ചുള്ളിയോട് കോണ്‍ഗ്രസ് ഓഫീസില്‍ തമ്പടിച്ച വര്‍ഗ ശത്രുക്കള്‍ കുഞ്ഞാലിയെ വെടിവച്ചു വീഴ്ത്തി; കേരളത്തില്‍ അതിന് മുന്‍പോ ശേഷമോ ഒരു എംഎല്‍എയും വെടിയേറ്റു കൊല്ലപ്പെട്ടിട്ടില്ല; കുഞ്ഞാലിക്ക് ശേഷം സിപിഎം ചിഹ്നത്തിന് വേരുറപ്പിക്കാന്‍ കഴിയാത്ത മണ്ണ്; ഇടത് ചേരിയുടെ ആറ് ജയങ്ങളില്‍ ഒന്ന് 1980ല്‍ ആര്യാടന്‍ നേടിയത്; നിലമ്പൂരില്‍ വീണ്ടും കുഞ്ഞാലി-ആര്യാടന്‍ പോര്!
മലപ്പുറം: കേരളത്തില്‍ അതിന് മുന്‍പോ ശേഷമോ ഒരു എംഎല്‍എയും വെടിയേറ്റു കൊല്ലപ്പെട്ടിട്ടില്ല. നിലമ്പൂരിലെ അവസാന സിപിഎം എംഎല്‍എ കെ കുഞ്ഞാലി ഇന്നും സിപിഎമ്മിന് ചുവന്ന നക്ഷത്രമാണ്. ഈ മണ്ണിലേക്കാണ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കാന്‍ എം സ്വരാജ് എത്തുന്നത്. കുഞ്ഞാലിയുടെ വികാരം ചര്‍ച്ചയാക്കി തന്നെയാകും സ്വരാജിന്റെ പ്രചരണം. രണ്ട് ഉപതിരഞ്ഞെടുപ്പുകളടക്കം പതിനാറ് തിരഞ്ഞെടുപ്പുകള്‍ നടന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ പത്തിലും ജയം കോണ്‍ഗ്രസിനും യുഡിഎഫിനും ഒപ്പം. ഇടത് ചേരിയുടെ ആറ് ജയങ്ങളില്‍ ഒന്ന് 1980ല്‍ ആര്യാടന്‍ മുഹമ്മദ് നേടിയതാണ്. ഇടത് സ്വതന്ത്രരായി 82ല്‍ ടി.കെ ഹംസയും 2016ലും 2021ലും പി.വി.അന്‍വറും ജയിച്ചു. അതായത് കുഞ്ഞാലിക്ക് ശേഷം ആരും നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ചിട്ടില്ല. സ്വരാജ് അതിന് മാറ്റം ഉണ്ടാക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
സഖാവ് കുഞ്ഞാലിയാണ് നിലമ്പൂരിന്റെ ആദ്യ എംഎല്‍എ. ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാണ് രണ്ടാം തവണയും കുഞ്ഞാലി നിലമ്പൂരിന്റെ നായകനായത്. പിന്നീട് സി ഹരിദാസും ആര്യാടന്‍ മുഹമ്മദും ടി കെ ഹംസയും ഇടതുപക്ഷത്തിന്റെ വിജയക്കൊടി പാറിച്ചു. ഏറെക്കാലം യുഡിഎഫ് കുത്തകയാക്കിവച്ച മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുതവണയും എല്‍ഡിഎഫിനായിരുന്നു വിജയം. 1965ലാണ് മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായ കെ കുഞ്ഞാലി ഉജ്വല വിജയം നേടി. കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദിനെയാണ് തോല്‍പ്പിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ ചേര്‍ന്നില്ല. 1967ല്‍ ആര്യാടനെ തോല്‍പ്പിച്ച് കുഞ്ഞാലി വീണ്ടും എംഎല്‍എ ആയി. ജയിലില്‍ കിടന്നാണ് അന്ന് കുഞ്ഞാലി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1969 ജൂലൈ 26ന് ചുള്ളിയോട് കോണ്‍ഗ്രസ് ഓഫീസില്‍ തമ്പടിച്ച വര്‍ഗ ശത്രുക്കള്‍ കുഞ്ഞാലിയെ വെടിവച്ചുവീഴ്ത്തുമ്പോള്‍ അദ്ദേഹം എംഎല്‍എ ആയിരുന്നു.
