ബിജെപിയുടെ കുതിപ്പില്‍ പരമ്പരാഗത ഇടതുകോട്ടകളിലും വിള്ളല്‍; കഴിഞ്ഞ തവണ ജയിച്ചത് മത്സരിച്ച പകുതിയിലേറെ സീറ്റില്‍; ഇത്തവണ കനത്ത തോല്‍വി; ഒറ്റയക്കം മാത്രമുള്ള സിപിഐഎംഎല്ലും സിപിഎമ്മും;സംപൂജ്യരായി സിപിഐ

Update: 2025-11-14 11:10 GMT

പട്‌ന: ബിഹാറില്‍ മഹാസഖ്യത്തിന്റെ വോട്ടുബാങ്കില്‍ കനത്ത വിള്ളല്‍ വീഴ്ത്തിയ എന്‍ഡിഎയുടെ കുതിപ്പില്‍ തകര്‍ന്നടിഞ്ഞ് ഇടത് കോട്ടകളും. നിതീഷ് മോദി മാജിക്കില്‍ മഹാസഖ്യത്തിനൊപ്പം ഇടതുപാര്‍ട്ടികള്‍ക്കും അടിതെറ്റി. സിപിഐഎംഎല്ലും സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ക്ക് കടുത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒറ്റ സീറ്റില്ലാതെ സിപിഐ. സിപിഐ എംഎലും സിപിഎമ്മിന് ഓരോ സീറ്റ് വീതം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്തിട്ടും അമ്പേ പരാജയപ്പെട്ടു ഇടതുപക്ഷം. സംസ്ഥാനരാഷ്ട്രീയത്തിലെ പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യുന്നതാണ് ജനവിധി.

കഴിഞ്ഞ തവണ 29 സീറ്റുകളില്‍ മത്സരിച്ച് 16 സീറ്റുകളുമായി മിന്നുന്ന ജയം നേടിയ ഇടതുപാര്‍ട്ടികള്‍ക്ക് പക്ഷേ ഇത്തവണ കനത്ത നേരിടേണ്ടി വന്നത്. ഇത്തവണ 33 സീറ്റുകളിലേക്കാണ് ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. പക്ഷേ, 4 മണിവരെയുള്ള കണക്ക് പ്രകാരം 2 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിച്ചത്. സിപിഐക്കും സിപിഎമ്മിനും കയ്യിലുള്ള രണ്ട് സീറ്റുകള്‍ പോലും നിലനിര്‍ത്താനാവാത്ത വിധം തകര്‍ച്ച നേരിട്ടു. 19 സീറ്റില്‍ മത്സരിച്ച് 12 എണ്ണവും വിജയിച്ച് ഞെട്ടിച്ച അതേ സിപിഐ(എംഎല്‍) ആണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 20 സീറ്റില്‍ മത്സരിച്ച് രണ്ടിലേക്കൊതുങ്ങിയത്. ഫലം പാര്‍ട്ടിയെ കൂടുതല്‍ ചിന്തിപ്പിക്കുമെന്നുറപ്പ്.

ഇത്തവണ മിക്ക സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ തകരുകയും അവിടെയെല്ലാം ബിജെപി മുന്നിലെത്തുകയും ചെയ്തു. മുന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസം ഇത്തവണ ഗുണം ചെയ്തില്ല. ബിഹാറിലെ പ്രബല ഇടതുപാര്‍ട്ടിയായ സിപിഐഎംഎല്‍ കഴിഞ്ഞ തവണ 12 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇത്തവണ ലീഡ് നേടിയത് വെറും ഒരു സീറ്റില്‍. കഴിഞ്ഞ തവണ രണ്ടു വീതം സീറ്റുകളില്‍ വിജയിച്ച സിപിഎമ്മും ഇക്കുറി ഒരു സീറ്റിലേക്ക് ഒതുങ്ങി. സിപിഐ ബിഹാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംപൂജ്യരായി.

മത്സരിച്ച 20 സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) ഒരേയൊരിടത്ത് മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ. ഘോഷിയില്‍ മാത്രം. ഇവിടെ ലീഡ് വെറും 1294 ആണ്. സിപിഎം ബിഭൂതിപൂരില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ നിലവില്‍ 5451 വോട്ടിന്റെ വ്യക്തമായ ലീഡുണ്ട്. അഗൗന്‍, അരാ, അര്‍വാള്‍, ബല്‍റാംപൂര്‍, ഭോരെയ്, ദരൗലി, ദരൗണ്ട, ദിഘ, ദുംരവോന്‍, കല്യാണ്‍പൂര്‍, കാരകാട്, പാലിഗഞ്ച്, ഫുല്‍വാരി, പിപ്ര, രാജ്ഗിര്‍, തരാരി, വാരിസ്നഗര്‍, സിറാദെ എന്നിവിടങ്ങളില്‍ സിപിഎംഎല്‍ രണ്ടാം സ്ഥാനത്തുണ്ട്.

ഇടത് പാര്‍ട്ടികളില്‍ ദേശീയ പാര്‍ട്ടിയായ സിപിഎം ഒരേയൊരിടത്ത് മാത്രം മുന്നില്‍ വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. സിപിഐ കഴിഞ്ഞ തവണ ജയിച്ച ടെഗ്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി രജ്നീഷ് കുമാര്‍ 29,872 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായ കൂട്ട തകര്‍ച്ച ഇടത് പാര്‍ട്ടികളെയും ബാധിച്ചു എന്നുതന്നെ വേണം നിലവിലെ സ്ഥിതി കാണാന്‍. മഹാസഖ്യത്തിനും ഇന്ത്യ മുന്നണിയ്ക്കും ഈ വമ്പന്‍ തോല്‍വി മറികടക്കുക എന്നത് വരുംനാളുകളില്‍ വളരെ ശ്രമകരമായ കാര്യമാകും.

പല ഇടതുകോട്ടകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഇടതുകോട്ടയായിരുന്ന അഗൗന്‍, തരാരി, അര്‍വാള്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളും സിക്ത, സിറാദെ, ഡുംറോണ്‍ മണ്ഡലങ്ങളില്‍ ജെഡിയുവും ബല്‍റാംപുര്‍, ധരൗലി മണ്ഡലങ്ങളില്‍ എല്‍ജെപിയും മികച്ച ലീഡ് നില നേടിയിട്ടുണ്ട്.

ദേശീയ പാര്‍ട്ടിയായ സിപിഎം കഴിഞ്ഞ തവണ വിജയിച്ച മാഞ്ചിയില്‍ ജെഡിയുവാണ് ഇത്തവണ ലീഡ് ചെയ്യുന്നത്. സിപിഎം സ്ഥാനാര്‍ഥി ഇവിടെ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ വിജയിച്ച ബിഭൂതിപുരില്‍ മാത്രമാണ് സിപിഎം ലീഡ് ചെയ്യുന്നത്. ഇവിടെ രണ്ടാം സ്ഥാനത്തുള്ള ജെഡിയുവിനേക്കാള്‍ 6000 വോട്ടിന്റെ ലീഡ് മാത്രമാണ് സിപിഎമ്മിനുള്ളത്. സിപിഐ കഴിഞ്ഞ തവണ വിജയിച്ച ടെഗ്രായിലും ബക്രിയിലും സിപിഐ പിന്നിലാണ്. എല്‍െജപി സ്ഥാനാര്‍ഥികളാണ് ഇവിടെ മുന്നില്‍.

Tags:    

Similar News