ചുങ്കത്തറയില്‍ ജനനം; കേരളാ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം; പിജെ ജോസഫിന്റെ വിശ്വസ്തന്‍; നിലമ്പൂരിലെ അഭിഭാഷകന്‍; മലയോര ക്രൈസ്തവ കുടിയേറ്റ നേതാവ്; കോണ്‍ഗ്രസും സിപിഎമ്മും വിട്ടുകളഞ്ഞ മേഖലയില്‍ നുഴഞ്ഞു കയറാന്‍ രാജീവ തന്ത്രം; നിലമ്പൂരില്‍ ബിജെപി മത്സരിക്കും; താമര ചിഹ്നം പിടിക്കാന്‍ എത്തുന്നത് അഡ്വ മോഹന്‍ ജോര്‍ജ്

Update: 2025-06-01 04:03 GMT

മലപ്പുറം: നിലമ്പൂരില്‍ ബിജെപിയും മത്സരിക്കും. അഡ്വ മോഹന്‍ ജോര്‍ജ്ജാണ് സ്ഥാനാര്‍ത്ഥി. ചുങ്കത്തറയില്‍ ജനിച്ച മോഹന്‍ ജോര്‍ജ്ജ് നിലമ്പൂര്‍ കോടതിയിലെ അഭിഭാഷകനാണ്. മലയോര ക്രൈസ്തവ മേഖലയില്‍ നിന്നുള്ള മോഹന്‍ ജോര്‍ജ് ഏറെ നാള്‍ കേരളാ കോണ്‍ഗ്രസിലെ ഭാഗമായിരുന്നു. പിജെ ജോസഫ് കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സമതി അംഗമായിരുന്നു. പ്രദേശത്തെ പ്രധാന നേതാവ്. ഇതോടെ ബിജെപിയും നിലമ്പൂരില്‍ നിറയുകയാണ്. കേരളാ കോണ്‍ഗ്രസ് ബന്ധം വിട്ടാണ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്.

കോണ്‍ഗ്രസും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എം സ്വരാജാണ് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനേയും കളത്തില്‍ ഇറക്കി. തൃണമൂലിനായി പിവി അന്‍വറും. ഈ സാഹചര്യത്തില്‍ മലയോര ക്രൈസ്തവ വോട്ടുകള്‍ പിടിക്കാന്‍ ബിജെപി തന്ത്രം ഇടുന്നു. ഇതാണ് അഡ്വ മോഹന്‍ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഈ വോട്ട് തന്ത്രം തയ്യാറാക്കിയത്. ഇത് ബിജെപി കേന്ദ്ര നേതൃത്വവും അംഗീകരിച്ചു. താമര ചിഹ്നത്തിലാകും മോഹന്‍ ജോര്‍ജ് മത്സരിക്കുക. നേരത്തെ ഘടകകക്ഷിയായ ബിഡിജെഎസിനോട് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി നിലപാട് മാറ്റി. ക്രൈസ്തവ നേതാവിനെ മത്സരിപ്പിക്കുകയാണ്.

ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. നിലവില്‍ നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരികയാണ്. മാര്‍ത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയുമാണ് മോഹന്‍ ജോര്‍ജ്. കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹന്‍ ജോര്‍ജ് പ്രതികരിച്ചു. നിലമ്പൂരില്‍ ശക്തമായ മത്സരം നടക്കുമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.

Similar News