1970ല്‍ കോണ്‍ഗ്രസിലെ എം പി ഗംഗാധരനും 77ല്‍ ആര്യാടന്‍ മുഹമ്മദും വിജയിച്ചു. 1980ല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിലെ സി ഹരിദാസ് വിജയിച്ചു. 1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ആര്യാടന്‍ മുഹമ്മദ് വനം മന്ത്രിയായി. നിലമ്പൂരില്‍ സി ഹരിദാസന്‍ രാജിവച്ച ഉപതെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചാണ് ആര്യാടന്‍ ജയിച്ചത്. 1982ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ടി കെ ഹംസ മിന്നും ജയം നേടി. 2011 വരെ യുഡിഎഫിലെ ആര്യാടന്‍ മുഹമ്മദിനെ തുണച്ച മണ്ഡലം 2016ല്‍ പി വി അന്‍വറിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 2021ലും എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചു. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും വിവിധ ഘട്ടങ്ങളില്‍ എല്‍ഡിഎഫ് ഭരിച്ചതാണ്. 2016ല്‍ വഴിക്കടവ്, മൂത്തേടം, കരുളായ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണമായിരുന്നു. നിലവില്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിയും അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളും എല്‍ഡിഎഫാണ് ഭരിക്കുന്നത്. ബാക്കിയെല്ലാം യുഡിഎഫിനും.
നിലമ്പൂര്‍ വിജയികള്‍/ ഭൂരിപക്ഷം
1965- കെ.കുഞ്ഞാലി (സിപിഎം): 7,161
1967- കെ.കുഞ്ഞാലി (സിപിഎം): 9,789
1970 (ഉപതിരഞ്ഞെടുപ്പ്)- എം.പി.ഗംഗാധരന്‍ (കോണ്‍ഗ്രസ്): 5,574
1970- എം.പി.ഗംഗാധരന്‍ (കോണ്‍ഗ്രസ്): 2,811
1977- ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്): 7,715
1980- സി.ഹരിദാസ് (കോണ്‍ഗ്രസ് യു): 6,423
1980 (ഉപതിരഞ്ഞെടുപ്പ്)- ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് യു): 17,841
1982- ടി.കെ.ഹംസ (എല്‍ഡിഎഫ് സ്വത.): 6,423
1987 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്): 10,333
1991- ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്): 7,684
1996- ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്): 6,693
2001- ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്): 21,620
2006- ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്): 18,070
2011- ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്): 5,598
2016- പി.വി.അന്‍വര്‍ (എല്‍ഡിഎഫ് സ്വത.): 11,504
2021 പി.വി.അന്‍വര്‍ (എല്‍ഡിഎഫ് സ്വത.): 2,700
ആര്യാടനും കുഞ്ഞാലിയും
ആര്യാടന്റെ രാഷ്ട്രീയജീവിതത്തിലെ ദുര്‍ഘടമായ ഒരു വഴിത്തിരിവായിരുന്നു സഖാവ് കുഞ്ഞാലിവധം. കോടതി കുറ്റവിമുക്തനാക്കിയിട്ടും കൊലയാളിയെന്ന ആരോപണം വേട്ടയാടി. 1969 ജൂലായ് 26-ന് അര്‍ധരാത്രിയാണ് ചുള്ളിയോട് അങ്ങാടിയില്‍ സി.പി.എം. എം.എല്‍.എ. കൂടിയായ കുഞ്ഞാലി വെടിയേറ്റുമരിക്കുന്നത്. വെടിവെച്ചത് ഡി.സി.സി. സെക്രട്ടറികൂടിയായ ആര്യാടനാണെന്ന് കോണ്‍സ്റ്റബിള്‍ കുഞ്ഞമ്പുനായര്‍ക്ക് കുഞ്ഞാലി മരണമൊഴി നല്‍കി. ഇതാണ് ആര്യാടനെതിരേ ശക്തമായ തെളിവായത്. എന്നാല്‍ വെടിയേറ്റ കുഞ്ഞാലിക്ക് മയങ്ങാന്‍ വീര്യംകൂടിയ മരുന്നു കൊടുത്തെന്ന ആശുപത്രി രേഖകള്‍ ഉയര്‍ത്തിയാണ് ഇതിനെ ആര്യാടന്റെ വക്കീല്‍ പ്രതിരോധിച്ചത്. ഒമ്പതുമാസത്തോളം വിചാരണത്തടവുകാരനായി ആര്യാടനും മറ്റ് 24 പേരും കോഴിക്കോട് സബ്ജയിലില്‍ കിടന്നു. 1970 ഏപ്രില്‍ 16-ന് ഇവരെ കോടതി വെറുതെവിട്ടു.
