതെന്നും കടകംപള്ളി

Update: 2024-10-09 09:41 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ അത് അന്വേഷിച്ചു വരികയാണെന്നും കടകംപള്ളി സുരേന്ദ്രന്‍. അന്വേഷണത്തില്‍ പെട്ടു പോകാന്‍ സാധ്യത ഉള്ള ആള്‍ക്കാരെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണ ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം പുലര്‍ത്തുന്നത് യുഡിഎഫ് ആണെന്നും കടകംപ്പള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

ആര്‍എസ്എസിനും ബിജെപിക്കുമെതിരെ പോരാട്ടം നടത്തുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ആരാധനാലയങ്ങളിലും നടക്കുന്ന ഉത്സവങ്ങള്‍ എറ്റവും നല്ല രീതിയില്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ ലക്ഷ്യം സര്‍ക്കാരിനെ ആക്രമിക്കുകയും നേതൃത്വം നല്‍കുന്ന പിണറായി വിജയനെ അധിക്ഷേപിക്കുക എന്നതു മാത്രമാണ്. നിങ്ങള്‍ വിചാരിച്ചാല്‍ അത് നടക്കില്ല. അദ്ദേഹം കേരളാ രാഷ്ട്രീയത്തിലെത്തിയത് മറ്റൊരു പിന്‍ബലത്തിന്റെയും മറ പറ്റിയല്ല. നേര്‍ക്കുനേര്‍ നിന്ന് ശരിയുടെ രാഷ്ട്രീയം പറഞ്ഞും പ്രവര്‍ത്തിച്ചുമാണ്. മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചതിനാലാണ് തലയുയയര്‍ത്തിനില്‍ക്കുന്നത്.

കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന പിണറായി വിജയനെ അങ്ങു തച്ചുടക്കാമെന്ന വിചാരമുണ്ടാകും പ്രതിപക്ഷത്തിന്. അത് അതിമോഹമാണെന്നും കടംകംപ്പള്ളി പറഞ്ഞു. ഇതിലും വലിയ വമ്പന്മാര്‍ പതിനെട്ട് അടവും നടത്തിയിട്ടും നടക്കാത്ത കാര്യമാണ് അതെന്ന് ചരിത്രം മുമ്പേ പറഞ്ഞുവച്ചിട്ടുണ്ട്. ഓലപാമ്പുകാട്ടി പേടിപ്പിച്ചേക്കാമെന്ന് കരുതുന്നവരോട് സഹതാപം മാത്രമാണുള്ളത്. പിണറായിയെ മൂന്നാം വട്ടം മുഖ്യമന്ത്രിയാക്കാനും ഈ നാട് തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ പടപൊരുതി വന്നവരെ ആര്‍എസ്എസ് ആക്കാന്‍ നടക്കുന്നവര്‍ ആ ആര്‍എസ്എസിനെ ഈ നാട്ടില്‍ തലപൊക്കാന്‍ അനുവദിക്കാത്ത ധീരന്റെ പേര് മറക്കണ്ട. കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനനെന്ന വിജയനെ പോലെത്തന്നെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയന്‍. അദ്ദേഹത്തെ വര്‍ഗീയവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവനാക്കാന്‍ പെടാപ്പാടുപ്പെടുന്നവരോട് ആഴം അറിയാത്തിടത്ത് കാലുവെക്കരുത് താണുപോകുമെന്നുമാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് കേരളത്തില്‍ പല ആഘോഷങ്ങളും കലക്കിയത്. ശിവഗിരിയില്‍ ആക്രമണം നടന്നില്ലേ? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ നടന്ന അടിയുടെ ചിത്രവും ആര്‍എസ്എസ് കാര്യാലയത്തില്‍ തിരുവഞ്ചൂര്‍ സന്ദര്‍ശിച്ച പടവും കടകംപള്ളി സഭയില്‍ ഉയര്‍ത്തിക്കാട്ടി. കേരള രാഷ്ട്രീയത്തെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നു. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നന്നായി നടത്താന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

കൂടാതെ, ഹരിയാനയില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്തതുകൊണ്ട് പരാജയപ്പെട്ടുവെന്നും കശ്മീരില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കാത്തതുകൊണ്ട് വിജയിച്ചുവെന്നും കടകംപ്പള്ളി വിമര്‍ശിച്ചു.കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് കേരളത്തില്‍ പല ആഘോഷങ്ങളും കലക്കിയതെന്നും കടകംപള്ളി

Tags:    

Similar News