കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗപാത; തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ പദ്ധതി; ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യം; ഓരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം; ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും: വാഗ്ദാന പെരുമഴയുമായി എന്‍ഡിഎ പ്രകടന പത്രിക

വമ്പന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക

Update: 2026-03-31 09:57 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെന്‍ഷനുകള്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കല്‍ എന്നിവയും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുമെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐ അന്വേഷിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

ആരോഗ്യ കേരളത്തിന്റെ ലക്ഷ്യം നടപ്പാക്കാന്‍ എല്ലാ മലയാളികള്‍ക്കും ആയുഷ്മാന്‍ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നു. അഞ്ചുലക്ഷം രൂപവരെ ചികിത്സാ സഹായം കിട്ടുന്നതാണ് പദ്ധതി.

ഭക്ഷ്യ സമൃദ്ധ കേരളവും കര്‍ഷക ക്ഷേമവും ഉറപ്പാക്കാനുള്ള പദ്ധതി അവതരിപ്പിക്കുന്ന പത്രിക നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉറപ്പ് തൊഴിലധിഷ്ഠിത വ്യവസായ-വാണിജ്യ പുനരുജ്ജീവനം ഉറപ്പു പറയുന്നു.

12 ാം ക്ലാസുവരെ സൗജന്യ ഐച്ഛിക ഇംഗ്ളീഷ് വിദ്യാഭ്യാസവും വ്യവസായ അധിഷ്ഠിത ഉന്നത വിദ്യാഭ്യാസവും ഉറപ്പുപറയുന്നു.

-മാലിന്യ സംസ്‌കരണത്തിന് സ്വച്ഛ കേരളം പദ്ധതി നടപ്പാക്കും.

-വിശ്വാസ സംരക്ഷണവും ആരാധനാലയങ്ങളുടെ പരിപാലനവും ഉറപ്പാക്കും.

- വികസിത കോര്‍പ്പറേഷന്‍ പദ്ധതി, ലഹരിമുക്ത സംസ്ഥാനം, ലഹരി മുക്ത കാമ്പസുകള്‍, തെരുവുനായ ശല്യത്തിന് അന്ത്യം എന്നിവയും പത്രികയിലുണ്ട്.

-മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന് പദ്ധതിയില്‍ തര്‍ക്കം പരിഹരിക്കും.

-തീരദേശ സംരക്ഷണം ഉറപ്പാക്കും, വന്യ ജീവി ആക്രമണങ്ങള്‍ തടയാന്‍ പദ്ധതി നടപ്പാക്കും.


ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി വി രാജേഷ്, ട്വന്റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News