ഈ ആരോപണം പലതവണ ആര്യാടന്‍ നിഷേധിച്ചിട്ടുണ്ട്. ''എസ്റ്റേറ്റുടമ അവറാച്ചന്റെ അനുമതിയോടെ കുഞ്ഞാലി തന്റെ യൂണിയന്‍കാരായ 19 പേരെ പണിക്കുകൊണ്ടുവന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ ആ തൊഴിലാളികള്‍ മുതലാളിയുമായി തെറ്റി. എല്ലാവരും എന്റെ യൂണിയനില്‍ ചേര്‍ന്നു. ഇതിന്റെ ദേഷ്യത്തില്‍ കുഞ്ഞാലി ആഴ്ചയവസാനത്തെ ചെലവുകാശ് വാങ്ങാനെത്തിയ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരെ ആക്രമിക്കാനൊരുങ്ങി. ആ സമയത്ത് ഞാന്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളിപ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു. സംഭവമറിഞ്ഞ് അവിടുത്തെ പാര്‍ട്ടി ഓഫീസിലെത്തി. എന്നെയും പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ആയുധങ്ങളുമായി കുഞ്ഞാലിയും സംഘവും ഓഫീസിലേക്കുള്ള കോണി കയറി. ഇതുകണ്ട ഒരു ട്രാക്ടര്‍ ഡ്രൈവര്‍ കുഞ്ഞാലിയെ വെടിവെച്ചു. നേരത്തേ ഒരു തര്‍ക്കത്തില്‍ കുഞ്ഞാലി അയാളെ മര്‍ദിച്ചിരുന്നു. അതാണ് വിരോധത്തിന് കാരണം. ആരോ വിളിച്ചുപറയുമ്പോഴാണ് വെടിയേറ്റത് കുഞ്ഞാലിക്കാണെന്ന് ഞാനറിയുന്നത്''-ഇതായിരുന്നു ആര്യാടന്‍ പറഞ്ഞത്. കുഞ്ഞാലി കൊല്ലപ്പെടുമ്പോള്‍ കോണ്‍ഗ്രസായിരുന്ന ആര്യാടന്‍ പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം പാര്‍ട്ടി കുറച്ചു കാലത്തേക്ക് മാറി. 1980-ലെ തിരഞ്ഞെടുപ്പില്‍ ഇടതുചേരിയില്‍നിന്ന് മത്സരിച്ച ആര്യാടന്‍ 18,000 വോട്ടിനാണ് ജയിച്ചത്. ''ഞാന്‍ കൊലയാളിയല്ലെന്ന് അന്നുമുതല്‍ക്കേ സി.പി.എമ്മിനറിയാം. ഒരു സഖാവും എനിക്കെതിരായി സാക്ഷി പറഞ്ഞില്ല. യഥാര്‍ഥ കൊലയാളിയായ ട്രാക്ടര്‍ ഡ്രൈവറെ അവര്‍ തന്നെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാലും എല്ലാവര്‍ഷവും കുഞ്ഞാലി അനുസ്മരണദിനത്തില്‍മാത്രം ഞാന്‍ കൊലയാളിയാവും''- ആര്യാടന്‍ പലപ്പോഴും ഇങ്ങനെയാണ് വിശദീകരിച്ചത്.
