മന്ത്രി അബ്ദുറഹ്‌മാന്റേയും രാധാകൃഷ്ണന്‍ എംപിയുടേയും വഹാബിന്റേയും കാറുകള്‍ പരിശോധിച്ചു; കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറും സഹകരിച്ചു; ബിജെപിയുടെ ഷോണ്‍ ജോര്‍ജ്ജും പരിശോധനയെ എതിര്‍ത്തില്ല; മജിസ്‌ട്രേട്ടിനേയും ചെക്ക് ചെയ്തു; ആ പെട്ടി വിവാദം അനാവശ്യമോ? എല്ലാം സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-06-14 08:23 GMT

നിലമ്പൂര്‍: നിലമ്പൂരിലെ പെട്ടി പരിശോധനാ വിവാദം പൊളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന വാഹനപരിശോധന സുതാര്യമാണെന്നാണ് കമ്മീഷന്‍ നിലപാട്. ഇതില്‍ രാഷ്ട്രീയം നോക്കുന്നില്ലെന്നും അവര്‍ പറയുന്നു. വടപുറത്ത് വാഹനം പരിശോധിച്ച ഉദ്യോഹസ്ഥരെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ചോദ്യം ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുടെ മാത്രം വാഹനങ്ങളാണ് പരിശോധിക്കുന്നതെന്ന് ആരോപണവും എത്തി. എന്നാല്‍ രാഷ്ട്രീയഭേദമന്യേ തെരഞ്ഞെടുപ്പ് കമീഷന്‍ എല്ലാവാഹനങ്ങളും പരിശോധിക്കുന്നുവെന്ന് തളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

കെ രാധാകൃഷ്ണന്‍ എംപി, മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുസ്ലീം ലീഗ് എംപി അബ്ദുള്‍ വഹാബ്, കോണ്‍ഗ്രസ് നേതാവ് എ പി അനില്‍കുമാര്‍ എംഎല്‍എ, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് തുടങ്ങി വ്യത്യസ്ത രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവരുടെയും മജിസ്‌ട്രേറ്റിന്റെയും വാഹനങ്ങള്‍ പരിശോധിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് പരാതി കൊടുക്കാതെ പിന്മാറുന്നത്. ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് എല്ലാ നേതാക്കള്‍ക്കും യുഡിഎഫ് നിര്‍ദ്ദേശം നല്‍കി. വിവാദങ്ങളുണ്ടാക്കുന്നതിന് അപ്പുറം ജനമനസ്സുകളെ അനുകൂലമാക്കാന്‍ ശ്രമിക്കണമെന്നതാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ നിര്‍ദ്ദേശം. നേരത്തെ പിവി അന്‍വറിനെ രാത്രിയില്‍ വീട്ടില്‍ പോയി കണ്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി കോണ്‍ഗ്രസിന് തലവേദനയായി. ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്ന വാദവും ശക്തമായി. ഇതിനിടെയാണ് പെട്ടി വിവാദം വന്നത്.

വാഹനപരിശോധന നടത്തുന്നത് സുതാര്യമായെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കടന്നുപോകുന്ന എല്ലാവാഹനങ്ങളും പരിശോധിക്കും. അതില്‍ എംപിയെന്നോ എംഎല്‍എയെന്നോ ഒന്നും വ്യത്യാസമില്ല. ജനപ്രതിനിധികളാണന്ന് തിരിച്ചറിഞ്ഞാല്‍ പരിശോധന ഒഴിവാക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച പരിശോധന വോട്ടെടുപ്പ് ദിവസംവരെ തുടരും. സംശയാസ്പദമായ സാഹചര്യത്തില്‍മാത്രമേ സൂക്ഷ്മമായി പരിശോധിക്കൂ. സാധാരണഗതിയില്‍ വാഹനം തുറന്ന് കൃത്യമായ പരിശോധന നടത്തും. ഏതെങ്കിലും വാഹനം പരിശോധിക്കാതെ പോയാല്‍ തങ്ങളാണ് ചോദ്യംചെയ്യപ്പെടുകയെന്നും ഉദ്യോസ്ഥര്‍ വ്യക്തമാക്കി.

മലപ്പുറം ജില്ലാ അതിര്‍ത്തിയായ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ എംപിയും എംഎല്‍എയും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവാദമായപ്പോള്‍ മറ്റുവാഹനങ്ങളൊന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ലെന്ന് എംപിയും എംഎല്‍എയും നിലപാട് എടുത്തു. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും ഇതാവര്‍ത്തിച്ചു. പിന്നാലെയാണ് കൂടുതല്‍ നേതാക്കളുടെ വാഹന പരിശോധനാ ദൃശ്യങ്ങള്‍ പുറത്തു വന്നത്.

Tags:    

Similar News