1980-ലെ തിരഞ്ഞെടുപ്പില്‍ ആര്യാടനെ സിപിഎം ഇടതു സ്ഥാനാര്‍ഥിയാക്കിയ വിവരമറിഞ്ഞപ്പോള്‍ കുഞ്ഞാലിയുടെ ഭാര്യ സൈന അന്തംവിട്ടുപോയി. ''ജയിക്കുന്നയാള്‍ക്കും തോല്‍ക്കുന്നയാള്‍ക്കും എന്റെ വോട്ടില്ല'' എന്നായിരുന്നു സൈനയുടെ പ്രതികരണം. ഈ നിലപാടിലെ അപകടം പാര്‍ട്ടി തിരിച്ചറിഞ്ഞു. അവരെ അനുനയിപ്പിക്കാന്‍ സഹോദരനും പ്രസിദ്ധ നാടകകൃത്തുമായ കെ.ടി. മുഹമ്മദിനെ സമീപിച്ചു. അങ്ങനെ സൈനയെക്കൊണ്ട് ഒരു പ്രസ്താവന എഴുതിത്തയ്യാറാക്കിച്ചു. സൈന എഴുതിയ പ്രസ്താവനയിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു; 'നിലമ്പൂരിലെ എന്നല്ല, ലോകത്തിലെത്തന്നെ ഒരു സ്ത്രീക്കും ഇങ്ങനെ ഒരു ഗതികേടുണ്ടാവരുത്'. എന്നാല്‍ ഈ ഭാഗം ഒഴിവാക്കിയാണ് ആ പ്രസ്താവന പുറത്തിറക്കിയത്. സൈനയും ആര്യാടനും തമ്മിലൊരു കൂടിക്കാഴ്ചയൊരുക്കാനും ശ്രമമുണ്ടായി. പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് കെ.ടി. ഉറപ്പുനല്‍കിയെങ്കിലും എങ്ങാനും കൈവിട്ടുപോയെങ്കിലോ എന്നു ഭയന്ന് അത് ഒഴിവാക്കിയെന്നതും നിലമ്പൂരിലെ രാഷ്ട്രീയ ചരിത്രമാണ്.
കുഞ്ഞാലിയുടെ കൊലയ്ക്ക് ശേഷം നിലമ്പൂര്‍ യുഡിഎഫിന്റെ കോട്ടയായി. 2021ല്‍ നിലമ്പൂരില്‍ രണ്ടാംതവണയും എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വെന്നിക്കൊടിപാറിച്ചത് വെല്ലുവിളിയെ അതിജീവിച്ചായിരുന്നു. അപ്പോഴും മുന്‍ കോണ്‍ഗ്രസുകാരന്‍ എന്ന പ്രതിച്ഛായയിലായിരുന്നു അന്‍വറിന്റെ വിജയം. 2016ല്‍ നേടിയ 11504 എന്ന തിളക്കമാര്‍ന്ന ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ വന്‍ ഇടിവ് നേരിട്ടു. 2794 വോട്ടിനാണ് അന്‍വര്‍ ജയിച്ചത്. 2025ലെ ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ യുഡിഎഫിനൊപ്പം. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാം. നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുകല്ല്, കരുളായി, അമരമ്പലം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്‍തൂക്കം നേടിയത്. വീണ്ടും തിരഞ്ഞെടുപ്പ് എത്തുമ്പോഴും കുഞ്ഞാലി വധവും ആര്യാടന്‍ മുഹമ്മദും ചര്‍ച്ചകളില്‍ നിറയുന്നു. ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അപ്പോള്‍ സിപിഎം ചിഹ്നത്തില്‍ നിലമ്പൂരുകാരനായ സ്വരാജ് എത്തുന്നു.
മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫിന്റെയും രണ്ട് പഞ്ചായത്തുകളും നഗരസഭയും എല്‍ഡിഎഫിന്റെയും കൈവശമാണ്. നിലമ്പൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശ്രദ്ധേയ നേട്ടമായിരുന്നു. വനനിയമ ഭേദഗതി, കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവ യുഡിഎഫും ബിജെപിയും മണ്ഡലത്തില്‍ ചര്‍ച്ചയാക്കും. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത എന്ന സ്വപ്ന പദ്ധതിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാനാണ് സാധ്യത. നിലമ്പൂര്‍ ബൈപ്പാസിന് തുക അനുവദിച്ചതും മറ്റ് വികസന വിഷയങ്ങളും എല്‍ഡിഎഫും ചര്‍ച്ചയാക്കും.